Published: July 13, 2026 09:59 AM IST
1 minute Read
അറ്റ്ലാന്റ∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റു പുറത്തായതിനു പിന്നാലെ, അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ചു പ്രതികരിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ. കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടറിൽ 3–2ന് അർജന്റീനയോട് തോൽവി വഴങ്ങിയാണ് ഈജിപ്ത് പുറത്തായത്. രണ്ടു ഗോളുകൾക്കു മുന്നില്‍നിന്ന ശേഷം മൂന്നു ഗോളുകൾ വഴങ്ങി ഈജിപ്ത് തോൽവി സമ്മതിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. 15–ാം മിനിറ്റിൽ യാസർ ഇബ്രാഹിം, 67–ാം മിനിറ്റില്‍ മുസ്തഫ സിക്കോ എന്നിവരുടെ ഗോളുകളാണ് ഈജിപ്തിനെ ആദ്യം മുന്നിലെത്തിച്ചത്.
What you should work next
മത്സരത്തിനിടെ സിക്കോ നേടിയ രണ്ടാം ഗോൾ ഫൗളിന്റെ പേരു പറഞ്ഞ് റഫറി നിഷേധിച്ചിരുന്നു. അതേസമയം അര്‍ജന്റീനയെ നേരിട്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സിക്കോ ഇപ്പോൾ. മത്സരത്തിൽ ഗ്രൗണ്ടിൽ മെസ്സിയുണ്ടെന്ന തോന്നൽ പോലും തനിക്കുണ്ടായിരുന്നില്ലെന്നാണ് സിക്കോയുടെ വാക്കുകൾ. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് പ്രചോദനമായി കാണുന്നതെന്നും സിക്കോ വ്യക്തമാക്കി.
‘‘മെസ്സി ഫുട്ബോളിലെ മഹാനായ കളിക്കാരനാണ്. എന്നാൽ ക്രിസ്റ്റ്യാനോയ്ക്കു ശേഷം മാത്രം. കാരണം ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ മെസ്സി അവിടെയുണ്ടെന്നു പോലും എനിക്കു തോന്നിയിരുന്നില്ല.’’– സിക്കോ പറഞ്ഞു. ഫിഫയുടെ ഏകപക്ഷീയമായ നിലപാടുകളാണു മത്സരത്തിൽ ഈജിപ്തിനു തിരിച്ചടിയായതെന്ന് തോൽവിക്കു പിന്നാലെ താരം ആരോപിച്ചിരുന്നു. ‘‘റഫറി കാണിച്ചത് അനീതിയാണ്. ഒരു രാജ്യത്തിന്റെയാകെ കഠിനാധ്വാനമാണ് റഫറി പാഴാക്കി കളയുന്നത്. തുടക്കം മുതൽ റഫറി ഞങ്ങള്‍ക്ക് എതിരാണ്. അർജന്റീനയ്ക്കെതിരെ 2–0ന് മുന്നിലെത്താൻ ഈജിപ്തിനെ അനുവദിച്ചില്ല. ഈ ലോകകപ്പ് ഒത്തുകളിയാണ്. ലോകകപ്പ് കിരീടം അർജന്റീനയ്ക്കു നൽകിക്കഴിഞ്ഞു.’’– സിക്കോ പ്രതികരിച്ചു.
What you should work next
റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ത് പരിശീലകന്‍ ഹോസ്സം ഹസ്സനും ഗ്രൗണ്ടിൽവച്ച് പ്രതിഷേധിച്ചിരുന്നു. അർജന്റീന താരങ്ങളോടും പരിശീലകൻ ലയണൽ സ്കലോനിയോടും തർക്കിച്ച ശേഷമാണ് ഹസ്സന്‍ ഗ്രൗണ്ട് വിട്ടത്. സംഭവത്തിൽ ഈജിപ്ത് ഫിഫയ്ക്കു പരാതി നൽകിയിരുന്നു. അതേസമയം ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലൻഡിനെ 3–1ന് തോൽപിച്ച അർജന്റീന സെമിയിൽ കടന്നു.
English Summary:





English (US) ·