അഹമ്മദാബാദ്∙ ഐസിസി ലോകകപ്പ് ഫൈനലുകളിൽ ഇന്ത്യയ്ക്കൊരു ‘ഞായറാഴ്ച ശാപം’ ഉണ്ടായിരുന്നു. ഞായറാഴ്ച നടന്ന ഒരു ഫൈനൽ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. 2003 ഏകദിന ലോകകപ്പ് ഫൈനൽ, 2014 ട്വന്റി20 ലോകകപ്പ് ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ എന്നിവ ഞായറാഴ്ചയായിരുന്നു. 1983, 2011 ഏകദിന ലോകകപ്പ് ഫൈനൽ, 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ എന്നിവ ശനിയാഴ്ചയായിരുന്നു; 2007 ട്വന്റി20 ലോകകപ്പ് ഫൈനൽ തിങ്കളാഴ്ചയും. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ആ ‘ഞായറാഴ്ച ശാപം’ അവസാനിപ്പിച്ചു.
2026 മാർച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ 96 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. ബാറ്റിങ്ങിൽ അർധസെഞ്ചറിയുമായി തിളങ്ങി സഞ്ജും സാംസൺ (89), ബോളിങ്ങിൽ, 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റായി.
മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാംപ്യൻ ടീമെന്ന റെക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി, ഇപ്പോൾ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്, കന്നിക്കിരീടം തേടിയെത്തിയ കിവീസിന്റെ രണ്ടാം ഫൈനൽ തോൽവിയാണ്. 2021 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടായിരുന്നു ന്യൂസീലൻഡിന്റെ തോൽവി.
ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ തന്നെ അവർക്ക് ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. മൂന്നാം ഓവറിൽ, സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണർ ഫിൻ അലന്‍ (7 പന്തിൽ 9) ആണ് ആദ്യം വീണത്. ‘ലോക്കൽ ബോയ്’ അക്ഷർ പട്ടേൽ, തിലക് വർമയുടെ കൈകളിൽ എത്തിച്ചാണ് അലനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ ടിം സെയ്ഫർട്ട്– ഫിൻ അലൻ സഖ്യം 31 റൺസാണ് കൂട്ടിച്ചേർത്തത്. തൊട്ടടുത്ത ഓവറിൽ മറ്റൊരു ‘ലോക്കൽ ബോയ്’ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിൽ രചിൻ രവീന്ദ്ര (2 പന്തിൽ 1) രചിൻ പുറത്തായി. പവർപ്ലേ അവസാനിക്കും മുൻപ് തന്നെ അക്ഷർ അടുത്ത പ്രഹരവും കിവീസിനു നൽകി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബോൾഡാക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലേക്കു വീണു കിവീസ്.
നാലാം വിക്കറ്റിൽ ഒന്നിച്ച, ടീം സെയ്ഫർട്ട്– മാർക് ചാപ്മാൻ സഖ്യം ന്യൂസീലൻഡിനെ കരകയറ്റാൻ നോക്കിയെങ്കിലും എട്ടാം ഓവറിൽ ചാപ്‍മാനെ (8 പന്തിൽ 3) ബോൾഡാക്കി ഹാർദിക് കിവീസിനു അടുത്ത പ്രഹരം നൽകി. അർധസെഞ്ചറിയുമായി ഒരറ്റത്ത് ന്യൂസീലൻഡിനെ ‘സേഫ്’ ആക്കാൻ നോക്കിയ സെയ്ഫർട്ടിനെ തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തി, ഇഷാൻ കിഷന്റെ കൈകളിലും എത്തിച്ചു. ബൗണ്ടറി ലൈനിൽ ഇഷാന്റെ കിടിലൻ ക്യാച്ച്. ആറാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ– ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ സഖ്യമാണ് കിവീസിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ വിജയത്തിലേക്ക് ആ ബാറ്റിങ് മതിയാകുമായിരുന്നില്ല.
13–ാം ഓവറിൽ മിച്ചലിനെ വീഴ്ത്തി (11 പന്തിൽ 17) അക്ഷർ വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 16–ാം ഓവറിൽ ബുമ്രയുടെ ഇരട്ടപ്രഹരത്തിൽ ജിമ്മി നീഷത്തിന്റെയും (7 പന്തിൽ 8), മാറ്റ് ഹെൻറിയുടെയും (0) കുറ്റി തെറിച്ചതോടെ പിന്നീട് എല്ലാം ചടങ്ങ് മാത്രമായി ഒതുങ്ങി. 18–ാം ഓവറിൽ ക്യാപ്റ്റൻ മിച്ചൽ സാന്റനറിനെ (35 പന്തിൽ 43) പുറത്താക്കി ബുമ്ര കിവിയുടെ ഇന്നിങ്സിൽ അവസാന ആണിയുമടിച്ചു. അഭിഷേക് ശർമ എറിഞ്ഞ 19–ാം ഓവറിലെ അവസാന പന്തിൽ, ജേക്ക് ഡഫിയെ (5 പന്തിൽ 3) തിലക് വർമ കൈകളിൽ ഒതുക്കിയപ്പോൾ മോദി സ്റ്റേഡിയം ആമോദത്തോടെ ആർത്തിരമ്പി. ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് കിരീടം.
∙ ‘ടോപ്’ ക്ലാസ് സഞ്ജു!മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടത്തിനായി ഇന്ത്യൻ ബാറ്റിങ് നിര അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ മോദി സ്റ്റേഡിയത്തിൽ പിറന്നത് റൺമല. കലാശപ്പോരിൽ ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവരും അർധസെഞ്ചറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയാണ് (8 പന്തിൽ 26*) ഇന്ത്യൻ സ്കോർ 250 കടത്തിയത്. രണ്ടു സിക്സും മൂന്നു ഫോറും സഹിതം 24 റൺസാണ് 20–ാം ഓവറിൽ ദുബെ അടിച്ചുകൂട്ടിയത്.
ഓപ്പണർമാർ ചേർന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നതും. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്. പവർപ്ലേ അവസാനിക്കും മുന്‍പു തന്നെ അഭിഷേക് ശർമ 18 പന്തിൽ അർധസെഞ്ചറി കുറിച്ചു.
മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സിക്സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണർമാരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റണ്ഡസ് നേടിയപ്പോൾ, ലോക്കി ഫെർഗൂൺ എറിഞ്ഞ നാലാ ഓവറിൽ 24 റൺസാണ് അഭിഷേകും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറിൽ 21 റൺസും ആറാം ഓവറിൽ 20 റൺസും പിറന്നു. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. എട്ടാം ഓവറിൽ അഭിഷേകിനെ പുറത്താക്കി രചിൻ രവീന്ദ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരിക്കൽ കൂടി സ്പിൻ കെണിയിൽ അഭിഷേക് വീണു.
രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ഒന്നിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് അക്ഷരാർഥത്തിൽ കത്തിക്കയറി. 7.2 ഓവറിൽ ഇന്ത്യൻ സ്കോർ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്. 11–ാം ഓവറിൽ 33 പന്തിൽ മൂന്നു സിക്സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചറിയാണിത്. ഇതിനുശേഷവും സഞ്ജു കത്തിക്കയറി. 14–ാം ഓവറിൽ രചിൻ രവീന്ദ്രയ്ക്കെതിരെ തുടർച്ചയായി മൂന്നു പന്തുകളിൽ സഞ്ജു സിക്സർ നേടി. ഈ ഇന്നിങ്സിലാകെ 8 സിക്സർ നേടിയ സഞ്ജുവിന്റെ ടൂർമെന്റുകൾ സിക്സുകളുടെ എണ്ണം 24 ആയി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന് സിക്സർ വേട്ടക്കാരൻ.
എന്നാൽ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ സഞ്ജുവിന് നഷ്ടമായി. 16–ാം ഓവറിൽ ജിമ്മി നീഷമാണ് സഞ്ജുവിനെ കോൾ മകോൻകീയുടെ കൈകളിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 203ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 105 റൺസാണ് കൂട്ടിച്ചേർത്തത്. ഇതേ ഓവറിൽ ഇഷാനും ഗോൾഡൻ ഡക്കായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യയെ (13 പന്തിൽ 18) 19–ാം ഓവറിൽ മാറ്റ് ഹെൻറിയും പുറത്താക്കി. തിലക് വർമയെ (6 പന്തിൽ 8) കാഴ്ചക്കാരനായി അവസാന ഓവറിൽ തകർത്തടിച്ച ശിവം ദുബെയാണ് സ്കോർ 250 കടത്തിയത്.
∙ ടോസ് ഭാഗ്യം ന്യൂസീലൻഡിന്ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൊതുവേ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടുന്നവർ ആദ്യം ബാറ്റു ചെയ്യാറാണ് പതിവുള്ളതെങ്കിലും രാത്രി മഞ്ഞുവീഴ്ചയുണ്ടായാൽ ബാറ്റിങ് എളുപ്പമായേക്കുമെന്ന കണക്കുകൂട്ടലിലാണ് കിവീസ് ബോളിങ് തിരഞ്ഞെടുത്തത്. കലാശപ്പോരിൽ ഇന്ത്യൻ ടീമിൽ മാറ്റമില്ല. ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമുണ്ട്. കോൾ മകോൻകീയ്ക്കു പകരം ജേക്കബ് ഡഫി ടീമിലെത്തി.
മത്സരത്തിനു മുൻപ് വൈകിട്ട് 5.30നു വർണാഭമായ സമാപനസമ്മേളനം നടന്നു. ഗുജറാത്തി ഗാനങ്ങളുമായി ഗായിക ഫാൽഗുനി പഥക്കും പഞ്ചാബി ഗാനങ്ങളും നൃത്തവുമായി സുഖ്ബീർ സിങ്ങും നയിക്കുന്ന പരിപാടിക്കൊപ്പം ലാറ്റിനമേരിക്കൻ പോപ് ഗായകൻ റിക്കി മാർട്ടിന്റെ സംഗീത വിരുന്നും സമാപനച്ചടങ്ങിനെ കളർഫുള്ളാക്കി.
English Summary:







English (US) ·