Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 23 Apr 2025, 11:27 pm
IPL 2025 MI vs SRH: ആദ്യ അഞ്ച് മാച്ചുകളില്‍ നാലിലും തോറ്റ മുംബൈ ഇന്ത്യന്‍സ് (Mumbai Indians)) ഐപിഎല്‍ 2025ന്റെ രണ്ടാം പാതിയില്‍ ശക്തമായി തിരിച്ചെത്തി. തുടര്‍ച്ചയായ നാലാം ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. എട്ട് മാച്ചുകളില്‍ അവരുടെ ആറാം തോല്‍വിയാണിത്.
ഹൈലൈറ്റ്:
- ട്രെന്റ് ബോള്‍ട്ടിന് നാല് വിക്കറ്റ്
- രോഹിത് ശര്‍മ 46 പന്തില്‍ 70
- തുടര്‍ച്ചയായി രണ്ടാം ഫിഫ്റ്റി
ട്രാവിസ് ഹെഡിനെ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിനെ അഭിനന്ദിക്കുന്ന എംഐ താരങ്ങള്കിടിലന് തിരിച്ചുവരവ്; തുടര്‍ച്ചയായ നാലാം ജയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്ത്
120 പന്തില്‍ 144 എന്ന താരതമ്യേന എളുപ്പമായ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച മുംബൈക്ക് വേണ്ടി ഓപണര്‍ രോഹിത് ശര്‍മ 46 പന്തില്‍ 70 റണ്‍സ് നേടി. മൂന്ന് സിക്‌സറുകളും എട്ട് ബൗണ്ടറികളും ഉള്‍പ്പെട്ടതാണ് ഇന്നിങ്‌സ്. രോഹിതിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്.
സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 40* റണ്‍സെടുത്തതോടെ മുംബൈ അനായാസം വിജയത്തിലെത്തി. വില്‍ ജാക്‌സ് 19 പന്തില്‍ 22 റണ്‍സ് നേടി. ഓപണര്‍ റയാന്‍ റിക്കല്‍റ്റണ്‍ (11) ആണ് മുംബൈക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച എസ്ആര്‍എച്ചിന് തുടക്കത്തില്‍ തന്നെ ഓപണിങ് ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ടും ദീപക് ചാഹറും കനത്ത പ്രഹരമേല്‍പ്പിച്ചു. ഈ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് പിന്നീട് കരകയറാനായതുമില്ല.
ഓപണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ അതിവേഗം പുറത്താക്കിയ ടെന്റ് ബോള്‍ട്ട് രണ്ടാം വരവില്‍ അഭിനവ് മനോഹറിനേയും പാറ്റ് കമ്മിന്‍സിനേയും വീഴ്ത്തി നാല് വിക്കറ്റ് തികച്ചു. ട്രാവിസ് ഹെഡ് ഡെക്ക് ഔട്ടായപ്പോള്‍ അഭിഷേക് എട്ട് റണ്‍സിന് പുറത്തായി. മൂന്നാമനായെത്തിയ ഇഷാന്‍ കിഷനേയും (1) നാലാമന്‍ നിതീഷ് റെഡ്ഡിയേയും (2) ദീപക് ചാഹര്‍ വീഴ്ത്തി.
4.1 ഓവറില്‍ 13 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന എസ്ആര്‍എച്ചിനെ ഹെന്റിച്ച് ക്ലാസെന്റെ വീരോചിതമായ ഇന്നിങ്‌സാണ് രക്ഷിച്ചത്. 44 പന്തില്‍ 71 റണ്‍സെടുത്ത ക്ലാസെനെ ജസ്പ്രീത് ബുംറ വീഴ്ത്തി.
ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറും നേടി മുന്നേറിയ ക്ലാസെന് അഭിനവ് മനോഹര്‍ മികച്ച പിന്തുണ നല്‍കി. അഭിനവ് 37 പന്തില്‍ 43 റണ്‍സെടുത്തു. അനികേത് വര്‍മ 12 റണ്‍സിനും കമ്മിന്‍സ് ഒരു റണ്‍സിനും പുറത്തായി.
ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 26 റണ്‍സിന് നാല് വിക്കറ്റും ദീപക് ചാഹര്‍ നാല് ഓവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി. ബോള്‍ട്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മല്‍സരം ആരംഭിച്ചത്. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കമന്റേറ്റര്‍മാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആം ബാന്‍ഡ് ധരിച്ചു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·