Published: February 15, 2026 04:14 PM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ പോരാട്ടത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം. ഞായറാഴ്ച വൈകിട്ട് ഏഴു മണി മുതലാണ് ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത്. മഴ ഭീഷണിയുണ്ടെങ്കിലും മത്സരം നടന്നാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് തടയാൻ ഉസ്മാൻ താരിഖ് ഉൾപ്പടെയുള്ള സ്പിന്നർമാരുടെ സേവനം പാക്കിസ്ഥാൻ ഉറപ്പു വരുത്തും. ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ബോളിങ് ആക്ഷനാണ് ഉസ്മാൻ താരിഖിന്റേത്.ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ താരങ്ങളാരും ഇതുവരെ താരിഖിനെ നേരിട്ടിട്ടില്ലെന്നതാണ് പാക്കിസ്ഥാൻ പ്രതീക്ഷ വയ്ക്കുന്ന കാര്യം.
എന്നാൽ ഉസ്മാൻ താരിഖിനെ നേരിടാനുള്ള പ്രത്യേക ഒരുക്കത്തിലാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റർമാർക്ക് ഉസ്മാൻ താരിഖിന്റെ ആക്ഷനിൽ പന്തെറിഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റൺഅപിൽ വന്ന ശേഷം ക്രീസിൽ നിന്ന് പന്ത് പിടിച്ചെറിയുന്ന സൂര്യയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാക്കിസ്ഥാനു വേണ്ടി നാലു മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഉസ്മാൻ താരിഖ് 11 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ലോകകപ്പിൽ യുഎസിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച താരിഖ്, നാലോവറിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
മത്സരത്തിനു മുൻപുള്ള വാർത്താ സമ്മേളനത്തിൽ ഉസ്മാൻ താരിഖിനെക്കുറിച്ചുള്ള ചോദ്യത്തെ രസകരമായാണ് സൂര്യകുമാർ യാദവ് നേരിട്ടത്. ‘‘ചിലപ്പോഴൊക്കെ പരീക്ഷയിൽ സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും നേരിടേണ്ടിവരും. ആ ചോദ്യങ്ങളും നമുക്കു വിട്ടുകളയാൻ സാധിക്കില്ല. അതിനെ നേരിടാൻ നിങ്ങൾ എന്തെങ്കിലും ചെയ്യണം. ഉസ്മാൻ താരിഖ് വ്യത്യസ്തമായ രീതിയിലാണു പന്തെറിയുന്നത്. എന്നാൽ നമുക്ക് അതിനു കീഴടങ്ങാൻ സാധിക്കില്ല. ഇതേ ആക്ഷനിൽ പന്തെറിയുന്ന താരങ്ങളെ ഉപയോഗിച്ച് ഞങ്ങൾ പരിശീലിക്കുന്നുണ്ട്. നെറ്റ്സ് സെഷനിൽ പരിശീലിച്ച കാര്യങ്ങൾ മത്സരത്തിൽ നടപ്പാക്കാനാണു തീരുമാനം.’’– സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
English Summary:







English (US) ·