Published: March 23, 2026 03:16 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിൽ അരങ്ങേറ്റ മത്സരം കളിക്കാനൊരുങ്ങുകയാണു മലയാളി താരം സഞ്ജു സാംസൺ. താരലേലത്തിനു മുന്നോടിയായി 18 കോടിയോളം രൂപ നൽകിയാണ് ചെന്നൈ രാജസ്ഥാനിൽനിന്ന് മലയാളി താരത്തെ വാങ്ങിയത്. മാർച്ച് 30ന് അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസാണു ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. പഴയ ടീമിനെതിരെ സഞ്ജു തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സീസണിൽ കൂടുതൽ സിക്സുകൾ അടിക്കാനാണു ശ്രമമെന്ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സഞ്ജു ആരാധകരോടു പറഞ്ഞു. ‘‘പന്തു കാണുക, അടിക്കുക. പരമാവധി സിക്സുകൾ അടിച്ചുകൂട്ടുക.’’– സഞ്ജു സാംസൺ തമിഴിൽ ആരാധകരോടു പറഞ്ഞു. വലിയ സ്വീകരണമാണു സഞ്ജുവിന് ചെപ്പോക് സ്റ്റേഡിയത്തില്‍ ലഭിച്ചത്. താരത്തിന്റെ വാക്കുകൾ കൂടി കേട്ടതോടെ ആരാധകര്‍ ആവേശത്തിലായി. സഞ്ജുവിന്റെ പേര് സ്റ്റേഡിയത്തിൽ ‘ചാന്റ്’ ആയി ഉയർന്നുകേൾക്കാമായിരുന്നു.
ചെന്നൈ ഫ്രാഞ്ചൈസി സംഘടിപ്പിച്ച ‘റോർ 2026’ പരിപാടിയിൽ, ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത സഞ്ജു സാംസൺ, ശിവം ദുബെ, അണ്ടർ 19 ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരെ ഇതിഹാസ താരം എം.എസ്. ധോണി ആദരിച്ചു. തകർത്ത് കളിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത സഞ്ജുവിന്റെ ഫോം ചെന്നൈ സൂപ്പര്‍ കിങ്സിന് നിർണായകമാണ്. യുവതാരം ആയുഷ് മാത്രെയ്ക്കൊപ്പം സഞ്ജു ചെന്നൈ ബാറ്റിങ് ഓപ്പൺ ചെയ്യും.
എം.എസ്. ധോണി ഇംപാക്ട് പ്ലേയറായി ഇറങ്ങിയാൽ സഞ്ജുവായിരിക്കും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ. കഴിഞ്ഞ ഐപിഎലില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ, ഇത്തവണ ആറാം കിരീടമാണു ലക്ഷ്യമിടുന്നത്.
English Summary:








English (US) ·