കളിക്കളത്തിലെ ഇതിഹാസങ്ങൾ എപ്പോഴാണ് കളം വിടേണ്ടത്? നക്ഷത്രങ്ങൾക്ക് തിളക്കം കൂടുമ്പോഴോ, അതോ ആ തിളക്കം മങ്ങിത്തുടങ്ങുമ്പോൾ മറ്റുള്ളവർ വിരൽ ചൂണ്ടുമ്പോഴോ? ഒരു ഫുട്ബോൾ മൈതാനത്തിന്റെ വിസ്തൃതി മുഴുവൻ തന്റെ കൈവെള്ളയിലൊതുക്കിയ മാനുവൽ നോയർ എന്ന ജർമൻ വന്മതിൽ ഇന്ന് അത്തരമൊരു ചോദ്യശരങ്ങൾക്ക് മുന്നിലാണ്.
സൂര്യൻ അസ്തമയത്തിലേക്ക് നീങ്ങുമ്പോഴും അതിന്റെ പ്രതാപം വിട്ടുമാറാത്തതുപോലെ, വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷവും നോയർ വീണ്ടും ജർമനിയുടെ ഗോൾവലയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തി. എന്നാൽ 2026ലെ ഈ ലോകകപ്പ് വേദിയിൽ, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇക്വഡോറിനെതിരെ നേരിട്ട ആ 2-1 ന്റെ പരാജയം ജർമൻ ഫുട്ബോളിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ എടുത്ത ആ വലിയ ചൂതാട്ടം പിഴയ്ക്കുന്നുവോ എന്ന ചോദ്യമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉയരുന്നത്.
What you should work next
∙ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കരിനിഴൽ
ഇക്വഡോറിനെതിരെയുള്ള മത്സരം നോയറെ സംബന്ധിച്ച് കരിയറിലെ തന്നെ ഏറ്റവും ദുഷ്കരമായ ഒന്നാണ്. മത്സരത്തിലുടനീളം ആത്മവിശ്വാസമില്ലാതെ പതറുന്ന ഒരു നോയറെയാണ് കാണാൻ കഴിഞ്ഞത്. പ്രതിരോധ താരം ജൊനാഥൻ താ യുമായുള്ള ആശയവിനിമയത്തിലെ പാളിച്ച വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. എന്നാൽ മിനിറ്റുകൾക്കകം കോർണർ കിക്കിൽ നിന്നും ഗോൺസാലോ പ്ലാറ്റ ജർമൻ വലകുലുക്കിയപ്പോൾ, നോയറുടെ പിഴവ് പ്രകടമായിരുന്നു.
2018ലെയും 2022ലെയും ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാണംകെട്ട് പുറത്തായ ജർമനിക്ക് ഇത്തവണ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനായി എന്നത് വലിയൊരു ആശ്വാസമാണ്. എങ്കിലും, വരും ദിവസങ്ങളിൽ നോയർക്ക് നേരെ ഉയരാൻ പോകുന്ന വിമർശനങ്ങളുടെ കൊടുങ്കാറ്റ് ചെറുതായിരിക്കില്ല. എണ്ണമറ്റ പ്രതിസന്ധികളെ അതിജീവിച്ച നോയർക്ക് ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കാം, പക്ഷേ നിലവിലെ സാഹചര്യം അത്ര ലളിതമല്ല.
∙ ഒലിവർ ബൗമാന്റെ നഷ്ടവും നോയറുടെ തിരിച്ചുവരവും
2024ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് നോയർ വിരമിച്ചപ്പോൾ അത് തികച്ചും യുക്തിസഹമായ ഒന്നായിരുന്നു. 38-ാം വയസ്സിൽ ഒരു കളിക്കാരന് നേടാനാകുന്നതെല്ലാം നേടി അദ്ദേഹം കളംവിട്ടു. അതിനുശേഷം ജർമൻ വല കാക്കാൻ ഹോഫൻഹൈമിന്റെ ഒലിവർ ബൗമാൻ എന്ന വിശ്വസ്തൻ എത്തി. ഒരു ശരാശരി ബുണ്ടസ് ലിഗ ഗോൾകീപ്പർ എന്നതിനപ്പുറം, സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ബൗമാൻ ജർമൻ നിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
എന്നാൽ ലോകകപ്പ് അടുത്തതോടെ നോയറുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങൾ സജീവമാക്കി. അപ്പോഴൊക്കെയും നോയറും കോച്ച് നാഗൽസ്മാനും ഈ വാർത്തകളെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പോലും തന്റെ വിരമിക്കൽ തീരുമാനം ‘കല്ലിൽ കൊത്തിയതുപോലെ’ മാറ്റമില്ലാത്തതാണെന്ന് നോയർ ആവർത്തിച്ചിരുന്നു. ബൗമാനും ടീമിനും ആശംസകൾ നേർന്ന് താനൊരു സാധാരണ പ്രേക്ഷകനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, ആ വാക്കുകൾ ജലരേഖയായി. ലോകകപ്പ് ടീമിലേക്ക് നോയർ തിരിച്ചെത്തിയപ്പോൾ അത് 36 വയസ്സുകാരനായ ബൗമാന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മേലേറ്റ കരിനിഴലായി മാറി. അതോടൊപ്പം നാഗൽസ്മാൻ എന്ന പരിശീലകൻ എടുത്ത ഏറ്റവും വലിയ റിസ്കുമായി അത് മാറി.
∙ പ്രായവും പരുക്കുകളും
ബയേൺ മ്യൂണിക്കിനായി ഇത്തവണ നോയർ മികച്ച പ്രകടനം നടത്തിയെങ്കിലും അദ്ദേഹം പൂർണനായിരുന്നില്ല. റയൽ മാഡ്രിഡിനെതിരായ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ അദ്ഭുതങ്ങൾ കാട്ടിയ നോയർ, രണ്ടാം പാദത്തിൽ തീർത്തും നിരാശപ്പെടുത്തി. ഈ പ്രായത്തിലും തനിക്ക് കളിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന നിമിഷങ്ങളും പ്രായത്തിന്റെ ആധിക്യം പ്രകടമാകുന്ന വീഴ്ചകളും നിറഞ്ഞതായിരുന്നു നോയറുടെ ഈ സീസൺ.
ഇതിനുപുറമേ, പരുക്കുകളുടെ ഒരു വലിയ നിരയും അദ്ദേഹത്തിന് പിന്നാലെയുണ്ട്. ഈ സീസണിൽ മാത്രം നാല് തവണയാണ് അദ്ദേഹം പരുക്കിന്റെ പിടിയിലായത്. മേയ് പകുതിയോടെയേറ്റ കാലിലെ പരുക്ക് കാരണം യുഎസിനെതിരെയുള്ള അവസാന വാം-അപ്പ് മത്സരം പോലും നോയർക്ക് നഷ്ടമായിരുന്നു. ഒരു മാസത്തോളം കളിക്കളത്തിന് പുറത്തിരുന്ന, ശാരീരികക്ഷമത പൂർണമല്ലാത്ത ഒരു 40കാരനായ ഗോൾകീപ്പറെ വിശ്വസിച്ച് 5 ആഴ്ചകൾക്കുള്ളിൽ 8 മത്സരങ്ങൾ കളിക്കുക എന്നത് ജർമനിയെ സംബന്ധിച്ച് കഠിനമായ വെല്ലുവിളിയാണ്.
ഇനി വരാനിരിക്കുന്ന ഓരോ മത്സരത്തിലും നോയർ മാത്രമായിരിക്കും വാർത്താകേന്ദ്രങ്ങൾ. ഒന്നുകിൽ അദ്ദേഹം പ്രായത്തെ തോൽപ്പിച്ച വീരനാകും, അല്ലെങ്കിൽ പ്രായത്തിന് കീഴടങ്ങിയ പരാജയമാകും, ഇതിനിടയിൽ മറ്റൊരു നിരീക്ഷണം നോയറുടെ കാര്യത്തിൽ ഇനി സാധ്യമല്ല.
∙ ‘ഗ്രൂപ്പ് ചാംപ്യന്മാരായതിന് ലഭിച്ച ശിക്ഷ’ – നാഗൽസ്മാൻ പ്രകോപിതനാകുമ്പോൾ
നോയറുടെ ഫോമില്ലായ്മ മാത്രമല്ല ജർമൻ ക്യാംപിനെ അലട്ടുന്നത്. ഫിഫയുടെ ലോകകപ്പ് ഷെഡ്യൂളിങ്ങിനെതിരെ കടുത്ത വിമർശനവുമായി പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമുകൾക്ക് അടുത്ത റൗണ്ടിന് മുൻപ് ആവശ്യത്തിന് തയാറെടുപ്പ് സമയം ലഭിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി.
ഗ്രൂപ്പ് ഇ-ൽ ഒന്നാം സ്ഥാനം നേടി ജർമനി നേരത്തേ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നെങ്കിലും മറ്റ് ഗ്രൂപ്പുകളിലെ മത്സരങ്ങൾ പൂർത്തിയാകാത്തതിനാൽ റൗണ്ട് ഓഫ് 32-ൽ അവരുടെ എതിരാളികൾ ആരാണെന്ന് ജർമനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല. ജൂൺ 29ന് ബോസ്റ്റണിൽ നടക്കാനിരിക്കുന്ന നോക്കൗട്ട് മത്സരത്തിന് മുൻപ് എതിരാളികളെക്കുറിച്ച് പഠിക്കാൻ ജർമൻ കോച്ചിങ് സ്റ്റാഫിന് ലഭിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണ്.
‘ഗ്രൂപ്പിൽ ഒന്നാമതെത്തിയതിന് ഞങ്ങൾക്ക് ലഭിച്ച ശിക്ഷയാണിത്. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല. ശനിയാഴ്ച രാത്രി മുഴുവൻ ഉറക്കമിളച്ച് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്, ഞായറാഴ്ച രാവിലെ കളിക്കാർക്ക് മുന്നിൽ എതിരാളികളെക്കുറിച്ച് അവതരിപ്പിക്കേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.’ – ജൂലിയൻ നാഗൽസ്മാൻ പറഞ്ഞു.
എതിരാളികൾ ആരാണെന്ന് ഉറപ്പില്ലാത്തതിനാൽ, സാധ്യതയുള്ള 3-4 ടീമുകളുടെ കഴിഞ്ഞ മത്സരങ്ങൾ ഇതിനകം തന്നെ ജർമനിയുടെ അനാലിസിസ് ടീം കണ്ടുകഴിഞ്ഞു. രാത്രി മുഴുവൻ ജോലി ചെയ്യേണ്ടി വന്നാലും തങ്ങൾ അതിന് സന്നധരാണെന്നും കോച്ച് കൂട്ടിച്ചേർത്തു.
∙ ബോസ്റ്റണിലേക്ക് നോക്കി ഒരു രാജ്യം
ഗ്രൂപ്പ് ഘട്ടത്തിലെ ശാപം മറികടന്ന് ജർമനി നോക്കൗട്ടിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഇനിയുള്ള പാത അഗ്നിപരീക്ഷകളുടേതാണ്. നോയറുടെ ഓരോ ചലനങ്ങളും, ഓരോ ക്ലിയറൻസുകളും, ഓരോ സേവുകളും ഇനി ഭൂതകാലത്തിലെ അദ്ദേഹത്തിന്റെ പ്രതാപവുമായി താരതമ്യം ചെയ്യപ്പെടും. വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയതുകൊണ്ട് തന്നെ വിമർശകരുടെ കണ്ണുകൾ എപ്പോഴും അദ്ദേഹത്തിന്മേൽ മാത്രമായിരിക്കും.
പരിശീലകൻ നാഗൽസ്മാന്റെയും ഗോൾകീപ്പർ മാനുവൽ നോയറുടെയും ഭാവി ഇപ്പോൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയാണ്. വിജയമായാലും പരാജയമായാലും ഇരുവരും അതിന് തുല്യ ഉത്തരവാദികളായിരിക്കും. മെച്ചപ്പെട്ട ഒരു പ്രകടനവും പ്രതീക്ഷയും നെഞ്ചിലേറ്റി ജർമൻ പട അടുത്ത പോരാട്ടത്തിനായി ബോസ്റ്റണിലേക്ക് വണ്ടി കയറുകയാണ്. അവിടെ അവരെ കാത്തിരിക്കുന്നത് നോയറുടെ പ്രതാപകാലത്തിന്റെ തിരിച്ചുവരവോ, അതോ ഒരു ഇതിഹാസത്തിന്റെ അസ്തമയമോ എന്ന് കാലം തെളിയിക്കും.
English Summary:





English (US) ·