Published: March 10, 2026 05:59 PM IST Updated: March 10, 2026 08:39 PM IST
1 minute Read
അഹമ്മദാബാദ് ∙ ട്വന്‍റി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ചും മുഖ്യ പരിശീലനകനെന്ന നിലയിലെ തന്‍റെ നയങ്ങളും വ്യക്തമാക്കി ഗൗതം ഗംഭീര്‍. ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും താനുമായി സ്വരച്ചേര്‍ച്ചയിലല്ലെങ്കില്‍ അങ്ങനെയുള്ള സ്ഥലത്ത് താന്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും മറിച്ചാണെങ്കില്‍ താന്‍ ശരിയായ വഴിയിലാണെന്നാണ് തന്‍റെ നിലപാടെന്നും ഗംഭീര്‍ പറഞ്ഞു.
‘‘എന്റെ നയം ലളിതമാണ് - ടീമിലെ ഭൂരിഭാഗം അംഗങ്ങൾക്കും എന്നോട് യോജിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെങ്കില്‍, ആ ഡ്രസ്സിങ് റൂമിൽ ഞാൻ തുടരുന്നതിൽ അർഥമില്ല. ഭൂരിഭാഗം പേരും സന്തുഷ്ടരാണെങ്കിൽ, ഞാൻ എന്റെ ജോലി ശരിയായ രീതിയിലാണ് ചെയ്യുന്നത്. നിങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, ടീമിനുള്ളിലെ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും.
ഇന്ത്യൻ ടീമിന്റെ അന്തരീക്ഷം ആർക്കും മറച്ചുവയ്ക്കാൻ കഴിയില്ല, കാരണം അത്രയധികം പരിശോധനകളും മാധ്യമശ്രദ്ധയും ടീമിനുമേലുണ്ട്. ടീമിലെ സാഹചര്യം മോശമാണെന്ന് ആളുകൾ പറയുന്നത് വെറും അസംബന്ധമാണ്. അതിനെക്കുറിച്ച് ഞാനോ ക്യാപ്റ്റനോ ഒന്നും പറയേണ്ടതില്ല. യാത്രകൾ മുതൽ പരിശീലന സെഷനുകൾ വരെയും, കളിക്കാരുടെ അഭിമുഖങ്ങളും നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ടീമിനുള്ളിലെ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും.’’– ഗംഭീർ പറഞ്ഞു.
ലോകകപ്പ് കഴിഞ്ഞതിനാൽ കോച്ചിങ് സ്റ്റാഫുകൾ ഇനി കുറച്ചുകാലം വിശ്രമിക്കുമെന്നും അതിനുശേഷം ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്നും ഗംഭീർ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ബൗൺസി പിച്ചുകൾ കൂടുതലായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം സാഹചര്യങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തുമെന്നും 2026ലെ ഐപിഎൽ സീസൺ അവസാനിക്കുന്നതോടെ തന്ത്രങ്ങളും പദ്ധതികളും അന്തിമമാക്കുമെന്നും ഗംഭീർ പറഞ്ഞു.
‘‘2027 ഏകദിന ലോകകപ്പിനായുള്ള ആസൂത്രണം ഐപിഎലിനു ശേഷം ആരംഭിക്കും. 2026ലെ ഐപിഎലിനും ലോകകപ്പിനും ഇടയിൽ ഏകദേശം 25 മുതൽ 30 വരെ ഏകദിന മത്സരങ്ങളുണ്ട്. ഈ ഫോർമാറ്റ് ഇപ്പോൾ അധികം കളിക്കാറില്ല. എത്രയും നേരത്തെ ആസൂത്രണം തുടങ്ങുന്നുവോ അത് നമുക്ക് അത്രയും നല്ലതായിരിക്കും. ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് കളിക്കാൻ എളുപ്പമുള്ള സ്ഥലമല്ല. അവിടുത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യരായ കളിക്കാരെയും ടീം കോംബിനേഷനുകളെയും നമ്മൾ കണ്ടെത്തേണ്ടതുണ്ട്. സെലക്ടർമാരും പരിശീലകരും അത് ചെയ്യും. 2026-ലെ ഐപിഎൽ അവസാനിക്കുമ്പോഴേക്കും 2027 ഏകദിന ലോകകപ്പിനുള്ള ഒരു വ്യക്തമായ രൂപരേഖ ഇന്ത്യയുടെ പക്കലുണ്ടാകും.– ഗംഭീർ വ്യക്തമാക്കി.
English Summary:







English (US) ·