Published: May 11, 2026 01:43 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് മോശം ഫോം തുടരുന്നതിനിടെ, ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ടീമിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി വ്യാപക അഭ്യൂഹം. പുറംവേദന അനുഭവപ്പെട്ടതോടെയാണ് പാണ്ഡ്യ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പുറത്തിരിക്കുന്നത്. ടീം ക്യാംപിൽനിന്നു പുറത്തുപോയ പാണ്ഡ്യ, തിരികെയെത്തിയെങ്കിലും ആർസിബിക്കെതിരെ കളിച്ചിരുന്നില്ല. അതിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു.
അതേസമയം ഹാർദിക് മുംബൈ ഇന്ത്യൻസിനെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റ ഹാൻഡിൽ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ അൺഫോളോ ചെയ്തത് വിവാദത്തിലായതോടെ, പാണ്ഡ്യ വീണ്ടും മുംബൈയെ ഫോളോ ചെയ്യുകയായിരുന്നെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. 11 മത്സരങ്ങളിൽ എട്ടും തോറ്റതോടെ ഹാർദിക് പാണ്ഡ്യയെ ടീം ക്യാപ്റ്റന്‍സിയിൽനിന്നു മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 2026 സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച ഹാർദിക് പാണ്ഡ്യ, 146 റൺസാണ് ഇതുവരെ നേടിയത്. 40 റൺസാണ് സീസണിലെ ടോപ് സ്കോർ. ബോളിങ്ങിലും പതിവു ഫോമിലേക്കെത്താൻ പാണ്ഡ്യയ്ക്കു സാധിച്ചിട്ടില്ല. നാലു വിക്കറ്റുകൾ മാത്രമാണ് താരത്തിന് ഇതുവരെ ലഭിച്ചത്.
ഫോമിന്റെ പേരു പറഞ്ഞ് പ്രധാന താരങ്ങളെ പുറത്തിരുത്താൻ ആലോചിക്കുന്നില്ലെന്ന് പരിശീലകൻ മഹേള ജയവർധനെ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ‘‘സീനിയർ താരങ്ങളെ ഫോമില്ലാത്തതിനു പുറത്തിരുത്താൻ സാധിക്കില്ല. അവരെല്ലാം മികവുള്ളവരാണ്. ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കാനാണ് താരങ്ങളെല്ലാം ശ്രമിക്കുന്നത്. താരങ്ങൾ മെച്ചപ്പെടാൻ ശ്രമിക്കുന്നില്ലെന്നു തോന്നിയാൽ പരിശീലകനെന്ന നിലയിൽ ഞാൻ അവരുമായി സംസാരിക്കും. എന്നാൽ അവിശ്വസനീയമായ അത്രയും ശ്രമം അവർ ഗ്രൗണ്ടിലും നെറ്റ്സിലും നടത്തുന്നുണ്ട്. ടീമിന്റെ കോർ ഗ്രൂപ്പ് ഞങ്ങൾക്കു വളരെ പ്രധാനപ്പെട്ടതാണ്. ലോകകപ്പ് വിജയിച്ച താരങ്ങളാണ് അവർ. പുറത്താക്കാൻ സാധിക്കില്ല.’’– മഹേള വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
English Summary:







English (US) ·