ഹരാരെ( സിംബാബ്‌വെ) ∙ രണ്ടാം ട്വന്റി20യിൽ സിംബാബ്‌വെയെ 90 റൺസിന് കീഴടക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ട്വന്റി20 ടീം, പുതിയ നായകൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ നേടുന്ന ആദ്യ പരമ്പര വിജയമാണിത്. ഇംഗ്ലണ്ടിനെതിരെയും അയർലൻഡിനെതിരെയും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്ന ഇന്ത്യൻ ടീമിന് അഭിമാനിക്കാവുന്ന പ്രകടനമാണിത്.
What you should work next
മത്സരത്തിനിടെ, വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ ഒരു അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സിംബാബ്‍വെ ഇന്നിങ്സിന്റെ 15–ാം ഓവറിലാണ് സംഭവം. രവി ബിഷ്‌ണോയ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ, റ്റഡിവനാഷെ മറുമാനി സിംഗളിനായി ഓടി. രണ്ടാമതൊരു റണ്ണിന് താല്പര്യമില്ലാതിരുന്ന താരം, നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ന്യൂമാൻ ന്യാംഹുരിയോട് നിൽക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ന്യാംഹുരി ക്രീസ് വിട്ട് മറുതലയ്ക്കൽ എത്തിയിരുന്നു.
രണ്ടു ബാറ്റർമാരും ഒരേ എൻഡിൽ കുടുങ്ങിയതോടെ അത് ഉറപ്പായും റണ്ണൗട്ട് ആയി മാറേണ്ടതായിരുന്നു. പന്ത് കയ്യിലെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് സ്റ്റംപിലേക്ക് എറിയുക എന്ന കടമ്പ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാൽ അണ്ടർആം ത്രോയിലൂടെ സ്റ്റംപിലേക്ക് എറിയാൻ ശ്രമിച്ച ഇഷാന് ലക്ഷ്യം പിഴച്ചു. പന്ത് സ്റ്റംപിൽ കൊള്ളാതെ ദൂരേക്ക് ഉരുണ്ടുപോയതോടെ സിംബാബ്‌വെ ബാറ്റർമാർ ഓടി ഒരു റൺസ് കൂടി സ്വന്തമാക്കി.
ഈ അബദ്ധം കമന്റേറ്റർമാരെയും കാണികളെയും ഒരേപോലെ ചിരിപ്പിച്ചു. ഇഷാൻ കിഷനും തലയിൽ കൈവച്ചു പോയി. തന്റെ ആരാധനാപാത്രമായ എം.എസ്. ധോണിയെ അനുകരിക്കാൻ ഇഷാൻ ശ്രമിച്ചതാണെന്നും എന്നാൽ അത് പാടെ പരാജയപ്പെടുകയാണുണ്ടായതെന്നും കമന്റേറ്റർമാർ അഭിപ്രായപ്പെട്ടു.
എങ്കിലും ബാറ്റിങ്ങിൽ തിളങ്ങിയ ഇഷാൻ കിഷനാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഇഷാൻ കിഷന്റെയും(44 പന്തിൽ 81) തിലക് വർമയുടെയും(29 പന്തിൽ 60 നോട്ടൗട്ട്) അർധ സെഞ്ചറികളുടെ മികവിൽ 219 റൺസ് നേടി. പതിവുപോലെ തകർപ്പൻ തുടക്കമാണ് വൈഭവ് സൂര്യവംശി(9 പന്തിൽ 20) ഇന്ത്യയ്ക്കു നൽകിയത്. എന്നാൽ അഭിഷേക് ശർമ(8 പന്തിൽ 8) ഇത്തവണയും നിരാശപ്പെടുത്തി. തുടർന്ന് ഇഷാൻ കിഷന്റെ വെടിക്കെട്ടിനാണു ഹരാരെ സാക്ഷ്യം വഹിച്ചത്. 9 ഫോറും 2 സിക്‌സുമടക്കമാണു ഇഷാൻ 81 റൺസ് നേടിയത്.
ശ്രേയസ് അയ്യർ(20 പന്തിൽ 25) ടീം സ്കോർ 95ൽ എത്തിയപ്പോൾ പുറത്തായെങ്കിലും പിന്നാലെയെത്തിയ തിലക് വർമയെ കൂട്ടുപിടിച്ച് ഇഷാൻ അടിതുടർന്നു. തിലകും ഗിയർ മാറ്റിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. 3 സിക്‌സും 5 ഫോറുമടക്കമാണ് തിലക് 60 റൺസ് നേടിയത്. ഇഷാൻ പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 189ൽ എത്തിയിരുന്നു. റിങ്കു സിങ്ങിനെയും(12) ശിവം ദുബെയെയും(6*) കൂട്ടുപിടിച്ചാണ് തിലക് ഇന്ത്യൻ സ്‌കോർ 219ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ വിക്കറ്റുകൾ തുടർച്ചയായി പിഴുത് ഇന്ത്യൻ ബോളിങ് നിരയും തിളങ്ങിയപ്പോൾ, സിംബാബ്‌വെയുടെ മറുപടി 129ൽ അവസാനിച്ചു. സിംബാബ്‌വെയ്ക്കായി ബ്രയൻ ബെന്നറ്റ്(19 പന്തിൽ 32) മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ ഓൾഔട്ടാക്കാൻ സാധിക്കാതിരുന്ന ബോളിങ് നിര രണ്ടാം മത്സരത്തിൽ ആ വിഷമവും തീർത്തു. ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും അഭിഷേക് ശർമ 3 വിക്കറ്റ് വീഴ്ത്തി.
English Summary:






English (US) ·