Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 30 Apr 2025, 8:57 pm
IPL Robotic Dog 'Champak': നാലു കാലില്‍ നടക്കുന്ന ഹൈ ഡെഫനിഷന്‍ ക്യാമറ സംവിധാനമുള്ള റോബോട്ട് ഐപിഎല്‍ മൈതാനത്തെ ശ്രദ്ധാ കേന്ദ്രങ്ങളില്‍ ഒന്നാണ്. തത്സമയ സ്‌പോര്‍ട്‌സ് കവറേജിലേക്ക് പുതുമ കൊണ്ടുവന്ന എഐ ഡോഗിന് വേഗത്തില്‍ ഓടാനും രണ്ട് കാലില്‍ നില്‍ക്കാനും ഷേക്ക് ഹാന്‍ഡ് നല്‍കാനും കഴിവുണ്ട്. ഹൃദയ ചിഹ്നങ്ങള്‍ തുടങ്ങിയ ആംഗ്യങ്ങള്‍ കാണിക്കും.
രാജസ്ഥാന്‍ റോയല്‍സിന്റെ കുമാര്‍ കാര്‍ത്തികേയ 'ചമ്പക്' എന്ന റോബോട്ട് നായയുമായി കളിക്കുന്നു. Photo: AP (ഫോട്ടോസ്- Samayam Malayalam) തത്സമയ സ്‌പോര്‍ട്‌സ് കവറേജിലേക്ക് പുതുമ കൊണ്ടുവരുന്നതിനാണ് ഐപിഎല്‍ അധികൃതര്‍ റോബോട്ടിക് നായയെ അവതരിപ്പിച്ചത്. ഇത് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് റോബോ ശ്വാനന് ചമ്പക് എന്ന് പേര് നല്‍കിയത്.
കോടതി കയറി ഐപിഎല്‍ നായ: 'ചമ്പക്' എന്ന് പേരിട്ടതിന് ബിസിസിഐക്കെതിരേ കേസ്; കോഹ്‌ലിയുടെ 'ചിക്കു'വും കോടതിയില്‍
കുട്ടികള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള മാഗസിന്‍ ആണ് ചമ്പക്. തങ്ങളുടെ പേര് ഉപയോഗിച്ചത് രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡിന്റെ വ്യക്തമായ ലംഘനമാണെന്ന് പ്രസാധകര്‍ കോടതിയില്‍ വാദിച്ചു. എഐ ടൂളിന് (റോബോട്ടിക് നായ) ചമ്പക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരാധക വോട്ടിങിനെ അടിസ്ഥാനമാക്കി ഏപ്രില്‍ 23നാണ് ഉല്‍പന്നത്തിന് പേര് നല്‍കിയതെന്നും മാഗസിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അഭിഭാഷകന്‍ അമിത് ഗുപ്ത ബോധിപ്പിച്ചു.
ഈ റോബോട്ടിക് നായയെക്കുറിച്ച് മാധ്യമങ്ങളില്‍ പതിവായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ചമ്പക് എന്ന പേരിന്റെ ഉപയോഗം വാണിജ്യ ചൂഷണത്തിന് തുല്യമാവുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. മാഗസിന്‍ മൃഗ കഥാപാത്രങ്ങള്‍ക്ക് പേരുകേട്ടതാണെന്നും എഐ ഡോഗ് വ്യത്യസ്ത ഉല്‍പന്നമാണെങ്കിലും അതേ പേര് ഉപയോഗിക്കുന്നത് തങ്ങള്‍ക്ക് ദോഷം വരുത്തുന്നുവെന്നും ബ്രാന്‍ഡ് നെയിമിന്റെ സ്വതസിദ്ധമായ ഉപയോഗത്തിന് വിഘാതമാണെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.
എന്നാല്‍ അന്യായമായ ഉപയോഗം സംബന്ധിച്ച ആക്ഷേപങ്ങളൊന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വതസിദ്ധമായ ഉപയോഗം തടയുന്നതോ ദോഷമുണ്ടാക്കുന്നതോ ആയ എന്തെങ്കിലും ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ഉല്‍പന്നത്തിന്റെ പരസ്യവും വിപണനവും വാണിജ്യപരമായ ചൂഷണം ആണെന്ന് അമിത് ഗുപ്ത തന്റെ മറുപടിയില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. ഐപിഎല്‍ ഒരു വാണിജ്യ സംരംഭമാണെന്നും വാദിച്ചു.
എന്നാല്‍ വിസ്താരത്തിനിടെ 'ചിക്കു' എന്ന കഥാപാത്ര നാമത്തെക്കുറിച്ചുള്ള മാസികയുടെ വാദം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു. വിരാട് കോഹ്ലിയുടെ വിളിപ്പേര് ആണ് ഇതെങ്കിലും അത്തരം ഉപയോഗത്തിനെതിരെ പരാതികളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആ പേരിന്റെ ഉപയോഗത്തെ കുറിച്ച് നേരത്തേ തന്നെ അറിയാമായിരുന്നിട്ടും നിങ്ങള്‍ അതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഇതിനുള്ള മറുപടിയില്‍, സാധാരണയായി ആളുകള്‍ വിളിപ്പേരുകള്‍ നല്‍കുന്നത് കോമിക് പുസ്തകങ്ങളിലെയും സിനിമകളിലെയും കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഗുപ്ത പറഞ്ഞു.
ചിക്കു എന്ന വിളിപ്പേര് ഉപയോഗം നിരീക്ഷിച്ച കോടതി, കോഹ്ലിക്കെതിരെ പ്രസാധകന് റോയല്‍റ്റി കേസ് നല്‍കുമോയെന്ന് ആരാഞ്ഞു. ക്രിക്കറ്റ് താരം ചിക്കു എന്ന പേരില്‍ ഒരു ഉല്‍പന്നം പുറത്തിറക്കുകയാണെങ്കില്‍ അത് വാണിജ്യപരമായ ചൂഷണമായിരിക്കുമെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.
ആഗോള ബ്രോഡ്കാസ്റ്റ് ടെക് ഭീമന്‍മാരായ wT Vision ആണ് ഡോഗ് ക്യാമറ അവതരിപ്പിച്ചത്. ഓമ്നികാമുമായും ബിസിസിഐയുമായും ചേര്‍ന്നാണ് സംരംഭം. കൂടുതല്‍ വ്യക്തയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെയുള്ള കാമറ മെക്കാനിസമാണ് റോബോട്ടിന്റെ സവിശേഷത.
സാങ്കേതികവിദ്യയും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് ഇവ ആവിഷ്‌കരിച്ചത്. ടോസ് വേളയിലും ഓവറുകളുടെ ഇടവേളകളിലും താരങ്ങള്‍ പുറത്താകുമ്പോഴുമെല്ലാം നായ ഗ്രൗണ്ടിലെത്തുന്നു.
ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് ആദ്യമായി രംഗത്തിറക്കിയത്. കളിക്കാര്‍, അമ്പയര്‍മാര്‍, ആരാധകര്‍ എന്നിവരുമായി തത്സമയം പ്രതികരിക്കുന്ന റോബോട്ടിക് കൂട്ടാളി കൂടിയാണിത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·