Published: January 29, 2026 03:57 PM IST Updated: January 29, 2026 04:34 PM IST
1 minute Read
സിലാപഥർ∙ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം ക്വാർട്ടർ ഫൈനലിലേക്ക്. ഗ്രൂപ്പ് ബിയിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്ന കേരളം, ഒരു മത്സരം ബാക്കി നിൽക്കെയാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. സിലാപഥർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയ കേരളം ക്ലിനിക്കൽ ഫിനിഷിംഗിലൂടെയാണ് വിജയം പിടിച്ചെടുത്തത്.
നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയിന്റോടെയാണ് കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ജനുവരി 31-ന് സർവീസസിനെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. മത്സരത്തിന്റെ തുടക്കം മുതൽ മേഘാലയൻ ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ട കേരളം 36-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ബോക്സിന് തൊട്ടുപുറത്തുനിന്ന് അർജുൻ വി എടുത്ത അതിമനോഹരമായ ഒരു ഡയറക്ട് ഫ്രീക്കിക്ക് മേഘാലയ പ്രതിരോധ മതിലിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയിൽ പതിച്ചു. ഗോൾകീപ്പർക്ക് അനങ്ങാൻ പോലും അവസരം നൽകാതെയായിരുന്നു അർജുന്റെ ഈ സീസണിലെ മികച്ച ഗോളുകളിലൊന്ന്.
ഒരു ഗോൾ ലീഡിൽ രണ്ടാം പകുതിക്കിറങ്ങിയ കേരളം കൂടുതൽ ആക്രമണോത്സുകമായാണ് കളിച്ചത്. 71-ാം മിനിറ്റിൽ കേരളം ലീഡ് രണ്ടാക്കി. ക്യാപ്റ്റൻ സഞ്ജു ഇടത് വിങ്ങിലൂടെ നൽകിയ കൃത്യതയാർന്ന ക്രോസ്, ബോക്സിനുള്ളിൽ ആരും മാർക്ക് ചെയ്യാതെ നിന്നിരുന്ന മുഹമ്മദ് റിയാസ് തകർപ്പൻ ഒരു ഷോട്ടിലൂടെ വലയിലെത്തിച്ചതോടെ കേരളം വിജയമുറപ്പിച്ചു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സൽ 85-ാം മിനിറ്റിൽ കേരളത്തിന്റെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി. മേഘാലയയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ഈ ഗോളോടെ കേരളം ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി.
English Summary:







English (US) ·