Edited byജിബിൻ ജോർജ് | Samayam Malayalam | Updated: 1 May 2025, 6:33 pm
Virat Kohli IPL Record 2025 Season: വിരാട് കോഹ്ലിയുടെ മിന്നും ഫോമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇത്തവണ കരുത്താകുന്നത്. ഈ സീസണിൽ 10 മത്സരങ്ങളിൽ 138.87 സ്ട്രൈക്ക് റേറ്റിൽ 443 റൺസ് കോഹ്ലി സ്വന്തമാക്കിക്കഴിഞ്ഞു. റൺ വേട്ടക്കാരിൽ സായ് സുദർശിന് തൊട്ടുപിന്നിലാണ് വിരാട്.
ഹൈലൈറ്റ്:
- ആത്മവിശ്വാസത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു.
- തകർപ്പൻ ഫോമിൽ വിരാട് കോഹ്ലി.
- 443 റൺസാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയത്.
കപ്പടിക്കാൻ രണ്ടും കൽപ്പിച്ച് ആർസിബി, ഇത് ഞെട്ടിക്കുന്ന കുതിപ്പ്; റൺ വാരിക്കൂട്ടി കോഹ്ലി, മിന്നും ഫോമിൽ താരം
പതിവിന് വിപരീതമായി തുടക്കം മുതൽ വിജയപാതയിലാണ് ആർസിബി. അതിനാൽ സാക്ഷാൻ ക്രിസ് ഗെയിലും, എബി ഡിവില്ലിയേഴ്സും, ഫാഫ് ഡൂപ്ലെസിയുമെല്ലാം ഒപ്പം നിന്നിട്ടും വിരാടിന് നേടാനാകാതെ പോയ കിരീടം 2025 സീസണിൽ എങ്കിലും സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർസിബി ആരാധകർ. ഇത്തവണ രജത് പാട്ടീദാർ ക്യാപ്റ്റൻ്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുമ്പോൾ റൺ അടിച്ചു കൂട്ടുന്ന തിരക്കിലാണ് ഇത്തവണ കോഹ്ലി. മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന വിരാടിന് സപ്പോർട്ടുമായി ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, പട്ടീദാർ എന്നീ താരങ്ങളുമുണ്ട്.
ഈ സീസണിൽ 10 മത്സരങ്ങളിൽ 138.87 സ്ട്രൈക്ക് റേറ്റിൽ 443 റൺസാണ് കോഹ്ലി ഇതുവരെ സ്വന്തമാക്കിയത്. ഇതിൽ ആറ് അർധ സെഞ്ചുറികളും ഉൾപ്പെടുന്നുണ്ട്. റൺ വേട്ടക്കാരിൽ സായ് സുദർശിന് തൊട്ടുപിന്നിലാണ് വിരാട്. കോഹ്‌ലി ഒരു ഐപിഎൽ സീസണിൽ 400 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടുന്നത് പതിനൊന്നാം തവണയാണ്. 2011, 2013, 2015, 2016, 2018, 2019, 2020, 2021, 2023, 2024 വർഷങ്ങളിൽ കോഹ്ലി 400 റൺസിന് മുകളിൽ സ്കോർ ചെയ്തിരുന്നു. ഐപിഎല്ലിൽ 262 മത്സരങ്ങളിൽ നിന്ന് 39.47 ശരാശരിയിലും 132.32 സ്ട്രൈക്ക് റേറ്റിലും 8,447 റൺസ് വിരാട് കോഹ്‌ലി നേടി. ഇതിൽ 8 സെഞ്ചുറികളും 61 അർധ സെഞ്ചുറികളും ഉൾപ്പെടുന്നുണ്ട്.
2025ലെ ഐപിഎൽ സീസണിൽ ഗംഭീര പ്രകടനമാണ് കോഹ്ലി നടത്തുന്നത്. കെകെആറിനെതിരെ 59, സിഎസ്‌കെയ്‌ക്കെതിരെ 31, ഗുജറാത്ത് ടൈറ്റൻസിനെതിരെ 7, മുംബൈ ഇന്ത്യൻസിനെതിരെ 67, ഡൽഹി ക്യാപിറ്റൽസിനെതിരെ 22, രാജസ്ഥാൻ റോയൽസിനെതിരെ 62, പഞ്ചാബ് കിങ്സിനെതിരെ 1, പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിൽ പുറത്താകാതെ 73, കെകെആറിനെതിരെ 70, ഡൽഹിക്കെതിരെ 51 റൺസും കോഹ്ലി അടിച്ചുകൂട്ടി. ആർസിബിയുടെ നാല് ചേസുകളിലും കോഹ്‌ലി അർധസെഞ്ചുറികൾ നേടിക്കഴിഞ്ഞു.
കപ്പടിക്കാൻ ഉറച്ച് തന്നെയാണ് കോഹ്ലി ഇപ്രാവശ്യം ബാറ്റ് വീശുന്നത്. ഫിൽ സോൾട്ടിനൊപ്പം ക്രീസിൽ എത്തുന്ന കോഹ്ലി ക്രീസിൽ നിലയുറപ്പിക്കുകയും പതിയെ തുടങ്ങി ആളിക്കത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തവണ. ജേക്കബ് ബെത്തെല്‍, ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ രജത് പട്ടിദാര്‍ എന്നിവരും കട്ട സപ്പോർട്ടുമായി മധ്യനിരയിൽ ഉണ്ട്. വാലറ്റത്ത് ടിം ഡേവിഡും തകർത്തടിച്ച് ബാറ്റ് വീശുന്നതും ബാറ്റിങ്ങിൽ കരുത്ത് വർധിപ്പിക്കുന്നുണ്ട്. മികച്ച കൂട്ടുക്കെട്ടുകൾ ഉണ്ടാക്കാൻ താരത്തിനാകുന്നുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കീഴടക്കിയ മത്സരത്തിൽ ക്രുണാല്‍ പാണ്ഡ്യയുമായി ചേർന്നൊരുക്കിയ കൂട്ടുക്കെട്ട് ഇതിന് ഉദ്ദാഹരണമാണ്.

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കുക








English (US) ·