Published: March 27, 2026 04:35 PM IST
1 minute Read
ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്ക് ഓരോ എംഎൽഎമാർക്കും കുറഞ്ഞത് നാല് വിഐപി ടിക്കറ്റുകളെങ്കിലും നൽകണമെന്ന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. തങ്ങൾക്ക് ഒരു ടിക്കറ്റ് മാത്രമാണ് അനുവദിക്കുന്നതെന്നും ചില സന്ദർഭങ്ങളിൽ ജനറൽ സീറ്റിങ് ഏരിയകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നുവെന്നും കോണ്‍ഗ്രസ്, ബിജെപി ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുള്ള എംഎൽഎമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് നിർദേശം. സ്റ്റേഡിയത്തിനുള്ളിൽ എംഎൽഎമാർക്കായി ഒരു പ്രത്യേക ലോഞ്ച് വേണമെന്നും ചില നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ടു.
2026ലെ ഐപിഎൽ സീസൺ 28ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുന്നത്. നിയമസഭാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കൃത്യമായ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. പ്രവേശന കവാടങ്ങളിൽ ജനപ്രതിനിധികളെ ക്യൂവിൽ നിർത്തുന്നതും ജീവനക്കാർ അവരെ തിരിച്ചറിയാത്തതും ഉൾപ്പെടെയുള്ള ആവർത്തിച്ചുള്ള പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭയിലെ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ ആർ. അശോക് ആണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. സ്റ്റേഡിയത്തിനായി സർക്കാർ 16.32 ഏക്കർ ഭൂമി തുച്ഛമായ വാടകയ്ക്ക് പാട്ടത്തിന് നൽകിയിട്ടുണ്ടെന്നും എന്നിട്ടും എംഎൽഎമാർക്ക് ഒരു ടിക്കറ്റ് പോലും ലഭിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ടിക്കറ്റിനായി ഞങ്ങൾ അപേക്ഷിക്കേണ്ടി വരുകയാണ്. ടിക്കറ്റ് ലഭ്യമാകുമ്പോൾ അതിന് 20,000 രൂപ വരെ വിലവരും.’’ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) വൻതോതിൽ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
#WATCH | Bengaluru | On Karnataka Congress MLAs demanding VIP tickets for IPL matches, Karnataka Deputy CM DK Shivakumar says, "The MLAs person the close due to the fact that they are portion of the government. I volition talk to the president to spot that our MLAs are accommodated. Let Tejasvi Surya… pic.twitter.com/Odj8ia3sJR
— ANI (@ANI) March 27, 2026പാസുകൾക്ക് അർഹതയുണ്ടായിട്ടും ജനപ്രതിനിധികൾ ക്യൂ നിൽക്കാനും ടിക്കറ്റ് വാങ്ങാനും നിർബന്ധിതരാകുകയാണെന്ന് കോൺഗ്രസ് എംഎൽഎ കാശപ്പനവർ വിജയാനന്ദ ശിവശങ്കരപ്പയും പറഞ്ഞു. ‘‘മാർച്ച് 28ന് ഐപിഎൽ മത്സരം നടക്കുന്നുണ്ട്. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) എംഎൽഎമാർക്കോ മന്ത്രിമാർക്കോ അവരുടെ കുടുംബങ്ങൾക്കോ ടിക്കറ്റ് നൽകിയിട്ടില്ല. പൊതുജനങ്ങളെപ്പോലെ ഞങ്ങൾക്ക് ക്യൂ നിൽക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ഞങ്ങളെ ക്യൂവിൽ നിർത്തിയ ശേഷം ഒരു സാധാരണ ഗാലറിയിലേക്കാണ് അയച്ചത്.’’– അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് വിൽപനയിൽ ക്രമക്കേടുണ്ടെന്നും എംഎൽഎ ആരോപിച്ചു. ‘‘സുരക്ഷ ഉൾപ്പെടെ സർക്കാരിൽ നിന്നുള്ള എല്ലാ സൗകര്യങ്ങളും അവർ കൈപ്പറ്റുന്നുണ്ട്, എന്നാൽ ജനപ്രതിനിധികളെ ബഹുമാനിക്കുന്നില്ല. ഓൺലൈൻ വഴിയും ഇടനിലക്കാർ വഴിയുമാണ് ടിക്കറ്റുകൾ വിൽക്കുന്നത്. 5000 രൂപ വിലയുള്ള ടിക്കറ്റുകൾ 35,000 രൂപയ്ക്ക് മറിച്ചുവിൽക്കുകയാണ്.’’– അദ്ദേഹം ആരോപിച്ചു.
സ്പീക്കറുടെ നിർദേശത്തെത്തുടർന്ന്, വിഷയം കെഎസ്‌സിഎ ഉദ്യോഗസ്ഥരുമായി ഉടൻ സംസാരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. എംഎൽഎമാർ ടിക്കറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:








English (US) ·