Published: July 08, 2026 02:15 AM IST
2 minute Read
നോട്ടിങ്ങാം ∙ തോറ്റ്, തോറ്റ് ഒടുവിൽ റെക്കോർഡ് തോൽവിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ 125 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് ഓൾഔട്ടായി. രാജ്യാന്തര ട്വന്റി20യിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. 2019ൽ ന്യൂസീലൻഡിനെതിരെ 80 റൺസിനു തോറ്റതായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും വലിയ പരാജയം.
What you should work next
ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറുമാണിത്. 2008ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 74 ആണ് ഏറ്റവും ചെറുത്. ട്വന്റി20 ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ജയമറിയാതെ പോകുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലും തോറ്റപ്പോൾ ഒരണ്ണം ഫലമില്ലാതെ പോയി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2–0നു ഇംഗ്ലണ്ട് മുന്നിലായി. അടുത്ത രണ്ടു മത്സരങ്ങളിലും വിജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര കൈവിട്ടു പോകാതിരിക്കൂ.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കടന്നത്. വൈഭവ് സൂര്യവംശി (5 പന്തിൽ 13), ഇഷാൻ കിഷൻ (9 പന്തിൽ 13) എന്നിവരാണ് ‘ടോപ് സ്കോർമാർ’. അഭിഷേക് ശർമ (7 പന്തിൽ 10), അക്ഷർ പട്ടേൽ (4 പന്തിൽ 10) എന്നിവരും രണ്ടക്കം തൊട്ടു. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (4 പന്തിൽ 5), തിലക് വർമ (11 പന്തിൽ 3), ഹർഷിത് റാണ (13 പന്തിൽ 9), ശിവം ദുബെ (4 പന്തിൽ 2), അർഷ്ദീപ് സിങ് (4 പന്തിൽ 4), വരുൺ ചക്രവർത്തി (7 പന്തിൽ 5), പ്രിൻസ് യാദവ് (2 പന്തിൽ 2*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. നാലു വിക്കറ്റെടുത്ത ജോഷ് ടങ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ എന്നിവരാണ് ഇന്ത്യയെ ചുരുട്ടികെട്ടിയത്. ആദിൽ റഷീദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വിൽ ജാക്സ് ഒരു വിക്കറ്റെടുത്തു.
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ വീഴ്ത്തി ജോഷ് ടങ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഡഗൗട്ടിലേക്ക് ഇന്ത്യൻ ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. മൂന്നാം ഓവറിൽ വൈഭവ്, നാലം ഓവറിൽ ഇഷാൻ, അഞ്ചാം ഓവറിൽ ശ്രേയസ്സ് എന്നിവർ വീണു. ചെറിയ ഇടവേളയ്ക്കു ശേഷം എട്ടാം ഓവറിൽ തിലക് വർമ, ഒൻപതാം ഓവറിൽ ശിവം ദുബെ. പത്താം ഓവറിൽ അർഷ്ദീപ് സിങ്, 11–ാം ഓവറിൽ ഹർഷിത് റാണ, 12–ാം ഓവറിൽ വരുൺ ചക്രവർത്തി എന്നിവർ കൂടി വീണതോടെ ഇന്ത്യ ഇന്നിങ്സിന് അന്ത്യമായി. ഒന്നാം വിക്കറ്റിൽ അഭിഷേകും വൈഭവ് ചേർന്ന് നേടിയ 23 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (44 പന്തിൽ 70), സാം കറൻ (24 പന്തിൽ 41), ജോസ് ബട്‌ലർ (21 പന്തിൽ 36) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് അവർ 200+ ടോട്ടൽ നേടിയത്. ഇന്ത്യയ്ക്കിയ പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
English Summary:





English (US) ·