Published: July 06, 2026 08:52 AM IST Updated: July 06, 2026 09:02 AM IST
2 minute Read
മെക്സിക്കോ സിറ്റി ∙ രണ്ടു പെനാൽറ്റിയും ഒരു ചുവപ്പു കാർഡുമൊക്കെയായി നാടകീയത അരങ്ങുവാണ മത്സരത്തിൽ പത്തു പേരുമായി കളിച്ച് മെക്സിക്കോയെ വീഴ്ത്തി മുൻ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. മെക്സിക്കോയുടെ ആധിപത്യം കണ്ട മത്സരത്തിൽ കളിയുടെ ഗതിക്ക് വിപരീതമായാണ് ഇംഗ്ലണ്ട് ആദ്യ പകുതിയിൽ ലീഡ് പിടിച്ചത്. മുൻ ലോകചാംപ്യന്മാർക്കെതിരെ പൊരുതി കളിച്ച മെക്സിക്കോയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച് 98 സെക്കൻഡിനിടെയാണ് ഇംഗ്ലണ്ട് തുടരെ രണ്ടു ഗോളുകൾ അടിച്ചത്. 36, 38 മിനിറ്റുകളിൽ മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമാണ് ഗോൾ നേടിയത്. 42 ാം മിനിറ്റിൽ യൂലിയൻ ക്വിനോനെസിലൂടെ മെക്സിക്കോ ഗോൾ മടക്കി. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ടിനായി ഹാരി കെയ്‌നും (60 ാം മിനിറ്റ്), മെക്സിക്കോ സ്ട്രൈക്കർ റൗൾ ജിമെനെസും (69 ാം മിനിറ്റ്) ഗോൾ കണ്ടെത്തി. 12 ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് നോർവേയെ നേരിടും.
What you should work next
ആദ്യ പകുതിയിലെ 36 ാം മിനിറ്റിൽ നീളൻ പാസിലൂടെ ലഭിച്ച പന്തുമായി മെക്സിക്കൻ സ്ട്രൈക്കർ റൗൾ ജിമെനെസിന്റെ മുന്നേറ്റം ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡ് നിഷ്പ്രയാസം തടഞ്ഞതിന് പിന്നാലെ പന്തുമായി അതിവേഗം എതിർ ഗോൾമുഖത്തേക്ക് കുതിച്ച ഡെക്ലാൻ റൈസ്, ഓവർലാപ്പ് ചെയ്തെത്തിയ സ്ട്രൈക്കർ ബുക്കയോ സാക്കയ്ക്ക് പന്ത് പാസ് ചെയ്തു. സാക്കയുടെ തകർപ്പൻ ക്രോസ് ഹാരി കെയ്‌നിന് അല്പം മുകളിലൂടെ പോയെങ്കിലും ഡൈവ് ചെയ്ത് ഗംഭീര ഹെഡറിലൂടെ ജൂഡ് ബെല്ലിങ്‌ഹാം പന്ത് വലയിലെത്തിക്കുകയായിരുന്നു (1–0).
ഗോൾ വീണ ഞെട്ടലിൽ നിൽക്കെ ജൂഡ് ബെല്ലിങ്‌ഹാം വീണ്ടും മെക്സിക്കൻ വലയിൽ പന്തെത്തിച്ചു. ഇംഗ്ലിഷ് സ്ട്രൈക്കർ ആന്‍റണി ഗോര്‍ഡന് മിഡ് ഫീൽഡർ എലിയറ്റ് ആൻഡേഴ്സൻ നൽകിയ പാസിൽ നിന്നാണ് ഗോളിലേക്കുള്ള വഴി തുറന്നത്. ഗോര്‍ഡൻ വലതുവിങ്ങിലേക്ക് ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത് ഹാരി കെയ്‌ൻ നൽകിയ മികച്ചൊരു വൺ ടൂ പാസിൽ ജൂഡ് ബെല്ലിങ്‌ഹാം പന്ത് മെക്സിക്കൻ വലയിലേക്ക് തൊടുക്കുകയായിരുന്നു (2–0). ഇംഗ്ലണ്ടിന്റെ ഫിനിഷിങ് മികവ് വീണ്ടും തെളിയിക്കുന്നതായി ആ ഗോൾ.
What you should work next
നാലു മിനിറ്റിനുള്ളിൽ യൂലിയൻ ക്വിനോനെസിലൂടെ മെക്സിക്കോ തിരിച്ചടിച്ചു. ഇടതുവശത്തു നിന്നുള്ള ഫ്രീകിക്കിൽ സിക്സ് യാർഡ് ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് എസ്രി കോൺസയ്‌ക്ക് ക്ലിയർ ചെയ്യാനായില്ല. യൂലിയൻ ക്വിനോനെസിന് പാകത്തിന് കിട്ടിയ പന്ത് പോസ്റ്റിന് തൊട്ടടുത്ത് നിന്ന് വലയിലേക്ക് അടിച്ചുകയറ്റി (2–1). ആദ്യ പകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിൽ. മൂന്ന് ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ ഏഴ് ഗോളവസരങ്ങളാണ് മെക്സിക്കോ ആദ്യ പകുതിയിൽ സൃഷ്ടിച്ചത്. അതേസമയം ആകെ മൂന്ന് ഓൺടാർജറ്റ് ഷോട്ടുകൾ മാത്രമാണ് ഇംഗ്ലിഷ് പടയ്‌ക്ക് തൊടുക്കാനായത്.
നാടകീയ നിമിഷങ്ങൾക്കാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. മെക്സിക്കൻ ഡിഫൻഡർ ജീസസ് ഗലാർദോയെ ഫൗൾ ചെയ്ത ജറെൽ ക്വാൻസായ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഇംഗ്ലണ്ട് പത്തു പേരായി ചുരുങ്ങി. തൊട്ടുപിന്നാലെ മെക്സിക്കൻ ഗോൾകീപ്പർ റൗൾ റാൻഗലിന്റെ അശ്രദ്ധമായ ഫൗളിൽ ആന്‍റണി ഗോര്‍ഡൻ വീണതിനെത്തുടർന്ന് ഇംഗ്ലണ്ടിന് പെനാൽറ്റി. ഹാരി കെയ്‌നിന്റെ അളന്നു തൂക്കിയുള്ള ഷോട്ട് പോസ്റ്റിൽ (3–1). പിന്നാലെ ഹാരി കെയ്‌നിന്റെ പിഴവിൽ മെക്സിക്കോയ്‌ക്ക് പെനാൽറ്റി. റൗൾ ജിമെനെസിന് പിഴച്ചില്ല (3–2). സമനില പിടിക്കാൻ മെക്സിക്കോ കിണഞ്ഞുശ്രമിച്ചെങ്കിലും ഇൻജറി ടൈം ഉൾപ്പെടെ 50 മിനിറ്റ് പത്തു പേരുമായി കളിച്ച ഇംഗ്ലണ്ട് ഗോൾ നിഷേധിക്കുകയായിരുന്നു. 62 ശതമാനം പന്തടക്കത്തോടെ കളിച്ച മെക്സിക്കോ, മത്സരത്തിലാകെ 5 ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ 20 ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. അതേസമയം, 5 ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ ആറ് ഗോളവസരങ്ങളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്.
English Summary:





English (US) ·