Published: June 13, 2026 08:18 AM IST Updated: June 13, 2026 10:18 AM IST
1 minute Read
-
ഗ്രൂപ്പ് ബിയിൽ ഇന്നു രാത്രി 12.30ന് ഖത്തർ– സ്വിറ്റ്സർലൻഡ് പോരാട്ടം
സാന്റ ക്ലാര ∙ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഇന്ന് സ്വിറ്റ്സർലൻഡിനു നേരിടേണ്ടി വരിക ഏഷ്യൻ ചാംപ്യൻമാരായ ഖത്തർ ടീമിനെ മാത്രമല്ല. കണ്ണൂർ വളപട്ടണം സ്വദേശി തഹ്സീൻ മുഹമ്മദ് ജംഷിദ് ഫുട്ബോൾ ലോകകപ്പിലെ ആദ്യത്തെ മലയാളി സ്പർശമാകുന്നതു കാണാൻ കാത്തിരിക്കുന്ന കേരളത്തിന്റെ പ്രാർഥനകളെക്കൂടിയാകും. സ്പാനിഷ് കോച്ച് ഹൂലൻ ലോപറ്റെഗിയുടെ ആദ്യ ഇലവനിൽ തഹ്സീന് ഇടംകിട്ടുമോയെന്ന് വ്യക്തമല്ലെങ്കിലും 30 ലക്ഷത്തിൽപരം ഖത്തറുകാർക്കൊപ്പം മൂന്നരക്കോടി മലയാളി മനസ്സുകളും പ്രതീക്ഷയിലാണ്.
What you should work next
ഇന്നു രാത്രി 12.30നു നടക്കുന്ന ഗ്രൂപ്പ് ബി പോരാട്ടം ഇരുടീമുകൾക്കും രാജ്യാന്തര മേധാവിത്വം തെളിയിക്കാനുള്ള വലിയൊരു വേദിയാണ്. നാലു വർഷം മുൻപ് സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് അരങ്ങേറ്റത്തിൽ ഗ്രൂപ്പിലെ മൂന്ന് കളികളിലും പരാജയപ്പെട്ട ഖത്തർ ഒറ്റ ഗോൾ മാത്രമാണു നേടിയിരുന്നത്. തുടർച്ചയായി രണ്ട് തവണ ഏഷ്യൻ കപ്പ് കിരീടം നിലനിർത്തിയ ഖത്തറിന് ആഗോള ഫുട്ബോൾ ഭൂപടത്തിൽ തങ്ങളുടെ മുദ്ര ചാർത്താനുള്ള വേദിയാണിത്.
സ്വിറ്റ്സർലൻഡിന്റെ കരുത്തിനെ ലോപെറ്റെഗി അംഗീകരിക്കുന്നുണ്ടെങ്കിലും കീഴടങ്ങാൻ ഒരുക്കമല്ല. ആഭ്യന്തര ലീഗിലെ കളിക്കാർ മാത്രമടങ്ങുന്ന ഖത്തർ ടീമിന്റെ ഒത്തിണക്കത്തിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കടുത്ത പ്രതിരോധക്കോട്ടയാണ് തുറുപ്പുചീട്ട്. ഏഷ്യൻ പ്ലെയർ ഓഫ് ദി ഇയർ അക്രം അഫീഫ്, മുൻനിര താരം അൽമോയസ് അലി എന്നിവരുടെ കൗണ്ടർ അറ്റാക്കുകളിലൂടെ സ്വിസ് പ്രതിരോധത്തെ പരീക്ഷിക്കാനാകും ഖത്തർ ശ്രമിക്കുക.
2024 അവസാനത്തിന് ശേഷം തോൽവിയറിയാതെ കുതിക്കുന്ന സ്വിറ്റ്സർലൻഡ് വലിയ ആത്മവിശ്വാസത്തിലാണ്. യോഗ്യതാ മത്സരങ്ങളിൽ വെറും രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 1954നു ശേഷമുള്ള ഏറ്റവും മികച്ച ലോകകപ്പ് പ്രകടനമാണ് സ്വിറ്റ്സർലൻഡ് ലക്ഷ്യമിടുന്നത്. ഏഴു പതിറ്റാണ്ടുകളായി പ്രീക്വാർട്ടറിൽ പുറത്താകുന്ന ടീമെന്ന ചീത്തപ്പേരു മറികടക്കുകയാണ് സ്വിസ് കോച്ച് മുറാത്ത് യാക്കിന്റെ പ്രധാന ലക്ഷ്യം.
നാലാമത്തെ ലോകകപ്പ് കളിക്കുന്ന ഗ്രാനിറ്റ് ജാക്കയുടെ നേതൃത്വത്തിലാണ് സ്വിസ് പട ഇറങ്ങുന്നത്. ജാക്ക, മാനുവൽ അക്കാൻജി, റിക്കാർഡോ റോഡ്രിഗസ് എന്നീ സീനിയർ ത്രയത്തിന്റെ പരിചയസമ്പത്തും ആക്രമണ നിരയിലെ യുവതാരങ്ങളായ ഡാൻ എൻഡോയ്, ജോഹാൻ മൻസാംബി എന്നിവരുടെ വേഗവും സ്വിറ്റ്സർലൻഡിന് കരുത്താകും.
English Summary:






English (US) ·