Published: September 11, 2026 07:40 PM IST Updated: September 11, 2026 08:31 PM IST
1 minute Read
റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘തന്ത്രപരമായ’ നിർദേശം പാളിയതിനെ പിന്നാലെ അൽ-നസർ ക്ലബ് ഗോൾ വഴങ്ങിയതിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ട്രോളും. സൗദി പ്രോ ലീഗിൽ, ബുധനാഴ്ച നടന്ന അൽ–നസർ– അബ്ഹ മത്സരത്തിനിടെയാണ് സംഭവം. അബ്ഹ ക്ലബ്ബിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീ-കിക്ക് സമയത്ത്, ബോക്സിന്റെ അരികിലായി അൽ-നസർ രണ്ടു താരങ്ങളെ അണിനിരത്തി പ്രതിരോധ മതിൽ തീർത്തിരുന്നു.
What you should work next
മറ്റുള്ളവർ എതിർ ടീം താരങ്ങൾക്കൊപ്പം ബോക്സിന്റെ മധ്യഭാഗത്താണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ റൊണാൾഡോയുടെ നിർദേശപ്രകാരം പ്രതിരോധ മതിലിൽ നിന്ന ഒരു താരം അവിടെനിന്നും മാറി ബോക്സിലേക്ക് പോവുകയും, ഇതോടെ അവിടെ ഒരാൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത അബ്ഹ താരം നബീൽ ഫെകീർ, മനോഹരമായ ഒരു കർവിങ് ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
75–ാം മിനിറ്റിൽ ഫ്രീ-കിക്ക് എടുക്കുന്നതിന് തൊട്ടുമുൻപ് ബോക്സിനുള്ളിലായിരുന്ന റൊണാൾഡോ, പ്രതിരോധ മതിലിലുണ്ടായിരുന്ന താരങ്ങളോട് തങ്ങൾക്കൊപ്പം ബോക്സിലേക്ക് വരാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇതോടെ അവിടെ ബാക്കിയായ ഏക താരത്തിന് തന്റെ സ്ഥാനം മാറ്റേണ്ടി വന്നു. ഈ വിടവ് കൃത്യമായി വിനിയോഗിച്ച ഫെകീർ, മികച്ചൊരു ഗോൾ നേടുകയായിരുന്നു. ഗോളിന്റെ റീപ്ലേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും റൊണാൾഡോയുടെ ‘തന്ത്രം’ പിഴച്ചത് ആളുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ ട്രോളുകളും വന്നു.
എങ്കിലും മത്സരത്തിൽ അൽ–നസർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. 2026-27 സൗദി പ്രോ ലീഗ് സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചാമത്തെ ജയമാണ് ക്ലബ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അൽ-നസറിനായി ആദ്യ ഗോൾ നേടിയത് റൊണാൾഡോ തന്നെയാണ്. 22-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് ഉയർന്നുചാടി ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് താരം ടീമിന് ലീഡ് നേടിക്കൊടുത്തത്. ഇതിഹാസതാരത്തിന്റെ കരിയറിലെ 979-ാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ആയിരം ഗോൾ തികയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് സിആർ7 ഒരു പടി കൂടി അടുത്തു.
English Summary:






English (US) ·