കണ്ടത് 15 വയസ്സുകാരന്റെ ബാറ്റിങ് സ്ഫോടനം, ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോര്; കൂട്ടത്തകർച്ച നേരിട്ട രാജസ്ഥാനും കടന്നുകൂടി!

1 week ago 2

ഐപിഎൽ 2026 സീസണിന്റെ ലീഗ് പോരാട്ടങ്ങൾക്ക് ആവേശകരമായ തിരശ്ശീല വീണിരിക്കുന്നു. 70 മത്സരങ്ങൾ, ചോരയും നീരുമൊഴുക്കി പൊരുതിയ 10 ടീമുകൾ, ഒടുവിൽ ആറ് ടീമുകൾ പുറത്തേക്ക്. ഇനി അവശേഷിക്കുന്നത് കിരീടപ്പോരാട്ടത്തിനായി അണിനിരക്കുന്ന ആ നാല് വമ്പന്മാർ മാത്രം. ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ ഈ സീസണിന്റെ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചില അവിശ്വസനീയമായ റെക്കോർഡുകളും, അപ്രതീക്ഷിത തകർച്ചകളും, ഹൃദയം കവർന്ന ചില നിമിഷങ്ങളും ക്രിക്കറ്റ് ആരാധകർക്ക് മുന്നിലുണ്ട്. ഈ സീസണിലെ മികച്ചതും മോശവുമായ ചില വേറിട്ട കാഴ്ചകളിലൂടെ ഒരു സഞ്ചാരം.

∙ ഓറഞ്ച് ക്യാപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ബാറ്റർമാരുടെ കാര്യത്തിലേക്ക് നോക്കിയാൽ ഈ സീസൺ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. റൺവേട്ടക്കാരനുള്ള 'ഓറഞ്ച് ക്യാപ്' ആരുടെ തലയിലാകും എന്ന് പ്രവചിക്കുക അസാധ്യം. പ്ലേഓഫിലെത്തിയ നാല് ടീമുകളിലെ 7 ബാറ്റർമാരാണ് നിലവിൽ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത് എന്നത് ഈ പോരാട്ടത്തിന്റെ തീവ്രത കൂട്ടുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണിങ് ജോഡികളായ സായ് സുദർശനും ശുഭ്‌മൻ ഗില്ലുമാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എന്നാൽ ഇവർക്ക് ഒട്ടും ആശ്വസിക്കാൻ വകയില്ല. ഒന്നാം സ്ഥാനത്തുള്ള സായ് സുദർശനും എട്ടാം സ്ഥാനത്തുള്ള വിരാട് കോലിയും തമ്മിലുള്ള വ്യത്യാസം വെറും 81 റൺസ് മാത്രമാണ്. ഓരോ മത്സരത്തിലും ഈ പട്ടിക മാറിമറിയുകയാണ്. കലാശപ്പോരാട്ടത്തിന്റെ അവസാന പന്തുവരെ ഈ പോരാട്ടം നീളുമെന്നുറപ്പ്.

അര്‍ധ സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം.

അര്‍ധ സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം.

∙ 15കാരന്റെ ബാറ്റിങ് സ്ഫോടനം

ഈ സീസണിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം ഒരു പതിനഞ്ചുകാരനാണ്, വൈഭവ് സൂര്യവംശി. അതിവേഗത്തിൽ റൺസ് അടിച്ചുകൂട്ടുന്നവരുടെ പട്ടികയിൽ സൂര്യവംശിക്ക് മുകളിൽ ആരുമില്ല. നേരിട്ട 251 പന്തുകളിൽ നിന്ന് 232.27 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് ഈ കൗമാരക്കാരൻ ബാറ്റ് വീശിയത്. 14 ഇന്നിങ്സുകളിൽ നിന്നായി ട്വന്റി20 ബാറ്റിങ്ങിന്റെ നിർവചനം തന്നെ ഈ താരം തിരുത്തിക്കുറിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ഫിൻ അലന്റെ സ്ട്രൈക്ക് റേറ്റ് 214.11 ആണ്. അലന്റെ പ്രകടനം മികച്ചതാണെങ്കിലും സൂര്യവംശിയുടെ അമാനുഷിക വേഗത്തിന് മുന്നിൽ അത് നിഷ്പ്രഭമായിപ്പോകുന്നു.

∙ പർപ്പിൾ ക്യാപ്പിനായി ബോളർമാരുടെ ജീവനമരണ പോരാട്ടം

ഓറഞ്ച് ക്യാപ് പോലെ തന്നെ വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടവും അന്ത്യഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ രണ്ട് സീനിയർ പേസർമാർ തമ്മിലാണ് പ്രധാന മത്സരം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഭുവനേശ്വർ കുമാറും ഗുജറാത്ത് ടൈറ്റൻസിന്റെ കഗിസോ റബാദയും 24 വിക്കറ്റുകളുമായി ഒപ്പത്തിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. രാജസ്ഥാൻ റോയൽസിനെ പ്ലേഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജോഫ്ര ആർച്ചർ 21 വിക്കറ്റുകളുമായി തൊട്ടുപിന്നാലെയുണ്ട്. ഇത്തവണത്തെ പിച്ചുകൾ ബോളർമാർക്ക് ഒട്ടും അനുകൂലമല്ലായിരുന്നു എന്നതിന് തെളിവാണ് ആദ്യ പത്തിൽ വെറും രണ്ട് സ്പിന്നർമാർ (റാഷിദ് ഖാൻ, സുനിൽ നരെയ്ൻ) മാത്രം ഇടംപിടിച്ചത് എന്നത്. ആദ്യ പത്തിലുള്ളവരിൽ ആറ് പേർ മാത്രമാണ് ഇനി പ്ലേഓഫിൽ പന്തെറിയുക.

CRICKET-IND-IPL-T20-DELHI-BENGALURU

∙ ഇവർ റൺസ് വിട്ടുകൊടുക്കാൻ മടിച്ചവർ

ബാറ്റർമാർ ബോളർമാരെ കണക്കറ്റ് പ്രഹരിച്ച ഈ സീസണിലും റൺസ് കൊടുക്കാൻ മടിച്ച് കനത്ത പ്രതിരോധം തീർത്ത ചിലരുണ്ട്. വെറും 6.64 ഇക്കോണമി റേറ്റിൽ 51 ഓവറുകൾ എറിഞ്ഞുതീർത്ത 37 കാരനായ സുനിൽ നരെയ്ൻ ആണ് ഈ പട്ടികയിൽ ഒന്നാമൻ. പ്രായം വെറുമൊരു നമ്പറാണെന്ന് നരെയ്ൻ വീണ്ടും തെളിയിക്കുന്നു. ഗുജറാത്തിന്റെ പേസർ ജേസൺ ഹോൾഡർ 7.34 ഇക്കോണമി റേറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ അഞ്ചിൽ ഇടംപിടിച്ച രണ്ട് ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് ഹോൾഡർ. ചെന്നൈ സൂപ്പർ കിങ്സിന്റെ (സിഎസ്കെ) അക്കീൽ ഹുസൈൻ, ആർസിബിയുടെ ഭുവനേശ്വർ കുമാർ, രാജസ്ഥാന്റെ രവീന്ദ്ര ജഡേജ എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവർ.

∙ സീസണിലെ വിസ്മയ ഇന്നിങ്സുകൾ

ഈ സീസണിൽ നിരവധി സെഞ്ചറികൾ പിറന്നുവെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് രണ്ട് 'നോൺ-സെഞ്ചറി' ഇന്നിങ്സുകളാണ്.

1. മുകുൾ ചൗധരിയുടെ പോരാട്ടം (പുറത്താകാതെ 54): കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി തന്റെ കരിയറിലെ മൂന്നാം മത്സരത്തിൽതന്നെ മുകുൾ പുറത്തെടുത്ത അസാമാന്യ ഇന്നിങ്സ് ആയിരുന്നു അത്. അവസാന പന്തിൽ ടീമിനെ വിജയത്തിലെത്തിച്ച മുകുളിന്റെ പുറത്താകാതെ 54 റൺസ് ഈ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്.

2. പ്രഭ്സിമ്രാൻ സിങ്ങിന്റെ താണ്ഡവം (76): ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 264 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാൻ കേവലം 26 പന്തിൽ 76 റൺസ് അടിച്ചുകൂട്ടി. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചേസ് 7 പന്തുകൾ ബാക്കിനിൽക്കെ പൂർത്തിയാക്കാൻ പഞ്ചാബിനെ സഹായിച്ചത് ഈ ഇന്നിങ്സ് ആയിരുന്നു.

∙ പിച്ചിൽ വിനാശം വിതച്ച മാന്ത്രിക സ്പെല്ലുകൾ

ഒരു ടെസ്റ്റ് മാച്ചിന്റെ ആദ്യ ദിനത്തെ അനുസ്മരിപ്പിക്കുന്ന പിച്ചിൽ ഡൽഹി ക്യാപിറ്റൽസിനെ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ചേർന്ന് തരിപ്പണമാക്കിയ കാഴ്ച മറക്കാനാകാത്തതാണ്. പവർപ്ലേയിൽ ഇരുവരും ചേർന്ന് ഡൽഹിയെ 8 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിയിട്ടു. ഭുവനേശ്വർ (3-0-5-3), ഹേസൽവുഡ് (3-0-8-3) എന്നിവരുടെ സ്പെല്ലുകൾ മുന്‍നിര ബാറ്റിങ് നിരയെ കീഴടക്കുന്നതായിരുന്നു. മറ്റൊരു മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ അരങ്ങേറ്റക്കാരായ ബോളർമാർ രാജസ്ഥാൻ റോയൽസിനെ ഞെട്ടിച്ചു. പ്രഫുൽ ഹിംഗെ തന്റെ കരിയറിലെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോളറായി. മറുതലയ്ക്കൽ സാക്കിബ് ഹുസൈൻ കൂടി ആഞ്ഞടിച്ചതോടെ രാജസ്ഥാൻ ഒരു ഘട്ടത്തിൽ 5 റൺസിന് 4 വിക്കറ്റെന്ന നിലയിലും പിന്നീട് 9 റൺസിന് 5 വിക്കറ്റെന്ന നിലയിലുമായി തകർന്നു.

∙ അൺക്യാപ്പ്ഡ് സൂപ്പർതാരങ്ങളുടെ വസന്തകാലം

വൈഭവ് സൂര്യവംശിയെ കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വന്ന് ഐപിഎൽ ഭരിക്കുന്ന ഒരുപിടി അൺക്യാപ്പ്ഡ് താരങ്ങളെ ഈ സീസൺ സമ്മാനിച്ചു. പ്രഭ്സിമ്രൻ സിങ് 510 റൺസോടെയും കെകെആറിന്റെ അംഗ്കൃഷ് രഘുവംശി 422 റൺസോടെയും തിളങ്ങി.ബോളിങ്ങിൽ പ്രഫുൽ ഹിംഗെ (11 വിക്കറ്റ്), സാക്കിബ് ഹുസൈൻ (15 വിക്കറ്റ്) എന്നിവർക്ക് പുറമെ ലഖ്‌നൗവിന്റെ പ്രിൻസ് യാദവ് (16 വിക്കറ്റ്), കെകെആറിന്റെ കാർത്തിക് ത്യാഗി (17 വിക്കറ്റ്), ആർസിബിയുടെ രസിഖ് സലാം (14 വിക്കറ്റ്) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം.

prabsimran-singh

∙ ആരാധകരെ ഞെട്ടിച്ച മുംബൈ ഇന്ത്യൻസ് തകർച്ച

അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തകർച്ചയായിരുന്നു ഈ സീസണിലെ ഏറ്റവും വലിയ അദ്ഭുതം. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും അടങ്ങുന്ന ശക്തമായ ഇന്ത്യൻ താരങ്ങളും, ലോകത്തിലെ മികച്ച ട്വന്റി20 ബോളറായ ജസ്പ്രീത് ബുമ്രയുമുണ്ടായിട്ടും 14 മത്സരങ്ങളിൽ കേവലം 4 ജയവുമായി അവർ ടൂർണമെന്റിൽ നിന്ന് ആദ്യംതന്നെ പുറത്തായി. മുംബൈയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ജസ്പ്രീത് ബുമ്രയുടെ ഫോമില്ലായ്മയായിരുന്നു. 13 മത്സരങ്ങളിൽ നിന്ന് ബുമ്രയ്ക്ക് നേടാനായത് കേവലം നാലു വിക്കറ്റുകൾ മാത്രം! അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം ബോളിങ് ശരാശരിയാണ് (102.50) ഈ സീസണിലേത്. എങ്കിലും 8.36 എന്ന ഇക്കോണമി റേറ്റ് നിലനിർത്താനായത് മാത്രമാണ് ഏക ആശ്വാസം.

∙ നാടകീയമായ വഴിത്തിരിവുകൾ

ഈ സീസണിന്റെ ലീഗ് ഘട്ടം പ്രവചനങ്ങൾക്ക് അതീതമായിരുന്നു. ആദ്യ പകുതിയിൽ തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ച് അജയ്യരായി മുന്നേറിയ പഞ്ചാബ് കിങ്സ് രണ്ടാം പകുതിയിൽ തുടർച്ചയായി 6 മത്സരങ്ങൾ തോറ്റ് പ്ലേഓഫ് കാണാതെ പുറത്തായി. മറുഭാഗത്ത്, ആദ്യ പകുതിയിൽ തപ്പിത്തടഞ്ഞ ഗുജറാത്ത് ടൈറ്റൻസ് അവസാന 7 മത്സരങ്ങളിൽ 6 എണ്ണവും ജയിച്ച് ഗംഭീര തിരിച്ചുവരവോടെ പ്ലേഓഫിലെത്തി. ആദ്യ 6 മത്സരങ്ങളും തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പിന്നീട് ശക്തമായി തിരിച്ചുവന്നെങ്കിലും അവസാന മത്സരത്തിൽ രാജസ്ഥാനോട് തോറ്റ് പുറത്താകുകയായിരുന്നു.

∙ വ്യത്യസ്തമായ ആഘോഷങ്ങൾ

വിക്കറ്റ് നേട്ടത്തിന് ശേഷം കീശയിൽ നിന്നും ചെറിയൊരു തുണ്ട് കടലാസ് പുറത്തെടുത്ത് നോക്കുന്ന ആഘോഷമായിരുന്നു ഈ സീസണിലെ ട്രെൻഡ്. ലക്നൗവിന്റെ ആകാശ് സിങ് വിക്കറ്റ് വീഴുമ്പോഴൊക്കെ ഒരേ കുറിപ്പടി തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കണ്ട് ആരാധകർ ചിരിച്ചുപോയിട്ടുണ്ട്. എന്നാൽ ഒറിജിനാലിറ്റിയുടെ കാര്യത്തിൽ ചെന്നൈയുടെ അക്കീൽ ഹുസൈന്റെ 'മാസ്ക് സെലിബ്രേഷൻ' ആയിരുന്നു ഏറെ ശ്രദ്ധേയമായത്.

ഈ സീസണിലെ ഏറ്റവും വിവാദപരമായ, എന്നാൽ ആരാധകർ ഏറ്റെടുത്ത വാചകം ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റേതായിരുന്നു. ഒൻപതാം തോൽവിക്ക് ശേഷം ലൈവിൽ പന്ത് പറഞ്ഞ വാക്കുകൾ ഇതായിരുന്നു: ‘കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നില്ല എന്നത് എല്ലാവർക്കുമറിയാം, പക്ഷേ നമ്മൾ ഒരു മികച്ച ടീം ആണെന്ന വസ്തുത അതില്ലാതാക്കുന്നില്ല.’ മീഡിയ ട്രെയിനിങ് ലഭിച്ച താരങ്ങൾ പലപ്പോഴും കൃത്രിമമായ പ്രതികരണം നടത്തുമ്പോൾ പന്തിന്റെ ഈ തുറന്നുപറച്ചിൽ ആരാധകർക്ക് പുതിയ അനുഭവമായിരുന്നു. ഐപിഎൽ 2026ന്റെ ലീഗ് ഘട്ടം വിനോദത്തിന്റെയും കടുത്ത പോരാട്ടങ്ങളുടെയും ഒരു പൂരം തന്നെയായിരുന്നു പറയാം. യുവരക്തങ്ങളുടെ ഉദയവും വമ്പന്മാരുടെ തകർച്ചയും കണ്ട ലീഗ് ഘട്ടത്തിന് ശേഷം ഇനി കിരീടത്തിനായി ആര് പോരാടും എന്നറിയാനുള്ള ആവേശത്തിലാണ് കായികലോകം. കാത്തിരിക്കാം, പുതിയ ചാംപ്യൻമാക്കായി!

English Summary:

IPL 2026 League Stage: A Season of Records and Surprises

Read Entire Article