Published: April 06, 2026 09:13 AM IST Updated: April 06, 2026 05:34 PM IST
1 minute Read
കവർ ഡ്രൈവിന്റെ രാജാവ് ആരെന്ന് ഇപ്പോൾ ആരാധകരോട് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ- വിരാട് കോലി. എൺപതുകളിലായിരുന്നു ഈ ചോദ്യമെങ്കിൽ അന്ന് ഇന്ത്യക്കാർ ആവേശത്തോടെ പറയുന്നൊരു പേരുണ്ട്- കേണൽ എന്നു വിളിപ്പേരുള്ള ദിലീപ് ബൽവന്ത് വെങ്സാർക്കർ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ക്രിക്കറ്റിന്റെ സ്വന്തം വീടെന്നു പേരുകേട്ട ലോഡ്സ് ഗ്രൗണ്ടിൽ തുടരെ 3 ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചറി കുറിച്ച ആദ്യ വിദേശതാരമെന്ന ഖ്യാതിയുള്ള വെങ്സാർക്കർക്ക് ഇന്ന് 70 വയസ്സ് തികയുന്നു.
എൺപതുകളിൽ ഇന്ത്യൻ മധ്യനിരയുടെ നെടുംതൂണായിരുന്ന വെങ്സാർക്കർ 116 ടെസ്റ്റുകളിലും 129 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിൽ 17 സെഞ്ചറികളടക്കം 6868 റൺസും ഏകദിനത്തിൽ ഒരു സെഞ്ചറി ഉൾപ്പെടെ 3508 റൺസും നേടി. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ രാജപ്പുരിൽ 1956 ഏപ്രിൽ 6ന് ജനിച്ച വെങ്സാർക്കർ 1976 മുതൽ 92 വരെയുള്ള കാലത്താണ് ഇന്ത്യയ്ക്കായി കളിച്ചത്. 1983ൽ ഏകദിന ലോകകപ്പ്, 1984ൽ ഏഷ്യാ കപ്പ്, 1985ൽ ലോക ചാംപ്യൻഷിപ് എന്നിവ നേടിയ ടീമുകളിൽ അംഗമായി. 1988ൽ ഏഷ്യ കപ്പ് നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ നായകനുമായി.
ഐസിസി റാങ്കിങ് നിലവിൽ വരുന്നതിനു മുൻപ് കൂപ്പേഴ്സ് ആൻഡ് ലൈബ്രാൻഡ് റേറ്റിങ് നിലവിലുള്ള കാലത്ത് 1987 മുതൽ 21 മാസം തുടർച്ചയായി ലോക ഒന്നാം നമ്പർ ബാറ്ററായിരുന്നു. വിരമിച്ച ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി. ബിസിസിഐ ടാലന്റ് റിസോഴ്സ് ഡവലപ്മെന്റ് വിങ്ങിന്റെ (ടിആർഡിഡബ്ല്യു) ചെയർമാൻ, ദേശീയ സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
ടിആർഡിഡബ്ല്യു സ്കൗട്ടിങ്ങിലൂടെ കണ്ടെത്തിയ മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യൻ നായകനായി നിയോഗിച്ചത് വെങ്സാർക്കർ അധ്യക്ഷനായ സമിതിയാണ്. 2007ൽ വിരാട് കോലിയെയും രോഹിത് ശർമയെയും കണ്ടെടുത്തതും അദ്ദേഹം തന്നെ. 2 പതിറ്റാണ്ടുകൾക്കു ശേഷം ഈ മൂന്നു നക്ഷത്രങ്ങളും ഐപിഎലിൽ നിറഞ്ഞു നിൽക്കുമ്പോൾ ഏറ്റവും സന്തോഷിക്കുന്നതും വെങ്സാർക്കർ തന്നെയായിരിക്കും.
English Summary:








English (US) ·