Published: April 09, 2026 01:36 PM IST Updated: April 09, 2026 11:01 PM IST
1 minute Read
ഗുവാഹത്തി∙ മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയല്‍സിന്റെ ഐപിഎൽ പോരാട്ടം നടത്താനായി കഠിനാധ്വാനം ചെയ്ത ഗുവാഹത്തി ബരസ്പാര സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകളെ ആദരിച്ച് ക്യാപ്റ്റന്‍ റിയാൻ പരാഗ്. മഴയെ തുടർന്ന് മണിക്കൂറുകളോളം വൈകിയാണ് മത്സരം തുടങ്ങിയത്. ഗ്രൗണ്ട് സ്റ്റാഫിന്റെ വേഗത്തിലുള്ള പ്രവർത്തനത്തെ തുടർന്നാണ് മൈതാനത്തെ വെള്ളം നീക്കി, കളി തുടങ്ങാൻ സാധിച്ചത്. മത്സരം 11 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തിൽ രാജസ്ഥാൻ 27 റൺസ് വിജയം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റിയാൻ പരാഗ് നേരിട്ടെത്തി ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം നൽകിയത്.
ഗ്രൗണ്ട് സ്റ്റാഫിനൊപ്പം മൊബൈൽ ഫോണിൽ സെൽഫികളും പകർത്തിയാണ് പരാഗ് മടങ്ങിയത്. അതേസമയം ചിത്രങ്ങളെടുക്കുന്നതിനിടെ പഴയ വിവാദങ്ങള്‍ ഓർത്തെടുത്തുകൊണ്ട് ഒരു ‘സെൽഫ് ട്രോൾ’ പ്രകടനവും പരാഗ് നടത്തി. മുന്‍പ് ഗുവാഹത്തിയിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കൊപ്പം സെൽഫിയെടുത്ത പരാഗ്, മൊബൈൽ ഫോൺ കയ്യിലേക്ക് ഇട്ടു കൊടുത്തത് വൻ വിവാദമായിരുന്നു. ഈ സംഭവത്തിൽ വലിയ വിമർശനങ്ങളാണ് റിയാൻ പരാഗ് നേരിടേണ്ടിവന്നത്. അത് ഓർത്തെടുത്ത പരാഗ്, മൊബൈൽ ഇട്ടുകൊടുക്കുന്നതായി അഭിനയിക്കുകയായിരുന്നു. ഇതു കണ്ട ഗ്രൗണ്ട് സ്റ്റാഫ് ഞെട്ടുന്നുണ്ടെങ്കിലും, റിയാൻ പരാഗ് ക്യാമറയിലേക്കു നോക്കി ചിരിച്ചുകൊണ്ടു നടന്നുപോകുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 11 ഓവറിൽ മൂന്നിന് 150 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസിന് അവസാനിച്ചു. 25 റൺസ് വീതം നേടിയ ഷർഫെയ്ൻ റുഥർഫോഡും നമൻ ധീറുമാണ് മുംബൈയുടെ ടോപ് സ്കോറർമാർ. രാജസ്ഥാൻ നിരയിൽ ഓപ്പണർ യശസ്വി ജയ്സ്വാൾ അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. 32 പന്തുകൾ നേരിട്ട ജയ്സ്വാൾ 77 റൺസെടുത്തു. 14 പന്തുകൾ നേരിട്ട വൈഭവ് സൂര്യവംശി, അഞ്ച് സിക്സുകളും ഒരു ഫോറുമുൾപ്പടെ 39 റൺസാണു നേടിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് 10 പന്തിൽ 20 റൺസെടുത്തും പുറത്തായി. ജയത്തോടെ ആറു പോയിന്റുമായി രാജസ്ഥാൻ പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്.
English Summary:








English (US) ·