Published: August 29, 2026 02:50 PM IST
1 minute Read
സെന്റ് ലൂയിസ് (യുഎസ്) ∙ ഗ്രാൻഡ് ചെസ് ടൂർ (ജിസിടി) കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ്‌മാസ്റ്റർ ആർ. പ്രഗ്നാനന്ദ. അതിഗംഭീര തിരിച്ചുവരവു കണ്ട ഫൈനൽ മത്സരത്തിന്റെ അവസാന ദിനം യുഎസിന്റെ ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാണ് ഇരുപത്തൊന്നുകാരൻ പ്രഗ്ഗ കിരീടം ചൂടിയത്. സെന്റ് ലൂയിസ് ചെസ് ക്ലബ്ബിൽ വ്യാഴാഴ്ച മത്സരത്തിന്റെ തുടക്കത്തിൽ കരുവാനയെക്കാൾ 6 പോയിന്റ് പിന്നിലായിരുന്നു പ്രഗ്നാനന്ദ. എന്നാൽ 2 റാപ്പിഡ് ഗെയിമുകളിലും വിജയം നേടിയ പ്രഗ്നാനന്ദ, ബ്ലിറ്റ്സ് റൗണ്ടിലും ലീഡ് നിലനിർത്തി കിരീടം ഉറപ്പിച്ചു.
2 ലക്ഷം ഡോളറാണ് സമ്മാനത്തുക (ഏകദേശം 1.67 കോടി രൂപ). ജർമനിയുടെ വിൻസന്റ് കെയ്‌മറിനെ 18–12നു പരാജയപ്പെടുത്തി യുഎസിന്റെ വെസ്‌ലി സോ മൂന്നാം സ്ഥാനം നേടി. ആദ്യ 3 സ്ഥാനക്കാരും അടുത്ത വർഷത്തെ ഗ്രാൻഡ് ചെസ് ടൂറിനു യോഗ്യതയും നേടി. ചൊവ്വാഴ്ച നടന്ന ആദ്യ ക്ലാസിക്കൽ ഗെയിമിൽ വിജയിച്ച കരുവാന, ബുധനാഴ്ച രണ്ടാം ഗെയിം സമനിലയിൽ പിടിച്ചതോടെ 9–3 എന്ന നിലയിൽ ശക്തമായ മേധാവിത്വം സ്ഥാപിച്ചിരുന്നു. 6 പോയിന്റ് ലീഡുമായി അവസാന ദിവസം ഫൈനൽ മത്സരം തുടങ്ങിയ കരുവാനയ്ക്കു പക്ഷേ പിടിച്ചുനിൽക്കാനായില്ല. ആദ്യം നടന്ന 2 റാപ്പിഡ് ഗെയിമുകളും പ്രഗ്നാനന്ദ ജയിച്ചതോടെ സ്കോർ 11–9 എന്ന നിലയിലേക്കെത്തി. തുടർന്നു നടന്ന 4 ബ്ലിറ്റ്സ് മത്സരങ്ങളിൽ രണ്ടുപേരും ഓരോ മത്സരംവീതം ജയിച്ചു. രണ്ടെണ്ണം സമനിലയായി.
അതോടെ, റാപ്പിഡ് ഗെയിമുകൾക്ക് ഒടുവിൽ നേടിയ 2 പോയിന്റ് ലീഡ് പ്രഗ്നാനന്ദയുടെ കിരീടനേട്ടത്തിൽ നിർണായകമായി. (15–13).ഈ വർഷമാദ്യം നടന്ന നോർവേ ചെസ് കിരീടവും പ്രഗ്നാനന്ദ നേടിയിരുന്നു.ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ 2 തവണ തോൽപിച്ചായിരുന്നു അന്നു പ്രഗ്നാനന്ദയുടെ ചരിത്രവിജയം.
English Summary:






English (US) ·