Published: September 10, 2026 02:38 PM IST
1 minute Read
ചെന്നൈ ∙ ദുലീപ് ട്രോഫി കിരീടം ചൂടി ഈസ്റ്റ് സോൺ. ഫൈനലിൽ സൗത്ത് സോണിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് ഈസ്റ്റ് സോൺ ചാംപ്യന്മാരായത്. സ്കോർ: ഈസ്റ്റ് സോൺ 708, 7ന് 388. ദക്ഷിണ മേഖല 336. അഞ്ചാം ദിനം 5ന് 212 എന്ന നിലയിൽ ബാറ്റിങ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച് ഈസ്റ്റ് സോണിനു വേണ്ടി കൂനൈൻ ഖുറൈഷി (190 പന്തിൽ 116*) സെഞ്ചറിയുമായി പുറത്താകാതെനിന്നു. രണ്ട് ഇന്നിങ്സുകളിലുമായി ഈസ്റ്റ് സോൺ 1096 റൺസാണ് നേടിയത്.
What you should work next
കുമാർ കുശാഗ്ര (75 പന്തിൽ 46), അനുകുൽ റോയ് (112 പന്തിൽ 64) എന്നിവരുടെ വിക്കറ്റാണ് ഈസ്റ്റ് സോണിന് ഇന്നു നഷ്ടമായത്. രണ്ടാം സെഷനിലും ഈസ്റ്റ് സോണിനെ ഓൾഔട്ടാക്കാൻ സാധിക്കാതിരുന്നതോടെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സൗത്ത് സോണിനായി മലയാളി താരം എം.ഡി. നിധീഷ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ രാജ്യാന്തര താരം മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ളവർക്ക് തിളങ്ങാൻ സാധിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി.
ആദ്യ ഇന്നിങ്സിലെ ഇരട്ട സെഞ്ചറിക്കു (270) പിന്നാലെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി (80) തിളങ്ങിയ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ ബലത്തിലാണ് ഈസ്റ്റ് സോണിന്റെ കിരീടനേട്ടം. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആദ്യ ഇന്നിങ്സിൽ 44 റൺസെടുത്ത വൈഭവ്, രണ്ടാം ഇന്നിങ്സിൽ 8 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷന് ഇതു തുടർച്ചയായ രണ്ടാം ആഭ്യന്തര ട്രോഫിയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇഷാന്റെ നേതൃത്വത്തിൽ ജാർഖണ്ഡ് സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയിരുന്നു.
ഒന്നാം ഇന്നിങ്സിൽ 708 റൺസ് നേടിയ കിഴക്കൻ മേഖലയ്ക്കെതിരെ ദക്ഷിണ മേഖലയുടെ മറുപടി 336 റൺസിൽ അവസാനിച്ചു. സെഞ്ചറിക്കു തൊട്ടരികെ വീണ ക്യാപ്റ്റൻ തിലക് വർമയുടെ (99) പോരാട്ടമാണ് ദക്ഷിണ മേഖലയെ നാണക്കേടിൽനിന്നു രക്ഷിച്ചത്. 372 റൺസ് ലീഡാണ് ആദ്യ ഇന്നിങ്സിൽ ഈസ്റ്റ് സോൺ നേടിയത്.
പിന്നാലെ ദക്ഷിണ മേഖലയെ ഫോളോ–ഓണിന് അയയ്ക്കാതെ രണ്ടാം ഇന്നിങ്സിന് ഇറങ്ങാൻ കിഴക്കൻ മേഖല തീരുമാനിച്ചു. എന്നാൽ തുടക്കത്തിൽ തന്നെ ഓപ്പണർ വൈഭവ് സൂര്യവംശിയെയും (8) അഭിമന്യു ഈശ്വരനെയും (3) നഷ്ടമായ കിഴക്കൻ മേഖലയെ മൂന്നാം വിക്കറ്റിൽ ശിഖർ മോഹനൊപ്പം (52) 126 റൺസ് ചേർത്ത ഇഷാൻ കിഷനാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.
English Summary:






English (US) ·