Published: July 26, 2026 10:33 AM IST Updated: July 26, 2026 11:43 AM IST
1 minute Read
നയാഗ്ര (കാനഡ)∙ ലോക ജൂനിയർ സ്‌ക്വാഷ് ചാംപ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ച് പതിനെട്ടുകാരി അനഹത് സിങ്. കാനഡയിലെ നയാഗ്ര-ഓൺ-ദ്-ലേക്ക്-ൽ നടന്ന പെൺകുട്ടികളുടെ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ 3-0 (11-3, 11-7, 11-9) എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അനഹത് സ്വർണ മെഡൽ നേടിയത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ലോക ജൂനിയർ സ്‌ക്വാഷ് ചാംപ്യൻഷിപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
What you should work next
കഴിഞ്ഞ 16 വർഷമായി ഈജിപ്ത് താരങ്ങളാണ് ജൂനിയർ സ്‌ക്വാഷ് ചാംപ്യൻഷിപ് കിരീടം നേടുന്നത്. ഇതിനുമുന്‍പ് ഈജിപ്ഷ്യൻ വംശജരല്ലാത്ത ഒരു താരം ജൂനിയർ ലോക ചാംപ്യൻഷിപ് നേടിയത് 2010ൽ യുഎസിന്റെ അമാൻഡ സോബിയാണ്. കഴിഞ്ഞ വർഷം കെയ്റോയിൽ നടന്ന ജൂനിയർ ലോക ചാംപ്യൻഷിപ്പിൽ വെങ്കലം നേടിക്കൊണ്ട്, വ്യക്തിഗത മെഡലിനായുള്ള ഇന്ത്യയുടെ 15 വർഷത്തെ കാത്തിരിപ്പ് അനഹത് അവസാനിപ്പിച്ചിരുന്നു. ഇത്തവണ സ്വർണ നേട്ടത്തോടെ ചരിത്രം കുറിച്ചു.
ഓസ്‌ട്രേലിയൻ താരം ലില്ലി വിൽസനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് അനഹത് ടൂർണമെന്റിലെ ജൈത്രയാത്ര ആരംഭിച്ചത്. തുടർന്ന് ഹോങ്കോങ്ങിന്റെ പുയി യിൻ ക്ലോയി ലോയെയും മലേഷ്യയുടെ ഡോയ്‌സ് യേ സാൻ ലീയെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്കിനെ 3-1 (11-7, 11-5, 6-11, 11-9) എന്ന സ്കോറിന് മറികടന്ന താരം, സെമിഫൈനലിൽ മറ്റൊരു ഈജിപ്ഷ്യൻ താരമായ ബാർബ് സമേഹിനെയും 3-1 (11-3, 8-11, 11-4, 11-6) പരാജയപ്പെടുത്തി. ഒടുവിൽ ഫൈനലിലും ഈജിപ്ഷ്യൻ താരത്തെ മറികടന്ന് കിരീടനേട്ടം.
പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ മുന്നേറിയ ഏക ഇന്ത്യൻ താരം അനഹതാണ്. മറ്റ് ഇന്ത്യൻ താരങ്ങളായ രുദ്ര സിങ്, അനിക ദുബെ, സാന്വി കലങ്കി എന്നിവർ റൗണ്ട് ഓഫ് 32ൽ പുറത്തായിരുന്നു. ആൺകുട്ടികളുടെ സിംഗിൾസിൽ നിലവിലെ ഏഷ്യൻ ജൂനിയർ ചാംപ്യനായ ആര്യവീർ ദിവാനാണ് ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയത്; താരം അവസാന 16ൽ ഇടംപിടിച്ചു. യുഷാ നഫീസും ഗുർവീർ സിങ്ങും റൗണ്ട് ഓഫ് 32ലും പുറത്തായപ്പോൾ പുരവ് രാംഭിയ റൗണ്ട് ഓഫ് 64ൽ തന്നെ പുറത്തായി.
English Summary:






English (US) ·