Published: July 27, 2026 11:41 AM IST
1 minute Read
തിരുവനന്തപുരം∙ ജലജ് സക്സേനയ്ക്കു പിന്നാലെ ആദിത്യ സർവതെയും കേരള ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്തുന്നു. 2024–25 രഞ്ജി ട്രോഫിയിൽ റണ്ണേഴ്സ് അപ് ആയ കേരളത്തിന്റെ ചരിത്ര കുതിപ്പിൽ നിർണായക പങ്ക് വഹിച്ച ഇരുവരും കഴിഞ്ഞ വർഷം വ്യക്തിപരമായ കാരണങ്ങളാൽ കേരള ടീം വിട്ടിരുന്നു. ഒരു പതിറ്റാണ്ടോളമായി കേരളത്തിനായി കളിച്ച മധ്യപ്രദേശുകാരനായ ജലജ് മഹാരാഷ്ട്രയ്ക്കു വേണ്ടിയും മഹാരാഷ്ട്രക്കാരനായ ആദിത്യ സർവതെ ഛത്തീസ്‌ഗഡിനു വേണ്ടിയുമാണു കളിച്ചത്.
What you should work next
എന്നാൽ, ഈ സീസണിൽ വീണ്ടും കേരളത്തിനു കളിക്കാൻ ഇരുവരും സന്നദ്ധത അറിയിച്ചു. ബാറ്റിങ്ങും നന്നായി വഴങ്ങുന്ന സ്പെഷലിസ്റ്റ് സ്പിന്നർമാരായ ഇരുവരെയും ടീമിൽ ഉൾപ്പെടുത്തും. കേരള സീനിയർ ടീമിനെ ഇത്തവണ വിഷ്ണു വിനോദ് നയിക്കാനാണു സാധ്യത. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലും അവസാന മത്സരങ്ങളിൽ വിഷ്ണു വിനോദാണു ടീമിനെ നയിച്ചത്. രാജ്യാന്തര താരം സഞ്ജു സാംസൺ കഴിയാവുന്ന മത്സരങ്ങളിലെല്ലാം കേരളത്തിനായി കളിക്കും. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും നയിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെയുള്ള പ്രധാന സീനിയർ താരങ്ങളും ടീമിലുണ്ടാകും.
അതേസമയം, അമയ് ഖുറേസിയ പോയ ഒഴിവിൽ കേരളത്തിന്റെ പുതിയ പരിശീലകൻ ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വസീം ജാഫർ അടക്കം പല മുൻ താരങ്ങളും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടർ 23 ടീമിന്റെ പരിശീലകനായ ഗോവയുടെ മുൻ താരം സ്വപ്നിൽ അസ്നോദ്കറെയും സീനിയർ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ അറിയിച്ചു.
English Summary:






English (US) ·