തിരുവനന്തപുരത്ത് നിരാശപ്പെടുത്തിയതിൽ സങ്കടം, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു, ബാക്കിയെല്ലാം ദൈവാനുഗ്രഹം: സഞ്ജു സാംസൺ

6 days ago 2

ഓൺലൈൻ ഡെസ്ക്

Published: March 16, 2026 09:27 PM IST

1 minute Read

തിരുവനന്തപുരത്തു നടത്തിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സഞ്ജു സാംസൺ. ചിത്രം∙ അരവിന്ദ് ബാല, മനോരമ
തിരുവനന്തപുരത്തു നടത്തിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സഞ്ജു സാംസൺ. ചിത്രം∙ അരവിന്ദ് ബാല, മനോരമ

തിരുവനന്തപുരം∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ലോകകപ്പിനു വേണ്ടി വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ച് ക്രിക്കറ്റിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും, ദൈവാനുഗ്രഹം കൊണ്ടാണ് തോല്‍വികളിൽനിന്നു തിരിച്ചുവരാൻ സാധിച്ചതെന്നും സഞ്ജു തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ന്യൂസീലൻ‍ഡ് പരമ്പരയ്ക്കു ശേഷം ഞാന്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സമൂഹമാധ്യമങ്ങളിൽനിന്നു പൂർണമായും വിട്ടുനിന്നു. എന്റെ ഭാര്യയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. വിജയത്തേക്കാൾ തോൽവികളാണ് എനിക്കുണ്ടായത്. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് തോൽവികളിൽനിന്നും തിരിച്ചുവരാൻ എനിക്കു സാധിച്ചു. ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറുമായി വളരെ നീണ്ട കാലത്തെ ബന്ധമുണ്ട്. ഗൗതി ഭായ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം താമസിക്കുന്നതു ഡൽ‍ഹിയിലാണ്. ഡല്‍ഹിയിലെ അക്കാദമിയിലാണു ഞാൻ കളിച്ചത്. അവിടെ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ അദ്ദേഹം കളിച്ചിരുന്ന കാലത്തും സംസാരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഇതു വളരെ വലിയ ബന്ധമാണ്.’’– സഞ്ജു പറഞ്ഞു.

തിരുവനന്തപുരത്തു നടന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 മത്സരത്തില്‍ തിളങ്ങാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്നും സഞ്ജു പറഞ്ഞു. ‘‘കുറച്ചു വിഷമിച്ചിട്ടാണ് ഞാൻ നാട്ടിൽനിന്നു പോയത്. ഇത്രയും പിന്തുണ നൽകുന്ന ആളുകളുടെ മുന്നിൽ വിചാരിച്ചപോലെ ഒരു പ്രകടനം നടത്താൻ സാധിക്കാത്ത വിഷമമുണ്ടായിരുന്നു. പക്ഷേ മുകളിൽ‍നിന്നു തീരുമാനിച്ചത് അതിലും വലുതായിട്ടുള്ള ഒന്നായിരുന്നു. ലോകകപ്പ് വിജയിച്ചതിൽ അതിയായ സന്തോഷം. ലോകകപ്പ് നേടി നാട്ടിലേക്കു തിരിച്ചുവന്നപ്പോൾ ആ ഒരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. സിനിമയിലൊക്കെ പറയുന്നതു പോലെ ഇത് നമ്മുടെ വിജയം എന്നൊക്കെ ഇല്ലെ, ആ ഒരു ഫീലാണു കിട്ടിയത്. ’’

‘‘മഹിഭായിയുമായി ഞാൻ ഫോണില്‍ ഒരുപാടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാഗമായി സംസാരിച്ചിട്ടുണ്ട്. നേരിട്ട് ആദ്യമായിട്ടാണ് ഒരുപാട് മത്സരങ്ങൾ ഒരുമിച്ചു കളിക്കാൻ പോകുന്നത്. അതിന്റെ നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാടു സന്തോഷമുണ്ട്. ഇപ്പോൾ എങ്ങനെയാണ് കളിക്കുന്നത് അതേ രീതിയിലായിരിക്കും ഇനിയും കളിക്കുക. ഓരോ പേരുകൾ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലെ, എങ്ങനെ വേണമെങ്കിലും വിളിക്കാം. തലയും വാലും ഒന്നുമില്ല.’’– ചെന്നൈ സൂപ്പർ കിങ്സുമൊത്തുള്ള ആദ്യ ഐപിഎൽ സീസണേക്കുറിച്ചുള്ള ചോദ്യത്തോടു സഞ്ജു പ്രതികരിച്ചു.

‘‘ഐപിഎലിൽ ആദ്യമായാണ് രാജസ്ഥാനെതിരെ കളിക്കുന്നത്. ഗ്രൗണ്ടിലിറങ്ങിയാൽ വൈകാരികമായ കാര്യങ്ങളൊന്നും ആലോചിക്കാറില്ല. പക്ഷേ പണ്ടു മുതലേ കളിച്ച മാനേജ്മെന്റും സപ്പോർട്ട് സ്റ്റാഫും അവിടെയുണ്ട്. അവരുടെ സ്നേഹം എന്തായാലും ഉണ്ടാകും. രാജസ്ഥാനിലെ എന്റെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് അവിടെനിന്നു മാറിയത്. കളിയും ആ രീതിയിലാണു കാണുന്നത്.’’– സഞ്ജു പറഞ്ഞു.

English Summary:

Sanju Samson discusses his comeback strategy aft a disappointing T20 bid

Read Entire Article