എക്കാലത്തെയും നല്ല ലോകകപ്പുകളിലൊന്നാണ് ഇത്തവണത്തേതെന്ന് ഫൈനലിനു മുൻപു തന്നെ ഉറപ്പിക്കാം. അതിന്റെ ഒരു പ്രധാന കാരണം ഇത്തവണ ടൂർണമെന്റിലെ മത്സരങ്ങളിൽ വിവിധ തലങ്ങളില്‍ നടന്ന ഉന്നത നിലവാരമുള്ള പ്രകടനങ്ങളാണ്. ഫുട്ബോളിൽ ഇപ്പോഴുള്ള എല്ലാം താരങ്ങളും കളിക്കാനെത്തി എന്നതും, പുതിയ താരോദയം ഉണ്ടായി എന്നതും, മറന്നുകിടന്ന പഴയ പടക്കുതിരകള്‍ തങ്ങളുടെ പ്രതാപം അസ്തമിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തി എന്നതടക്കം, മൊത്തം 48 ടീമുകള്‍ ഏറ്റുമുട്ടിയ പുതിയ ടൂര്‍ണമെന്റ് സമ്മാനിച്ച കാഴ്ചകൾ പെട്ടെന്ന് വിസ്മൃതിയിലാഴില്ല. മുൻപൊരു ലോകകപ്പും ‘ഗോള്‍കീപ്പറുടെ ടൂര്‍ണമെന്റ്’ എന്ന അറിയപ്പെട്ടിട്ടില്ല. അതേസമയം, എക്കാലത്തെയും ഏറ്റവും വലിയ ആക്രമണ ഫുട്‌ബോളിന് സാക്ഷ്യം വഹിച്ചതും ഇതേ ടൂര്‍ണമെന്റ് തന്നെയാണ് എന്നത് ഈ ലോകകപ്പിന്റെ ബഹുമുഖത്വത്തിന് അടിവരയിടുകയും ചെയ്യുന്നു.
ഇത്തവണത്തെ ഫ്രാന്‍സിന്റെ ആക്രമണ നിര താരതമ്യം ചെയ്യപ്പെട്ടത് 2002ലെ ബ്രസീലിന്റെ മൂന്ന് ആർളോട് (three R's റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞൊ, റിവാള്‍ഡോ) ആണെന്നതും, സ്പാനിഷ് പ്രതിരോധത്തിന് ഏറ്റവും കുറവു ഗോള്‍ വഴങ്ങിയ ലോകകപ്പ് ചാംപ്യന്മാരുടെ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചതും ഒക്കെ ഇത്തവണ കാണാനായി. ചില താരങ്ങൾക്ക് സ്വാഭാവികമായി മറ്റുള്ളവരെക്കാള്‍ അധിക നിലവാരമുള്ള കളി പുറത്തെടുക്കാനാകും. എന്നാല്‍, മികച്ച കളിക്കാരുടെ പട്ടിക തയാറാക്കുമ്പോള്‍ അതില്‍ ഫോര്‍വേഡുകള്‍ ചില പൊസിഷനുകളില്‍ കളിക്കുന്നവരോട് പക്ഷപാതം കാണിക്കേണ്ടതായി വരും. മറ്റുള്ളവരുടെ കളിയും വിലമതിക്കപ്പെടുമെങ്കിലും അവര്‍ക്ക് അത്തരം ലിസ്റ്റുകളില്‍ ഇടം കിട്ടില്ല. ഈ ടൂര്‍ണമന്റില്‍ ഓരോ പൊസിഷനിലും കളിച്ച മിക്ക കളിക്കാരെ തിരഞ്ഞെടുക്കുന്നു. ഇത് അവരുടെ ടീമുകള്‍ അവരില്‍ അര്‍പ്പിച്ച പ്രതീക്ഷയ്‌ക്കൊത്ത് അവര്‍ക്ക് വ്യക്തിഗത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചോ എന്നതിനെ ആശ്രയിച്ചാണ്.
ഗോള്‍കീപ്പര്‍മാര്‍3. ജോർദന്‍ പിക്‌ഫെഡ്അതെ, ഇംഗ്ലണ്ട് ധാരാരാളം ഗോളുകള്‍ വഴങ്ങി. എന്നാല്‍, ജോര്‍ദൻ പിക്‌ഫെഡ് ഇല്ലായിരുന്നെങ്കില്‍ അവയുടെ എണ്ണം പിന്നെയും ഉയര്‍ന്നേനെ. ഇംഗ്ലണ്ടിന്റെ പിന്‍നിരയില്‍ സ്ഥിരതയോടെ ഫോം നിലനിര്‍ത്തിയത് പിക്‌ഫെഡ് മാത്രമാണ്. മെക്‌സിക്കോയ്‌ക്കെതിരെയും, അര്‍ജന്റീനയ്ക്ക് എതിരെ പരാജയപ്പട്ട മത്സരത്തിലും അദ്ദഹം പുറത്തെടുത്ത പ്രകടനം അപാരം തന്നെയായിരുന്നു. ഇംഗ്ലണ്ടിന്റെ പിന്‍നിരയ്ക്ക് വേണ്ട ഉറപ്പില്ലാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പം മൂലമായിരുന്നില്ല. സെമിഫൈനലില്‍ അര്‍ജന്റീനയുടെ തിരിച്ചുവരവ് വൈകിപ്പിച്ചത് പിക്‌ഫെഡ് നടത്തിയ അദ്ഭുതകരമായ സേവുകള്‍ വഴിയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ അവസാനത്തെ ടൂര്‍ണമന്റ് ആയിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെങ്കിലും താന്‍ തുടരേണ്ടത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
2. വൊസീഞ്ഞ
കാബോ വെര്‍ദെയുടെ ഹൃദ്യമായ ഹൃദയത്തുടിപ്പുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ താളമിടുകയാണിപ്പോള്‍. ബ്ലൂ ഷാര്‍ക്കുകളുടെ പിന്മതില്‍ വൊസീഞ്ഞ ആയിരുന്നു. ഇപ്പോള്‍ ഫൈനലിൽ കടന്ന സ്‌പെയിനിനെതിരെ ഈ നാൽപതുകാരൻ നടത്തിയ 7 സേവുകളോടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരാന്‍ കാരണമായത്. ഈ കൊച്ച് ദ്വീപ് രാജ്യത്തിന് തങ്ങളുടെ ആദ്യ ലോകകപ്പില്‍ ആദ്യ പോയിന്റ് നേടിക്കൊടുത്തതും ഈ കളിയാണ്. അതിനു ശേഷം നിര്‍ദ്ദാക്ഷിണ്യം ആക്രമണം അഴിച്ചുവിട്ട യുറഗ്വായ്‌ക്കെതരെ മറ്റൊരു അവിശ്വസനീയമായ പ്രകടനവും അദ്ദേഹം നടത്തി. വൊസീഞ്ഞ ഇല്ലായിരുന്നെങ്കില്‍ യുറഗ്വായ് ഏതാനും ഗോളുകള്‍ കൂടെ അടിച്ചുകയറ്റിയേനെ. കാബോ വെര്‍ദെയുടെ അവിശ്വസനീയമായ തേരോട്ടം അര്‍ജന്റീനയ്ക്ക് എതിരെ നടന്ന സംഘര്‍ഷഭരിതമായ മത്സരത്തോടെ അവസാനിച്ചെങ്കിലും, ഈ ലോകകപ്പിനെ നിർവചിക്കുന്ന കള്‍ട്ട് ഹീറോകളിലൊരാളായി വൊസീഞ്ഞ എക്കാലത്തും വാഴും.
1. ഉനായ് സിമോൻ
ഒറ്റ ഗോള്‍. ഫൈനലിനു മുൻപ് സ്‌പെയ്‌നിന് വഴങ്ങേണ്ടിവന്നത് ഒരു ഗോള്‍ മാത്രം. സമ്മതിച്ചു, ഉനായ് സിമോനിന് മുന്നില്‍ അണിനിരക്കുന്ന സ്പാനിഷ് പ്രതിരോധ നിരയും ലോക നിലവാരമുള്ളതു തന്നെയാണ്. എന്നാല്‍, സ്പാനിഷ് ബോക്‌സിനകത്ത് എതിരാളികള്‍ ഭീതിവിതറിയ സന്ദര്‍ഭങ്ങളിലെല്ലാം ഉനായ് സിമോൻ അവസരത്തിനൊത്തുയര്‍ന്നു. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണ ഗോള്‍ഡന്‍ ഗ്ലൗ നേടിയ ആഴ്‌സനലിന്റെ ഡേവിഡ് റയാ, ബാർസിലോനയുടെ ഡേവിഡ് റയാ എന്നിവരെ മറികടന്ന് ഉനായ് സിമോന്‍ മതി സ്പാനിഷ് വല കാക്കാന്‍ എന്നു തീരുമാനിച്ച കോച്ച് ലൂയിസ് ഡി ലാ ഫ്യുവന്തെയുടെ തീരുമാനം ടൂര്‍ണമെന്റിനു മുൻപ് വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, ടൂര്‍ണമെന്റ് പുരോഗമിച്ചതോടെ തന്റെ വിമര്‍ശകരുടെയെല്ലാം വാ അടപ്പിക്കുകയായിരുന്നു ഉനായ് സിമോൻ. ഒരു ഗോള്‍ പോലും വഴങ്ങാതെ 519 മിനിറ്റ് ഗോള്‍വല കാത്ത വാള്‍ട്ടര്‍ സെങ്ഗയുടെ റെക്കോഡും അദ്ദേഹം തകര്‍ത്തു. പുതിയ റെക്കോഡ് പ്രകാരം 647 മിനിറ്റ് നേരമാണ്. അതില്‍ 491 മിനിറ്റും 2026 ലോകകപ്പിലുമാണ്. അപാരം.
അഭിനന്ദനാര്‍ഹമായ പ്രത്യേക പരാമര്‍ശം: ഒര്‍ലാണ്ടോ ഗില്‍ (പാരഗ്വായ്), ലയണല്‍ എംപാസി (ഡിആര്‍ കോംഗോ), യാസിന്‍ ബോനോ (മൊറോക്കോ).
റൈറ്റ് ബാക്ക്3. ഡാനിയല്‍ മുനോസ്
കൊളംബിയയുടെ വലതു വിങിലൂടെ എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തി തകര്‍ത്താടിയ ഡാനിയല്‍ മുനോസ് ആയിരിക്കാം ഈ ടൂര്‍ണമെന്റിലെ ഏറ്റവും ത്രസിപ്പിച്ച റൈറ്റ് ബാക്ക്. പുതിയ കാലത്തെ ഫുള്‍ ബാക്കുകള്‍ എത്ര വലിയ ആക്രമണകാരികള്‍ ആകാം എന്ന കാര്യത്തിന് ഉത്തമോദാഹരണമാണ് ക്രിസ്റ്റല്‍ പാലസിനു വേണ്ടി ക്ലബ് തലത്തില്‍ കുപ്പായമണിയുന്ന മുനോസ്. കരുത്തുറ്റ ഡിഫന്‍ഡര്‍ എന്ന നിലയ്ക്കപ്പുറത്ത്, തനിക്ക് ആര്‍ജ്ജിക്കാനാകുന്ന അമിത വേഗതയും സ്റ്റാമിനയും അദ്ദേഹത്തെ വിശിഷ്ടമായ ഒരു ആക്രമണകാരി കൂടെയാക്കുന്നു. കൊളംബിയ നേരത്തെ പുറത്തായി എങ്കിലും മുനോസ് രണ്ടു ഗോളുകള്‍ നേടിയിരുന്നു.
2. അച്റഫ് ഹക്കീമി
കളിക്കളത്തിനു പുറത്തെ വിവാദങ്ങള്‍ ടൂര്‍ണമെന്റ് നടക്കുന്ന സമയത്ത് അച്‌റഫ് ഹക്കീമിയെ ചൂഴ്ന്നു നിന്നിരുന്നെങ്കിലും അതൊന്നും തന്റെ കളിയെ അശേഷം ബാധിക്കുന്നില്ലെന്ന് അദ്ദേഹം കാട്ടിത്തന്നു. തന്റെ പിഎസ്ജി ഫുള്‍ബാക്ക് പങ്കാളി നുനോ മെന്‍ഡെസിനെ പോലെ ചാംപ്യന്‍സ് ലീഗിലെ ഫോം ലോകകപ്പിലേക്കും പകര്‍ന്നാടുകയായിരുന്നു ഹക്കീമിയും. അദ്ദേഹം യുവത്വം തുളുമ്പുന്ന മൊറോക്കോയെ തങ്ങളുടെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തിച്ചു. ദൗര്‍ഭാഗ്യകരമായി അവിടെ അവര്‍ അപാര സിദ്ധിയുള്ള ഫ്രഞ്ച് ആക്രമണ നിരയ്ക്കു മുന്നിൽ തകര്‍ന്നു. ഹക്കീമി ഒരു ഗോള്‍ നേടി. രണ്ടെണ്ണത്തിന് വഴിവച്ചു നല്‍കി. ഗ്രൗണ്ടിലെ പഴുതുകള്‍ കണ്ടെത്തി മുന്നേറാനുള്ള അദ്ദേഹത്തിന്റെ കഴിവും അസാധ്യ വേഗതയാര്‍ജ്ജിച്ച് ബോളുമായി കുതിക്കാനുളള അദ്ദേഹത്തിന്റെ കഴിവും മൊറോക്കന്‍ ആക്രമണത്തിലെ നിര്‍ണ്ണായക ഘടകങ്ങള്‍ ആയിരുന്നു.
1. പെദ്രോ പോറോ
ലമീൻ യമാൽ, റൊഡ്രി, കിലിയന്‍ എംബപെ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന സെമിഫൈനലില്‍ പെദ്രോ പോറോ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുമെന്ന് ആര്‍ക്കും ഊഹിക്കാനാവില്ലായിരുന്നു. എന്നാല്‍, ആ ബഹുമതി അദ്ദേഹത്തിന് നല്‍കാതിരിക്കാന്‍ സാധ്യമല്ലാത്ത രീതിയിലുള്ള അത്യുജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. പോരെങ്കില്‍ ഈ ടൂര്‍ണമെന്റിലുടനീളം അത്തരം ഫോമിലാണ് കളിച്ചിരിക്കുന്നതും. യൂറോ 2024 സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന പോറോ, എന്തുകൊണ്ടാണ് തനിക്ക് കോച്ച് ലൂയിസ് ഡി ലാ ഫ്യുവന്തെ റൈറ്റ് ബാക്ക് സ്ഥാനത്തു കളിക്കാന്‍ ഭാവിയില്‍ തനിക്ക് ആദ്യ പരിഗണന നല്‍കേണ്ടതെന്ന് തെളിയിക്കുകയായിരുന്നു. പ്രതിരോധത്തില്‍ അദ്ദേഹം സമർഥനായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ യമാലുമായി ചേര്‍ന്നും അദ്ദേഹം തനിച്ചും നടത്തിയ ആക്രമണങ്ങളായിരുന്നു സ്‌പെയിനിന്റെ ഏറ്റവും അപകടകമായ നീക്കങ്ങള്‍. റൗണ്ട് ഓഫ് 32 മത്സരത്തില്‍ ഓസ്ട്രിയയ്ക്ക് എതിരെ നടത്തിയ ഉജ്ജ്വല ഹെഡറിനു പുറമെ സെമിയില്‍ ഫ്രാന്‍സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്ത മനോഹരമായ സ്‌ട്രൈക്ക് എന്നിവ കാണിച്ചു തരുന്നത് ഒരു കാര്യമാണ്-സ്‌പെയിനിന് ആവശ്യം വരുമ്പോള്‍ പെദ്രോ പോറോയ്ക്ക് ഗോള്‍ നേടാനും സാധിക്കും.
അഭിനന്ദനാര്‍ഹമായ പ്രത്യേക പരാമര്‍ശം: ഡെന്‍സര്‍ ഡംഫ്രൈസ് (നെതര്‍ലണ്ട്‌സ്), ജൂലിയന്‍ റൈയര്‍സണ്‍ (നോര്‍വെ), റിക്കാര്‍ഡോ റൊഡ്രീഗസ് (സ്വിറ്റ്‌സര്‍ലൻഡ്)
ലെഫ്റ്റ് ബാക്ക്3. നൂസായിര്‍ റഹ്‌മൂയിലെഫ്റ്റ് ബാക്കില്‍ കളിക്കുന്ന ഒരാള്‍ക്ക് എപ്പോഴെങ്കിലും ആക്രമണകാരി എന്ന വിശേഷണം കിട്ടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരം ഒരു വിശേഷണം ആദ്യമായി കിട്ടിയിരിക്കുന്നത് മൊറോക്കൻ താരം നൂസായിര്‍ റഹ്‌മൂയിക്ക് (Noussair Mazraoui) ആയിരിക്കാം. റൗണ്ട് ഓഫ് 32 മത്സരത്തില്‍ നെതര്‍ലൻഡിന് എതിരെയുള്ള അദ്ദേഹത്തിന്റെ അവിശ്വസനീയമായ പ്രകടനത്തിനു ശേഷമാണ് ഈ വിശേഷണം അദ്ദേഹത്തിന് കിട്ടുന്നത്. കളിയുടെ 90 + 5' മിനിറ്റില്‍ ക്രിസെന്‍സിയോ സുമെര്‍വെലിനെതിരെ അളന്നു മുറിച്ച ടാക്കിള്‍ കളിയുടെ നിര്‍ണ്ണായക നിമിഷമായി തീരുകയായിരുന്നു. നൂസായിര്‍ അക്ഷരാർഥത്തില്‍ സാഹസകരമായി കളിച്ച് ജയിപ്പിക്കുകയായിരുന്നു. ആ ടാക്കിളിനു പുറമെ 12 ക്ലിയറന്‍സുകള്‍ നടത്തി, 5 ടാക്കിളുകള്‍ നടത്തിയതില്‍ 4 എണ്ണത്തിലും വിജയിച്ചു, മൊത്തത്തില്‍ 12 തവണ എതിര്‍ കളിക്കാര്‍ക്കെതിരെ നടത്തിയ നീക്കങ്ങളില്‍ 9ലും ഉദ്ദേശിച്ച കാര്യം നേടി എന്നിതനൊക്കെ പുറമെ നല്‍കിയ പാസുകളില്‍ 88 ശതമാനവും കൃത്യതയുള്ളതായിരുന്നു. മൊത്തം കളി നീണ്ടു നിന്ന 120 മിനിറ്റ് നേരത്തും ഗ്രൗണ്ടില്‍ നിറഞ്ഞാടുകയും ചെയ്തു. ഫ്രാന്‍സിന് എതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനില്‍ അദ്ദേഹം വേണ്ടത്ര ഉണര്‍വ് പ്രദര്‍ശിപ്പിച്ചില്ല എന്നു മാത്രമോ ഒരു പെനല്‍റ്റിയും വഴങ്ങി. ഭാഗ്യവശാല്‍ അത് ബോനോ തടഞ്ഞു. ആ ഒരു കളി ഈ ടൂര്‍ണമെന്റില്‍ ഉടനീളം അദ്ദേഹം നടത്തിയ മികവ് ഇല്ലാതാക്കാന്‍ ഉതകുന്നതല്ല.
2. നൂനോ മെന്‍ഡെസ്
പോര്‍ച്ചുഗലിന് ഇതൊരു നിരാശാജനകമായ ഒരു ടൂര്‍ണമെന്റ് ആയിരുന്നു. എന്നാല്‍, അതിന്റെ പഴി നൂനോ മെന്‍ഡസിന്റെ തലയില്‍ കെട്ടിവയ്ക്കാനാവില്ല. ലോകകപ്പിനു മുൻപുള്ള സംസാരം മുഴുവനും പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡിലുള്ള രത്‌നങ്ങളെക്കുറിച്ച് ആയിരുന്നെങ്കില്‍ താനായിരിക്കാം ടീമിന്റെ ഏറ്റവും പ്രധാന ഘടകം എന്ന് മെന്‍ഡസ് തെളിയിക്കുകയായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും ഒരേ രീതിയില്‍ മികവു കാണിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വ പ്രതിഭകളിലൊരാളായ അദ്ദേഹം ലോകത്തലേക്കും വച്ച് ഏറ്റവും നല്ല ലെഫ്റ്റ്-ബാക്ക് എന്ന പേര് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് മെന്‍ഡെസ്. ഉസ്‌ബെക്കിസ്ഥാന് എതിരെ അദ്ദേഹം നേടിയ മനോഹരമായ ഗോള്‍ മികച്ച നീക്കത്തിന്റെ ഫലമായിരുന്നു. മാത്രമോ, മെന്‍ഡെസിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ അഭിനയകല പുറത്തെടുക്കേണ്ടതായും വന്നില്ല. അതിലേറെ പ്രധാനപ്പെട്ട കാര്യം, ഒരു പക്ഷെ ഇന്ന് ലോകത്തുള്ളതിലേക്കും വച്ച് മികച്ച റൈറ്റ്-വിങ്ങറായ ലാമിന്‍ യമാലിനെ 55 മിനിറ്റ് നേരത്തേക്ക് ശ്വാസംവിടാന്‍ പോലും അനുവദിച്ചുമില്ല. എന്നാല്‍, മസിലിന് പരുക്കേറ്റ അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ അഭാവം പോര്‍ച്ചുഗീസ് പ്രതിരോധത്തില്‍ ആര്‍ക്കും കാണത്തക്ക രീതിയില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തി. ഈ യുവ താരം അടുത്ത ടൂര്‍ണമെന്റില്‍ തിരിച്ചെത്തി തന്റെ മികച്ച പ്രകടനം തുടരാമന്ന് പ്രതീക്ഷിക്കുന്നുണ്ടാകണം.
1. മാർക് കുക്കുറേയ
അവിശ്വസനീയമായ പ്രതിരോധമൊരുക്കല്‍, എതിര്‍ ഗോള്‍ മുഖത്ത് ആക്രമണം നടത്തല്‍, ഈ ലോകകപ്പില്‍ മാർക് കുക്കുറേയ ചെയ്യാത്തതായി എന്തെങ്കിലും ഉണ്ടോ? ഫോമില്‍ സ്ഥിരത പുലര്‍ത്തുന്ന മുഖങ്ങളിലൊന്നായ കുക്കുറേയ തന്റെ 2024 യൂറോ കപ്പിലെ ഫോമിലേക്ക് തിരിച്ചെത്തുകയും, എല്ലാ മത്സരങ്ങളിലുമായി രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വമ്പന്‍ ട്രാന്‍സ്ഫറിലൂടെ റെയാല്‍ മഡ്രിഡിലെത്തിയ കുക്കുറേയ, എന്തുകൊണ്ടാണ് തന്നെ പോലെ ഒരാള്‍ ക്ലബിന്റെ പിന്‍നിരയില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാകുന്നത് എന്ന് കാണിച്ചുകൊടുത്തു. ഈ ടൂര്‍ണമെന്റില്‍ സ്‌പെയിന്‍ കളിച്ച എല്ലാ മിനിറ്റുകളിലും കുക്കുറേയയും ഉണ്ടായിരുന്നു. ഫൈനലും അതിന് അപവാദമാകാന്‍ വഴിയില്ല. കളിയുടെ കിക്കോഫ് മുതല്‍ അവസാന വിസില്‍ വരെ അദ്ദേഹം ഇടതു വശത്തുകൂടെ ക്ഷീണമില്ലാതെ ഓടിക്കയറുകയും ഇറങ്ങിപ്പോരുന്നതും നല്‍കുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഫൈനലിനു മുൻപ് കുക്കുറേയ ഒരു പ്രഖ്യാപനവും നടത്തിയിട്ടുണ്ട്-സ്‌പെയിന്‍ വിജയിച്ചാല്‍ താന്‍ അന്തര്‍ദേശീയ തലത്തില്‍ തന്റെ ബൂട്ട് കെട്ടിതൂക്കും. അതിന് അദ്ദേഹത്തിനു മേല്‍ ആരും സമ്മര്‍ദ്ദം ചെലുത്തുന്നില്ലെങ്കിലും കുക്കുറേയ കളിക്കാതിരുന്നാല്‍ അത് സ്‌പെയിനിന് വലിയൊരു നഷ്ടമായിരിക്കും. ഇപ്പോഴത്തെ സ്പാനിഷ് ടീമിന് ഗ്രൗണ്ടിന്റെ ഇരു പകുതികളിലും ആണിക്കല്ല് കുക്കുറേയയാണ്
അഭിനന്ദനാര്‍ഹമായ പ്രത്യേക പരാമര്‍ശം: ഡജെഡ് സ്‌പെന്‍സ് (ഇംഗ്ലണ്ട്), ജോണ്‍ മൊജിക്ക (കൊളംബിയ), ഹിരോക്കി ഇട്ടോ (ജപ്പാന്‍)
സെന്റര്‍ ബാക്ക് ജോഡികള്‍3. ഡേവിന്‍സണ്‍ സാഞ്ചെസും ജോണ്‍ ലുക്യുമിയുംകൊളംബിയന്‍ ടീമില്‍ കൊള്ളാവുന്ന ഒരു സ്‌ട്രൈക്കര്‍ ഉണ്ടായിരുന്നെങ്കില്‍ ഡേവിന്‍സണ്‍ സാഞ്ചെസും ജോണ്‍ ലുക്യുമിയും ഇപ്പോള്‍ പരമോന്നത ബഹുമതിക്കുള്ള ലിസ്റ്റില്‍ കണ്ടേനെ. സ്‌പെയിനിനെ പോലെ തന്നെ ഈ കളിയില്‍ ഒറ്റ ഗോള്‍ മാത്രമെ ലോസ് കഫെറ്റെറോസും (Los Cafeteros - കൊളംബിയയുടെ വിളിപ്പേര്) 2026 ലോകകപ്പില്‍ മൊത്തം വഴങ്ങിയുള്ളു എങ്കിലും ദൗര്‍ഭാഗ്യവശാല്‍ അവരുടെ ടീമില്‍ എതിരാളികള്‍ക്കെതിരെ ഗോള്‍ വീഴ്ത്താനുള്ള ശേഷിയുള്ളവര്‍ കുറവായിരുന്നതിനാല്‍ അവര്‍ സ്വിറ്റ്‌സര്‍ലണ്ടിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്തായി. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുടെ പ്രതിരോധ നിരയുടെ കരുത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണായിരിക്കാം അവര്‍. മറ്റു ടീമുകളെ അപേക്ഷിച്ച് അൽപം കൂടുതല്‍ സാങ്കേതികമായും ശാരീരികമായും പ്രതിരോധം ചമച്ചിരുന്നതിനാല്‍ എതിര്‍ കളിക്കാര്‍ അധിക നേരം അവരുടെ ബോക്‌സില്‍ നില്‍ക്കാന്‍ വിഷമിച്ചു. തന്റെ മുന്‍ പ്രതാപം തിരിച്ചു പിടിച്ച രീതിയില്‍ സാഞ്ചെസ് കളിച്ചു വെങ്കില്‍, അവസാനം തനിക്കും ലോകകപ്പ് വേദിയില്‍ കഴിവു പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചത് മുതലാക്കുകയായിരുന്നു ജോണ്‍ ലുക്യുമി. ഭീമന്‍ ശരീരങ്ങളുമായി എതിരാളികളെ നേരിടുകയും എന്നാല്‍ അധികം ഫൗളുകള്‍ നടത്താതിരിക്കുകയു ചെയ്യുക എന്ന കലയില്‍ ഇരുവരും ഗുരക്കന്മാരായതു പോലെ തോന്നിച്ചു. യെല്ലോ കാര്‍ഡ് കിട്ടാന്‍ അര്‍ഹതയുള്ളതെന്ന് തോന്നിപ്പിച്ച ഫൗളുകള്‍ ഒന്നിലേറെ തവണ ഒരു കളിയില്‍ തന്നെ നടത്തിയെങ്കിലും അവര്‍ക്ക് തങ്ങള്‍ ചെയ്തത് നിയമാനുസൃതമാണ് എന്നു വരുത്തി തീര്‍ക്കാനുള്ള സാങ്കേതികമായ കഴിവും ഉണ്ടായിരുന്നു. ഈ പ്രതിരോധ ശൈലി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ ടൂര്‍ണമെന്റില്‍ കൊളംബിയന്‍ ഇരട്ടകളുടെ കളി അത് പുനരുജ്ജീവിപ്പിച്ചേക്കും.
2. വില്ല്യം സലിബായും ഡെയൊട്ട് ഉപമെക്കാനോയും
ദൗര്‍ഭാഗ്യവശാല്‍ ഫ്രാന്‍സും സ്‌പെയിനും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ തോറ്റ ടീമിന്റെ സെന്റര്‍ ബാക്ക് ജോഡികള്‍ ജയിച്ച ടീമിന്റേതിനെക്കാള്‍ മോശമാണ്. എന്നാല്‍, ഈ ടൂര്‍ണമെന്റില്‍ ഇരു ടീമുകളുടെയും സെന്റര്‍-ബാക്ക് ജോഡികള്‍ മറ്റ് ടീമുകളുടേതിനെക്കാള്‍ ഏറെ മികവുറ്റതായിരുന്നു. സ്‌പെയിനിന് എതിരെ നടന്ന സെമി-ഫൈനലിന് മുമ്പ് ഈ ഫ്രഞ്ച് ജോഡികള്‍ ആകെ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയിരിക്കുന്നത്. എന്നാല്‍, അല്‍പ്പം കൂടെ സൂക്ഷ്മമായി പരിശോധിക്കാന്‍ താത്പര്യമുള്ളവരാണെങ്കില്‍ അവര്‍ ഒരു ജോഡി എന്ന നിലയില്‍ ഈ ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ വഴങ്ങിയിട്ടുണ്ട് എന്നു കാണാം. കാരണം സ്‌പെയിന്‍ രണ്ടാമത്തെ ഗോള്‍ അടിക്കുന്നതിനു മുമ്പ് പരിക്കേറ്റ സലിബ കളം വിട്ടിരുന്നു. തങ്ങള്‍ ക്ലബ് ഫുട്‌ബോളില്‍ പുലര്‍ത്തി വന്ന ഉജ്ജ്വല ഫോം ലോകകപ്പിലും പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഫ്രാന്‍സിനെതിരെ സ്‌പെയിന്‍ അടിച്ച രണ്ടു ഗോളുകള്‍ക്കും ഇരുവരെയും പഴിചാരാനുമാകില്ല. (ആദ്യത്തെത് ലൂക്കാസ് ഡിഗ്നെ വഴങ്ങിയ പെനല്‍റ്റിയാണെങ്കില്‍ രണ്ടാമത്തേതിന് കാരണക്കാരന്‍ സലിബയുടെ പകരക്കാരനായി എത്തിയ ലക്രോയിക്‌സ് ആണ്.) ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡ് ബലഹീനമായതിനാല്‍ ഈ ജോഡിക്ക് ധാരാളം പ്രദേശത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കേണ്ടിയിരുന്നു. മറ്റുള്ളവരില്‍ നിന്ന് കാര്യമായ സഹായവും ലഭിച്ചില്ല. താരങ്ങള്‍ നിറഞ്ഞ ഫ്രാന്‍സിന്റെ ആക്രമണ നിരയ്ക്കാണ് മുഴുവന്‍ പ്രശംസയും ലഭിച്ചതെങ്കില്‍ അതില്‍ വലിയൊരു പങ്ക് സലിബയ്ക്കും ഉപമെകാനോയ്ക്കും നല്‍കണമന്ന് വേണമെങ്കില്‍ വാദിക്കാം.
1. പൗ കൂബര്‍സിയും ഐമെറിക്ക് ലാപോര്‍ട്ടും
അത് മറ്റാരെങ്കിലും ആകാന്‍ തരമുണ്ടോ? സ്‌പെയിനിന്റെ പ്രതിരോധ മതിലിന്റെ കേന്ദ്രത്തില്‍ വളരെ വിചിത്രമായി തോന്നിയേക്കാവുന്ന രണ്ടു ജോഡികളാണ് ഉള്ളത്. ബാര്‍സിലോനയുടെ ഉദിച്ചുവരുന്ന താരം പൗ കൂബര്‍സിയും അത്‌ലറ്റിക്കോ ബില്‍ബൗവിന്റെ ഇരുത്തംവന്ന ഐമെറിക്ക് ലാപോര്‍ട്ടും ഏറക്കുറെ കുറ്റമറ്റ പ്രകടനം തന്നെയാണ് ഫൈനല്‍ പ്രവേശം വരെ നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് ജയിച്ചേക്കാമെന്നു പ്രവചിക്കപ്പെട്ടിരുന്ന ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ ഗംഭീര എതിരാകളെ പോലും അകറ്റി നിറുത്തിയ ഗംഭീര പ്രതിരോധ നിര വഴങ്ങിയ ഏക ഗോള്‍ ആകട്ടെ ചാള്‍സ് ഡെ കെറ്റെലാരെയുടെ ശാരീരികമായ മേല്‍ക്കോയ്മയ്ക്കു മുന്നിലായിരുന്നു അല്ലാതെ ഒരു പ്രതിരോധ പിഴവു മൂലമായിരുന്നില്ല. അനുഭവസമ്പത്തുളള കളിക്കാരന്‍ ലാപോര്‍ട്ടെയുടെ സാന്നിധ്യം പ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും പിന്‍ നിരയിലെ യഥാർഥ താരം 19-വയസുകാരനായ കൂബര്‍സിയാണ്. തന്റെ ക്ലബ് ആയ ബാര്‍സലോനയ്ക്കു വേണ്ടി ഇപ്പോള്‍ സ്ഥിരമായി തുടക്കം മുതല്‍ കളിക്കാനിറങ്ങുന്ന പൗ കൂബര്‍സി ഫിഫയുടെ മികച്ച യുവ കളിക്കാരനുള്ള അവാര്‍ഡ് നേടാന്‍ നല്ല സാധ്യതയുള്ള താരമായി മാറിയിരിക്കുകയാണ്. അദ്ദേഹം പുറത്തെടുക്കുന്ന പ്രതിരോധ മികവ്, പ്രത്യേകിച്ചും ടീം നല്ല സമ്മർദം നേരിടുമ്പോള്‍, ഒരു അനുഭവസമ്പത്തുള്ള കളിക്കാനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഒന്നാണ്. ഫൈനലില്‍ ലാമിന്‍ യമാല്‍ ഒരു അസാധ്യ പ്രകടനം നടത്തുന്നില്ലെങ്കില്‍ അവര്‍ഡ് കൂബര്‍സിക്കു തന്നെ ലഭിക്കും. ലോകകപ്പുകളില്‍ ഒരു ഡിഫന്‍ഡര്‍ നടത്തിയ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളിലൊന്നാണ് അദ്ദേഹം ഈ ടൂര്‍ണമെന്റില്‍ കാഴ്ച്ചവച്ചിരിക്കുന്നത്.
അഭിനന്ദനാര്‍ഹമായ പ്രത്യേക പരാമര്‍ശം: മര്‍ക്വിനോസും, ഗാബ്രിയെലും (ബ്രസീല്‍), നിക്കോ എല്‍വെഡിയും, മാന്യുവല്‍ അകഞ്ജിയും (സ്വിറ്റ്‌സര്‍ലൻഡ്), വെര്‍ജില്‍ വാന്‍ ഡിജ്കും ജാന്‍ പോള്‍ വാന്‍ ഹെക്കെയും (നെതര്‍ലൻഡ്സ്).
English Summary:





English (US) ·