Published: April 03, 2026 02:44 PM IST
2 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിലെ മോശം ഭാഷാ പ്രയോഗത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സൂപ്പർ താരം അഭിഷേക് ശർമയെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ച് ബിസിസിഐ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അച്ചടക്കം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അഭിഷേകിനെതിരെ വൻ തുകയാണ് ബിസിസിഐ പിഴയായി ചുമത്തിയത്. മത്സരത്തിൽ നാലു ഫോറും നാലു സിക്സും നേടിയ താരം 21 പന്തിൽ 48 റൺസാണു നേടിയത്. മോശം വാക്കുകൾ ഉപയോഗിച്ചതായി താരം സമ്മതിച്ചിട്ടുണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. മാച്ച് ഫീയുടെ 25 ശതമാനമാണു താരത്തിനു പിഴയായി ചുമത്തിയിട്ടുള്ളത്.
താരത്തിനു മുകളിൽ ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. പിഴവ് ആവർത്തിച്ചാൽ താരത്തിന് കൂടുതൽ ശക്തമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരും. ഐപിഎലിലെ സൂപ്പർ പോരാട്ടത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിന് മറികടന്നാണ് സൺറൈസേഴ്സ് ഹൈദരാബാദ് സീസണിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, ദക്ഷിണാഫ്രിക്കൻ താരം ഹെയ്ൻറിച് ക്ലാസന്റെ (35 പന്തിൽ 52 റൺസ്) അർധ സെഞ്ചറി മികവിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 226 റൺസ്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയെ 161ൽ എറിഞ്ഞൊതുക്കിയ സന്ദർശകർ, 65 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6ന് 226. കൊൽക്കത്ത 16 ഓവറിൽ 161ന് പുറത്ത്. സീസണിൽ കൊൽക്കത്തയുടെ രണ്ടാം തോൽവിയാണിത്.
227 റൺസ് പിന്തുടർന്ന കൊൽക്കത്ത ആദ്യ ഓവറിൽ നേടിയത് 25 റൺസ്. എന്നാൽ രണ്ടാം ഓവറിൽ ഓപ്പണർ ഫിൻ അലനെ (7 പന്തിൽ 28 ) നഷ്ടമായത് അവർക്ക് തിരിച്ചടിയായി. പിന്നാലെ അജിൻക്യ രഹാനെയും (8) കാമറൂൺ ഗ്രീനിനെയും (2) നഷ്ടമായ കൊൽക്കത്ത പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 74 എന്ന നിലയിലായിരുന്നു. യുവതാരം അംഗ്ക്രിഷ് രഘുവംശിയുടെ (29 പന്തിൽ 52 ) ചെറുത്തുനിൽപാണ് കൊൽക്കത്തയെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ അംഗ്ക്രിഷും റിങ്കു സിങ്ങും (25 പന്തിൽ 35) ചേർന്നു നേടിയ 46 റൺസ് കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരെയും പുറത്താക്കിയ ഹൈദരാബാദ് തിരിച്ചടിച്ചു. പിന്നാലെ സുനിൽ നരെയ്ൻ (4 പന്തിൽ 12) കൂടി വീണതോടെ കൊൽക്കത്ത തോൽവി ഉറപ്പിച്ചു. ഹൈദരാബാദിനായി ജയദേവ് ഉനദ്കട്ട് 3 വിക്കറ്റും ഇഷാൻ മലിംഗ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ 2 വിക്കറ്റ് വീതവും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരായ ട്രാവിസ് ഹെഡും (21 പന്തിൽ 46) അഭിഷേക് ശർമയും (21 പന്തിൽ 48) ചേർന്നു മികച്ച തുടക്കമാണു നൽകിയത്. ഇരുവരും ചേർന്ന് നൽകിയ 82 റൺസ് ഓപ്പണിങ് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മികച്ച ടോട്ടൽ നേടാൻ സഹായിച്ചത്. കാർത്തിക് ത്യാഗിയുടെ പന്തിൽ ഹെഡ് (21 പന്തിൽ 46) പുറത്തായെങ്കിലും പിന്നാലെയെത്തിയ ഇഷാൻ കിഷൻ (9 പന്തിൽ 14) 8–ാം ഓവറിൽ സ്കോർ 100 കടത്തി.
9–ാം ഓവറിലെ 2–ാം പന്തിൽ ഇഷാനെയും 4–ാം പന്തിൽ അഭിഷേകിനെയും (21 പന്തിൽ 48) പുറത്താക്കിയ സിംബാബ്‌വെ പേസർ ബ്ലസിങ് മുസറബനി, സ്കോറിങ്ങിന് ബ്രേക്കിടുമെന്നു കരുതിയെങ്കിലും ക്ലാസന്റെ ഇന്നിങ്സ് ഹൈദരാബാദിന്റെ സ്കോറിങ് ടോപ് ഗിയറിലാക്കി. നാല് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ക്ലാസന്റെ അർധ സെഞ്ചറി. അനികേത് വർമയുടെ (1) വിക്കറ്റ് ഇടയ്ക്കു നഷ്ടമായെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെ (24 പന്തിൽ 39) കൂട്ടുപിടിച്ചാണ് ക്ലാസൻ സ്കോർ ഉയർത്തിയത്. കൊൽക്കത്തയ്ക്കായി സിംബാബ്‌വെ പേസർ ബ്ലസിങ് മുസറബനി 4 വിക്കറ്റ് നേടി.
English Summary:








English (US) ·