Published: February 24, 2026 10:51 PM IST Updated: February 25, 2026 12:27 AM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ രണ്ടാം വിജയവുമായി സെമി ഫൈനല്‍ ഉറപ്പിച്ച് ഇംഗ്ലണ്ട്. 2026 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. പാക്കിസ്ഥാനെതിരെ രണ്ടു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. തോൽവി വഴങ്ങിയതോടെ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ പാക്കിസ്ഥാനു സെമിയിലെത്താനുള്ള സാധ്യതകളും ചുരുങ്ങി.
മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ ഒറ്റയാൾ പോരാട്ടമാണു ഇംഗ്ലിഷ് പടയെ വിജയത്തിലെത്തിച്ചത്. 51 പന്തുകൾ നേരിട്ട ബ്രൂക്ക് 100 റൺസെടുത്തു പുറത്തായി. നാലു സിക്സുകളും 10 ഫോറുകളും ഉൾപ്പെടുന്നതാണു ബ്രൂക്കിന്റെ ഇന്നിങ്സ്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ആദ്യ സെഞ്ചറിയാണിത്. ഇംഗ്ലണ്ട് തുടർച്ചയായ അഞ്ചാം ലോകകപ്പ് സെമി ഫൈനലിനാണ് യോഗ്യത നേടിയത്.
പവർപ്ലേയിൽ മൂന്നു വിക്കറ്റുകൾ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങ് കരകയറ്റുകയായിരുന്നു. ബ്രൂക്കിനു പുറമേ, വിൽജാക്സും (23 പന്തിൽ 28), സാം കറനും (15 പന്തിൽ 16) മാത്രമാണ് ഇംഗ്ലിഷ് നിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. സൽമാൻ മിർസയെറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി വാലറ്റത്ത് ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ വിജയ റൺസ് കുറിച്ചത്. പാക്കിസ്ഥാനു വേണ്ടി പേസർ ഷഹീൻ ഷാ അഫ്രീദി നാലു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് നവാസിനും ഉസ്മാൻ താരിഖിനും രണ്ടു വിക്കറ്റുകൾ വീതമുണ്ട്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണു നേടിയത്. ഓപ്പണർ സഹിബ്സദ ഫർഹാൻ അർധ സെഞ്ചറി (45 പന്തിൽ 63) സ്വന്തമാക്കി. മധ്യനിരയിൽ ബാബർ അസം (24 പന്തിൽ 25), ഫഖർ സമാൻ (16 പന്തിൽ 25), ശതാബ് ഖാൻ (11 പന്തിൽ 23) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ഇംഗ്ലണ്ടിനായി ലിയാം ഡോസൻ മൂന്നും ജോഫ്ര ആർച്ചർ, ജെയ്മി ഓവർടൻ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാൽ പാക്കിസ്ഥാനു നിലവിൽ ഒരു പോയിന്റു മാത്രമാണുള്ളത്.
English Summary:







English (US) ·