Published: April 27, 2026 08:07 PM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച. അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ കയറി 240 സിസിടിവി ക്യാമറകൾ തകരാറിലാക്കിയതിന് രണ്ടു പേരെ ബെംഗളൂരു പൊലീസ് പിടികൂടി. ഏപ്രിൽ 24ലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം നടക്കാനിരിക്കെയായിരുന്നു സ്റ്റേഡിയത്തിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താനെന്ന പേരില്‍ രണ്ടു പേർ സ്റ്റേഡിയത്തിലേക്കു കയറിയത്. മത്സരം നടക്കേണ്ട അന്ന് രാവിലെ നടത്തിയ സുരക്ഷാ പരിശോധനയിൽ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി. സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകൾ, കോർപറേറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ക്യാമറകളിലാണ് പ്രശ്നം സ്ഥിരീകരിച്ചത്.
സംഭവത്തിനുപിന്നില്‍ കർണാടകയിലെ ചിത്രദുർഗ സ്വദേശി മഞ്ജുനാഥ്, ഉത്തർപ്രദേശ് സ്വദേശി അബ്ദുൽകലാം എന്നിവരാണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിലെ ഡിജിറ്റൽ സുരക്ഷ നൽകുന്ന കമ്പനിയുടെ ഉപകരാർ എടുത്തിരിക്കുന്ന ഐവിഎസ് ഡിജിറ്റൽ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ജീവനക്കാരാണ് ഇവർ. സംഭവത്തിൽ ഗുരുഗ്രാം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാഗു ടെക്നോളജീസിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അനുമതിയില്ലാതെ പ്രതികൾ സിസിടിവി കൺട്രോൾ റൂമിൽ കടന്നു സാധനങ്ങൾ നശിപ്പിച്ചതായി പരാതിയിലുണ്ട്. സ്റ്റേഡിയത്തിലെ പ്രശ്നങ്ങൾ ഒരു മണിക്കൂറിനകം പരിഹരിച്ചെങ്കിലും സൂപ്പർ താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്.
കമ്പനിയിൽനിന്ന് ശമ്പളം ലഭിക്കാത്തതിന്റെ പേരിലാണ് യുവാക്കള്‍ സ്റ്റേഡിയത്തിൽ കയറി സാധനങ്ങൾ തകരാറിലാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ ഹോം മത്സരങ്ങളെല്ലാം പൂർത്തിയായതാണ്. ടീമിന്റെ ശേഷിക്കുന്ന രണ്ടു ഹോം മത്സരങ്ങൾ റായ്പുരിലാണു നടക്കേണ്ടത്. നേരത്തേ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങളുടെ 100 ടിക്കറ്റുകളുമായി കന്റീൻ ജീവനക്കാർ പിടിയിലായിരുന്നു. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇവർ കുടുങ്ങിയത്.
English Summary:







English (US) ·