Published: June 26, 2026 08:40 AM IST Updated: June 26, 2026 10:00 AM IST
2 minute Read
ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് തുർക്കി – യുഎസ്എ മത്സരത്തിന് പരസമാപ്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി യുഎസ്എയെ പരാജയപ്പെടുത്തി. 10, 31,49, 90+8 മിനിറ്റുകളിലാണ് ഇരു ടീമുകളുടെയും ഗോൾ പിറന്നത്. തുർക്കിക്ക് വേണ്ടി ആർഡ്ര ഗുലറും ഓർകുൺ കൊക്കുവും കാൻ അയ്ഹാനും ഗോൾ നേടിയപ്പോൾ യുഎസ്എയുടെ ഓസ്റ്റൺ ട്രസ്റ്റിയും സെബാസ്റ്റ്യൻ ബെർഹാൾട്ടറും ഗോൾ വല കുലുക്കി. കടതുത്ത ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കാഴ്ചവച്ച മത്സരത്തിന്റെ അവസാന സെക്കൻഡിലാണ് തുർക്കിയുടെ വിജയ ഗോൾ പിറന്നത്.
What you should work next
മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ യുഎസ്എ ആദ്യ ഗോൾ നേടിയിരുന്നു. യുഎസ്എയുടെ സെബാസ്റ്റ്യൻ ബെർഹാൾട്ടർ എടുത്ത കോർണർ കിക്ക് സ്വീകരിച്ച ഓസ്റ്റൺ ട്രസ്റ്റി, ബോക്സിന്റെ വലതുവിങ്ങിൽ നിന്നും പോസ്റ്റിേലക്ക് തൊടുത്തുവിട്ട ഷോട്ടാണ് തുർക്കിയുടെ ഗോൾ വല കുലുക്കിയത്. യുഎസ്എയുടെ ആദ്യ ഗോൾ പിറന്നതോടെ തുർക്കി ആക്രമണം കടുപ്പിച്ചു. പലതവണയായി യുഎസ്എയുടെ ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞു. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ പത്താം മിനിറ്റിൽ തുർക്കിയുടെ ആർഡ്ര ഗുലർ യുഎസ്എയുടെ ഗോൾ വല കുലുക്കി. ബാരിസ് അൽപെർ യിൽമാസ് നൽകിയ പാസ് ബോക്സിന്റെ നടുവിൽ നിന്നും ആർഡ്ര പോസ്റ്റിലേക്ക് തൊടുത്തുവിടുകയായിരുന്നു. യുഎസ്എ–1 തുർക്കി–1
29–ാം മിനിറ്റിൽ യുഎസ്എ രണ്ടാമതും ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. നിരാശരായ യുഎസ് ടീമിന്റെ നെഞ്ചിലേക്ക് കനൽ കോരിയിട്ട് തൊട്ടടുത്ത നിമിഷം തുർക്കിയുടെ അടുത്ത പ്രഹരമെത്തി. 31-ാം മിനിറ്റിൽ തുർക്കിയുടെ രണ്ടാം ഗോൾ. എറൻ എൽമാലി നൽകിയ പാസ് പോസ്റ്റിന്റെ തൊട്ടടുത്ത് നിന്നും ഓർകുൺ കുക്കു വലയിലെത്തിക്കുകയായിരുന്നു. തുർക്കിയുടെ രണ്ടാം ഗോൾ പിറന്നതോടെ യുഎസ്എ വീണ്ടും ആക്രമണം കടുപ്പിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ യുഎസ്എ–2 തുർക്കി–1.
രണ്ടാം പകുതി ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കകം യുഎസ്എ സമനില പിടിച്ചു. 49-ാം മിനിറ്റിൽ യുഎസ്എയുടെ സെബാസ്റ്റ്യൻ ബെർഹാൾട്ടർ ആണ് ഗോൾ നേടിയത്. ബോക്സിനകത്തു നിന്ന് തുർക്കി ഡിഫൻഡർ തടുത്ത ബോൾ റീബൗണ്ട് ചെയ്തപ്പോൾ ബോക്സിന് വെളിയിൽ നിന്നും സെബാസ്റ്റ്യൻ പന്ത് ഷൂട്ട് ചെയ്തു. ഡിഫൻഡർമാർക്കും ഗോൾ കീപ്പർക്കും എന്തെങ്കിലും ചെയ്യാനാകുന്നതിനു മുൻപ് പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വല കുലുക്കി. സ്കോർ (2-2). തുടർന്നങ്ങോട്ട് ഇരു ടീമുകളുടെയും കടുത്ത പോരാട്ടമാണ് കണ്ടത്. 62-ാം മിനിറ്റിൽ യുഎസ്എയ്ക്ക് ലീഡ് നേടാൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും നഷ്ടമായി. യുഎസ്എയുടെ ക്രിസ്റ്റ്യൻ പുലിസിക് പോസ്റ്റിന് മുന്നിൽ നിന്ന് മനേഹരമായൊരു ഷോട്ട് തൊടുത്തെങ്കിലും ഗോൾ കീപ്പർ തടഞ്ഞു. റീബൗണ്ട് ചെയ്ത പന്ത് വീണ്ടും യുഎസ് താരങ്ങൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഗോൾ നേടാനായില്ല.
71-ാം മിനിറ്റിൽ തുർക്കിയുടെ കെനാൻ യിൽഡിസ് ബോക്സിന്റെ ഇടതു വിങ്ങിൽ നിന്ന് മനോഹരമായൊരു കർവിങ് ഷോട്ട് എടുത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പോസ്റ്റിന് പുറത്തേക്ക് തെറിച്ചു. 76-ാം മിനിറ്റിൽ യുഎസ്എയുടെ ക്രിസ്റ്റ്യൻ പുലിസിക് ബോക്സിന് പുറത്തുനിന്നും ഒരു ലോങ് റേഞ്ച് ഷോട്ട് തൊടുത്തു. എന്നാലിതും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് തെറിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലൊക്കെയും ഇരു ടീമുകളും ഗോൾ പോസ്റ്റിനരികിൽ വരെയെത്തി തിരികെ മടങ്ങി. ഗോളെന്നുറപ്പിച്ച പല ഷോട്ടുകളും നിരാശയിൽ കലാശിച്ചു. മത്സരം സമനിലയിൽ അവസാനിച്ചു എന്ന് സർവരും കരുതിയിരുന്ന നിമിഷം, ഇൻജറി ടൈമിന്റെ അവസാന സെക്കന്റ്, 90+8– ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ തുർക്കിയുടെ കാൻ അയ്ഹാൻ പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും ഒരു ഷോട്ട് തൊടുത്തുവിട്ടു. പോസ്റ്റിന്റെ വലതുമൂലയിലൂടെ പന്ത് വല കുലുക്കി. തൊട്ടടുത്ത െസക്കൻഡിൽ റഫറി ഫുൾ ടൈം വിസിൽ മുഴക്കി. തുർക്കി–3 യുഎസ്എ–2.
English Summary:





English (US) ·