Authored by: നിഷാദ് അമീന്‍|Samayam Malayalam•8 Sept 2025, 4:42 pm
ഐപിഎല്ലില്‍ കളിക്കുന്ന കാലത്ത് പഞ്ചാബ് കിങ്‌സ് തന്നോട് അനാദരവ് കാണിച്ചുവെന്ന് ക്രിസ് ഗെയ്ല്‍. കോച്ച് അനില്‍ കുംബ്ലെയുമായി മനോവിഷമം പങ്കുവയ്ക്കവെ കരഞ്ഞതായും ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെ വിളിച്ച് തുടരാന്‍ പറഞ്ഞെങ്കിലും അതിന് കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ക്രിസ് ഗെയ്ല്‍(ഫോട്ടോസ്- Agencies)ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് ( പിബികെഎസ് ) വേണ്ടിയാണ് അവസാനമായി കളിച്ചത്. അവസാന സീസണില്‍ ഫ്രാഞ്ചൈസി തന്നോട് അനാദരവ് കാണിച്ചെന്നും അത് തന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടതോടെയാണ് ഐപിഎല്‍ കരിയര്‍ നേരത്തേ അവസാനിപ്പിച്ചതെന്നും ഗെയ്ല്‍ ആരോപിച്ചു. ഈ സമയത്ത് അനില്‍ കുംബ്ലെയുമായും കെഎല്‍ രാഹുലുമായും നടത്തിയ സംഭാഷണങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
ഏഷ്യാ കപ്പില്‍ വിക്കറ്റ് കീപ്പർ ജിതേഷ് തന്നെ; സഞ്ജു സാംസണിൻ്റെ സ്ഥാനം എന്ത്?
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനും ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ മുഖ്യ പരിശീലകനും ആയിരുന്ന സമയമായിരുന്നു അത്. താന്‍ കടുത്ത വിഷാദത്തിലാണെന്ന് കുംബ്ലെ നേരില്‍ കണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു. കെഎല്‍ രാഹുല്‍ തന്നെ വിളിച്ച് തുടരാന്‍ പ്രേരിപ്പിച്ചെങ്കിലും 2021 ടി20 ലോകകപ്പ് വരാനിരിക്കെ ഫ്രാഞ്ചൈസിയില്‍ തുടരാനില്ലെന്ന തീരുമാനത്തില്‍ താന്‍ ഉറച്ചുനിന്നുവെന്നും ഗെയ്ല്‍ പറഞ്ഞു.
പഞ്ചാബിനൊപ്പം തന്റെ ഐപിഎല്‍ കാലം അകാലത്തില്‍ അവസാനിക്കുകയായിരുന്നു. അനാദരവ് ഉണ്ടായതോടെയാണ് പിന്മാറ്റം. ലീഗിന് വേണ്ടി ഇത്രയധികം കാര്യങ്ങള്‍ ചെയ്ത ഒരു സീനിയര്‍ വ്യക്തിയോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലെന്ന് എനിക്ക് തോന്നി. അവര്‍ നിങ്ങളോട് ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നത്. അവിടെ തുടരുന്നത് വലിയ ഭാരമായി തോന്നി. ജീവിതത്തില്‍ ആദ്യമായാണ് വിഷാദാവസ്ഥ അനുഭവപ്പെടുന്നത്. ആളുകള്‍ വിഷാദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് അത് മനസ്സിലാക്കാനാവും- ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു സംഭാഷണത്തില്‍ ഗെയ്ല്‍ പറഞ്ഞു.
നമ്മള്‍ ചെയ്യുന്നത് ജോലിയാണെന്ന് എനിക്കറിയാം. ആ ഘട്ടത്തില്‍ പണം അല്ല പ്രശ്‌നം. മാനസികാരോഗ്യമാണ് പണത്തേക്കാള്‍ പ്രധാനം. ഞാന്‍ അനിലിനെ (അനില്‍ കുംബ്ലെ) വിളിച്ച് നേരിട്ട് ചര്‍ച്ച നടത്തി, പോവുകയാണെന്ന് അറിയിച്ചു. ഞാന്‍ മാനസികമായി തകര്‍ന്നുപോയ സമയമായിരുന്നു അത്. മുംബൈക്കെതിരെ കളിച്ച അവസാന മത്സരത്തിന് ശേഷം ഞാന്‍ തുടരാനില്ലെന്ന ഉറച്ച തീരുമാനം അറിയിച്ചു.
അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ തകര്‍ന്നിരുന്നു. എനിക്ക് ശരിക്കും വേദനിച്ചു, ഞാന്‍ കരഞ്ഞു. കെഎല്‍ രാഹുലിനെ വിളിച്ചപ്പോള്‍ അടുത്ത മല്‍സരം കളിക്കാന്‍ തയ്യാറാവാന്‍ അദ്ദേഹം പറഞ്ഞെങ്കിലും എല്ലാ ആശംസകളും നേര്‍ന്ന് എന്റെ ബാഗ് പായ്ക്ക് ചെയ്ത് ഞാന്‍ പുറത്തേക്ക് പോയി- ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിലേക്ക് തിരിച്ചുവരണമെന്ന് അവതാരകന്‍ ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായെന്ന് ഗെയ്ല്‍ പറഞ്ഞത്. അവര്‍ക്ക് വരണമെങ്കില്‍ ഞാന്‍ വരാം. ഇപ്പോഴും ഇള്ളില്‍ വെറുപ്പ് ഉണ്ടെന്നും വിശ്വാസ്യത വളരെ പ്രധാനമാണെന്നും ഗെയ്ല്‍ വ്യക്തമാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലാണ് ഗെയ്ല്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലാണ് കൂടുതല്‍ തിളങ്ങിയത്. നിരവധി റെക്കോഡുകള്‍ തിരുത്തിയെഴുതുകയും വിരാട് കോഹ്ലിക്കും എബി ഡിവില്ലിയേഴ്സിനുമൊപ്പം ഒരു ഇതിഹാസ പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്തു. കരിയറിന്റെ അവസാന ഘട്ടത്തിലാണ് പഞ്ചാബ് കിങ്‌സിലേക്ക് മാറിയത്.
2018-ല്‍ പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ 2 കോടി രൂപയ്ക്ക് വാങ്ങി. ഫ്രാഞ്ചൈസിക്ക് വേണ്ടി 41 മത്സരങ്ങളില്‍ 36 ശരാശരിയിലും 143 സ്‌ട്രൈക്ക് റേറ്റിലും 1,339 റണ്‍സ് നേടി. കോവിഡ്-19 നിയന്ത്രണങ്ങള്‍ കാരണം ലീഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ച കാലത്താണ് ഫ്രാഞ്ചൈസി വിടാന്‍ തീരുമാനിച്ചത്. ലീഗ് പുനരാരംഭിച്ചതോടെ ഗെയ്ല്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം കളിച്ചു. 2021 സീസണില്‍ 10 മത്സരങ്ങളില്‍ പങ്കെടുക്കുകയും 21.44 ശരാശരിയില്‍ 193 റണ്‍സ് നേടുകയും ചെയ്തു.
ഐപിഎല്ലില്‍ 142 മത്സരങ്ങളില്‍ നിന്ന് 39.72 ശരാശരിയിലും 148.92 സ്‌ട്രൈക്ക് റേറ്റിലും ആറ് സെഞ്ചുറികള്‍ ഉള്‍പ്പെടെ 4,965 റണ്‍സ് നേടിയിട്ടുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·