കൊച്ചി ∙ ആശങ്കയുടെ കാർമേഘം തൽക്കാലത്തേക്ക് ഒഴിഞ്ഞു; കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോൾ മത്സരം മുൻ നിശ്ചയിച്ചതു പോലെ ഇന്നു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽത്തന്നെ നടക്കും. എന്നാൽ, തുടർന്നുള്ള ഹോം മത്സരങ്ങളുടെ ഭാവി എന്തെന്നു വ്യക്തമല്ല. ഇതുസംബന്ധിച്ചു വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്താനാണു ധാരണ. ജിസിഡിഎ മുൻ ധാരണ ലംഘിച്ചു സ്റ്റേഡിയത്തിന് ഇരട്ടി വാടകയും മുൻപു ‘നാശനഷ്ടം’ വരുത്തിയെന്ന് ആരോപിച്ച് 25 ലക്ഷം രൂപയും അടയ്ക്കാൻ ആവശ്യപ്പെട്ടതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. മറ്റു വഴികളില്ലാതെ, ഇന്നത്തെ മത്സരത്തിനുള്ള വാടകയായി 5 ലക്ഷം രൂപ അടയ്ക്കാമെന്നു ബ്ലാസ്റ്റേഴ്സ് സമ്മതിച്ചതോടെയാണു കളി നടക്കുമെന്നുറപ്പായത്.
രോഷം, മാധ്യമങ്ങളോടുംരാവിലെ, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ദവീദ് കറ്റാലയുടെ വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകരെയും പിന്നീട് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും മത്സരത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുകയായിരുന്ന ജീവനക്കാരെയും പുറത്താക്കി ജിസിഡിഎ അധികൃതർ സ്റ്റേഡിയം പൂട്ടിയതോടെ മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിരുന്നു. മാരത്തൺ ചർച്ചകൾക്കു ശേഷം, മത്സരം നടത്താൻ മറ്റു വഴികളില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ജിസിഡിഎയുടെ ആവശ്യത്തിനു വഴങ്ങി.
സ്റ്റേഡിയം ഉപയോഗിക്കുന്നതിനുള്ള കരുതൽ ധനമായി (കോഷൻ ഡിപ്പോസിറ്റ്) ഒരു കോടി രൂപയാണു ബ്ലാസ്റ്റേഴ്സ് അടച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ സീസണിൽ നാശനഷ്ടങ്ങൾ ഉണ്ടായ വകയിൽ 25 ലക്ഷം രൂപ കൂടി അടയ്ക്കണമെന്ന പുതിയ ആവശ്യവും ജിസിഡിഎ ഉന്നയിച്ചു. എന്നാൽ, മെഗാ തിരുവാതിര പരിപാടിയും മറ്റും നടത്തിയതാണ് നാശനഷ്ടങ്ങൾക്കു കാരണമായി ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടിയത്. തങ്ങളുടെ മാത്രമല്ലാത്ത പിഴവിന്റെ പേരിൽ ഇത്രയും തുക അടയ്ക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചു. അതോടെയാണു പ്രതിസന്ധി രൂക്ഷമായത്.
വാക്കു മാറ്റി ജിസിഡിഎകഴിഞ്ഞ സീസണിൽ ഒരു മത്സരത്തിന് 8.5 ലക്ഷം രൂപയാണു വാടകയായി ഈടാക്കിയിരുന്നത്. ഇത്തവണത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ സീസണിലേക്കു മാത്രം വാടക 2 ലക്ഷം രൂപയായി ഇളവു നൽകുമെന്നായിരുന്നു നേരത്തേ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, രണ്ടു ലക്ഷം രൂപയായി വാടക വെട്ടിക്കുറയ്ക്കുന്നതിനു ജിസിഡിഎ എക്സിക്യൂട്ടീവ് അനുമതി നൽകിയില്ലത്രേ. ജിസിഡിഎയിലെ അഭിപ്രായ ഭിന്നതകളാണു നിലപാടു മാറ്റത്തിന്റെ കാരണമെന്നാണു സൂചന.
ലോക ജേതാക്കളായ അർജന്റീനയുടെ വരവിന്റെ പേരിൽ സ്പോൺസർ നടത്തിയ സ്റ്റേഡിയം നവീകരണം അവർ വരില്ലെന്നു വ്യക്തമായതോടെ പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു. അതു മൂലമുണ്ടായ നഷ്ടങ്ങൾ നികത്താൻ ബ്ലാസ്റ്റേഴ്സിനെ ‘പിഴിയുക’യെന്ന തന്ത്രവും നീക്കത്തിനു പിന്നിലുണ്ടെന്നാണ് ആരോപണം. നേരത്തേ, സ്പോർട്സ് കൗൺസിലിനു കീഴിലുള്ള പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടാണു പരിശീലനത്തിനായി ബ്ലാസ്റ്റേഴ്സ് ഉപയോഗിച്ചിരുന്നത്. കൗൺസിൽ അധികൃതർ ബ്ലാസ്റ്റേഴ്സുമായി ഭിന്നതയിലായതോടെ ടീം സ്വന്തം നിലയിൽ തൃപ്പൂണിത്തുറയിൽ പരിശീലന മൈതാനം ഒരുക്കി അവിടേക്കു ക്യാംപ് മാറ്റിയിരുന്നു.
ബ്ലാസ്റ്റേഴ്സ് X ജിസിഡിഎ സമ്മർദ നിമിഷങ്ങൾവ്യാഴം വൈകിട്ട് 6.00വാടക ഇരട്ടിയാക്കണമെന്നും കോഷൻ ഡിപ്പോസിറ്റായി 25 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നും എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടതായി ജിസിഡിഎ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അറിയിക്കുന്നു.
വെള്ളിസ്വന്തം ഭാഗം വിശദീകരിച്ചു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതിനിധികൾ ജിസിഡിഎ അധികൃതരുമായി പലവട്ടം ചർച്ചകൾ നടത്തുന്നു. രാത്രി വൈകി ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നു.
ശനി രാവിലെ 11.15മത്സരത്തിനു മുൻപുള്ള പതിവു വാർത്താ സമ്മേളനത്തിനായി ബ്ലാസ്റ്റേഴ്സ് കോച്ച് ദവീദ് കറ്റാലയും മിഡ്ഫീൽഡർ റൗളിൻ ബോർഹെസും സ്റ്റേഡിയത്തിലെത്തുന്നു. നേരത്തേ തന്നെ എത്തിയ മാധ്യമ പ്രവർത്തകരെ പുറത്തിറക്കി സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ മീഡിയ കോൺഫറൻസ് മുറി പൂട്ടുന്നു.
രാവിലെ 11.45വാർത്താ സമ്മേളനം ഓൺലൈനായി നടത്തുമെന്നു ബ്ലാസ്റ്റേഴ്സിന്റെ അറിയിപ്പ്.
ഉച്ചയ്ക്കു 12.15ഓൺലൈൻ വാർത്താ സമ്മേളനം പൂർത്തിയായി അൽപം കഴിഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരെ ലോബിയിൽ നിന്നു പുറത്തിറക്കി സെക്യൂരിറ്റി ജീവനക്കാർ സ്റ്റേഡിയം ഓഫിസിന്റെ പ്രധാന കവാടം അടയ്ക്കുന്നു.
വൈകിട്ട് 5.30മത്സരത്തിനു വേണ്ടിയുള്ള അനുബന്ധ ജോലികൾ ചെയ്തിരുന്ന ജീവനക്കാരെയും ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളെയും ഉൾപ്പെടെ പുറത്താക്കി ഓഫിസ് മുറി പൂട്ടുന്നു.
രാത്രി 7.30ചർച്ചകൾ ഫലം കാണുന്നു. ആദ്യ മത്സരത്തിന്റെ വാടകയായി 5 ലക്ഷം രൂപ അടയ്ക്കാൻ ബ്ലാസ്റ്റേഴ്സ് സമ്മതിക്കുന്നു.
English Summary:







English (US) ·