Published: August 24, 2026 08:19 PM IST Updated: August 24, 2026 11:26 PM IST
1 minute Read
കൊളംബോ ∙ ഇന്ത്യ– ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചതിനു പിന്നാലെ വിവാദം. മൂന്നാം സെഷന്റെ അവസാനം വെളിച്ചം കുറവായിട്ടും മത്സരം തുടരാൻ അംപയർമാർ തീരുമാനിച്ചെന്നാണ് ആരോപണം. ഇതിനെതിരെ ശ്രീലങ്കൻ ടീം രംഗത്തെത്തുകയും ചെയ്തു. മൂന്നാം സെഷന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യ, ഒന്നാം ഇന്നിങ്സ് 9ന് 503 എന്ന നിലയിൽ ഡിക്ലയർ ചെയ്തത്. തൊട്ടുപിന്നാലെ ശ്രീലങ്ക ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തു. എന്നാൽ ആദ്യ രണ്ട് ബോൾ എറിഞ്ഞപ്പോൾ തന്നെ മഴ പെയ്തതോടെ മത്സരം നിർത്തിവച്ചു.
What you should work next
ചെറിയ മഴയായിരുന്നതിനാൽ താരങ്ങൾ ഗ്രൗണ്ടിൽ തന്നെ തുടർന്നു. അൽപസമയത്തിനകം മഴ മാറിയതോടെ കളി പുനരാരംഭിക്കാൻ അംപയർമാർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ലാഹിരു ഉദാരയെ (6 പന്തിൽ 1) ലങ്കയ്ക്കു നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ, സ്ലിപ്പിൽ നിന്ന യശസ്വി ജയ്‌സ്വാളാണ് ഉദാരയെ കയ്യിലൊതുക്കിയത്.
തൊട്ടടുത്ത ഓവറിൽ പ്രഭാത് ജയസൂര്യയെയും (2 പന്തിൽ 7) മാനവ് സുതാർ വിക്കറ്റിന് മുന്നിൽ കുടുക്കുക്കി. വിക്കറ്റ് വീഴുന്നതിന് ഏതാനും പന്തുകൾക്ക് മുൻപ് ഓൺ-ഫീൽഡ് അംപയർമാർ വെളിച്ചം പരിശോധിച്ചിരുന്നെങ്കിലും കളി തുടരാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. ലങ്കൻ ബാറ്റർമാരായ പ്രഭാത് ജയസൂര്യയും കാമിൽ മിഷാരയും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അംപയർമാർ തീരുമാനം മാറ്റിയില്ല.
പ്രഭാതിന്റെ വിക്കറ്റ് വീണതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കുകയും ചെയ്തു. കടുത്ത ദേഷ്യത്തിലാണ് ജയസൂര്യ, പവലിയനിലേക്ക് മടങ്ങിയത്. ഗ്രൗണ്ടിൽനിന്നു നടക്കുമ്പോൾ താരം അംപയർമാരെ തിരിഞ്ഞുനോക്കിക്കൊണ്ടേയിരിക്കുന്നത് കാണാമായിരുന്നു. ഡ്രസ്സിങ് റൂമിലെത്തിയ ശേഷം താരം തന്റെ ഗ്ലൗസുകൾ ദേഷ്യത്തോടെ വലിച്ചെറിയുന്നതും ടിവി ദൃശ്യങ്ങളിൽ കാണിച്ചു. ‘‘പ്രഭാത് ജയസൂര്യയെ ഒന്ന് നോക്കൂ, അദ്ദേഹത്തിന്റെ കാതുകളിൽ നിന്ന് പുക ഉയരുകയാണ്.’’– സ്റ്റുഡിയോയിൽനിന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞതിങ്ങനെ .
രണ്ടാം ദിനം കളി നിർത്തുമ്പോൾ 2ന് 8 റൺസെന്ന നിലയിലാണ് ശ്രീലങ്ക. കാമിൽ മിഷാര (5 പന്തിൽ 5*) ആണ് ക്രീസിൽ. രണ്ടാം ദിനം സെഞ്ചറി നേടിയ ധ്രുവ് ജുറേൽ (177 പന്തിൽ 115*), അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് (89 പന്തിൽ 63) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. ആദ്യ ദിനം ദേവ്‌ദത്ത് പടിക്കലും (193 പന്തിൽ 117) ഇന്ത്യയ്ക്കു വേണ്ടി സെഞ്ചറി നേടിയിരുന്നു. ലങ്കയ്ക്കായി അസിത ഫെർണാണ്ടോ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രഭാത് ജയസൂര്യ, കെഷാറ ന്യുവന്ത എന്നിവർ രണ്ടു വീതവും ലാഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി.
English Summary:






English (US) ·