Published: June 27, 2026 04:19 AM IST Updated: June 27, 2026 04:44 AM IST
1 minute Read
ടൊറന്റോ ∙ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ അവസാന റൗണ്ട് പോരാട്ടത്തിൽ ഇറാഖിനെ 5-0ന് തകർത്തുവിട്ട് സെനഗൽ. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയ ഇറാഖിനെതിരെ ആഫ്രിക്കൻ കരുത്തരായ സെനഗൽ ഗോൾമഴ പെയ്യിക്കുകയായിരുന്നു. വൻ വിജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ സെനഗൽ സജീവമാക്കി. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും തോറ്റ ഇറാഖ് ടൂർണമെന്റിൽനിന്നു പുറത്തായി.
What you should work next
മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ സെനഗൽ ലീഡ് എടുത്തു. 13-ാം മിനിറ്റിൽ സാദിയോ മാനെയെ ഫൗൾ ചെയ്തതിന് ഇറാഖ് ഡിഫെൻഡർ റബീൻ സുലാക ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. ഒരാളുടെ മുൻതൂക്കം ഉണ്ടായിരുന്നിട്ടും ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ നേടാൻ സെനഗലിന് കഴിഞ്ഞില്ല. ഒന്നാം പകുതി 1-0 ന് അവസാനിച്ചു. രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ സെനഗൽ ഇറാഖ് പ്രതിരോധത്തിന്റെ പിഴവുകൾ മുതലെടുത്ത് ആഞ്ഞടിച്ചു. പകരക്കാരായി വന്ന കളിക്കാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ കേവലം 25 മിനിറ്റിനുള്ളിൽ സെനഗൽ നാല് ഗോളുകൾ കൂടി അടിച്ചുകൂട്ടി.
4-ാം മിനിറ്റിൽ സെനഗലിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് അബ്ദുല്ലായെ സെക്ക് തലകൊണ്ട് തിരിച്ചുവിട്ടു. ബോക്സിലുണ്ടായിരുന്ന ഹബീബ് ദിയാരയുടെ ദേഹത്ത് തട്ടി പന്ത് ഇറാഖ് വലയിലെത്തി. സ്കോർ 1–0. എന്നാൽ 56–ാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറക്കുന്നത്. ഇറാഖ് താരം സിദാൻ ഇഖ്ബാലിന് സ്വന്തം ബോക്സിന് മുന്നിൽ വെച്ച് പറ്റിയ പിഴവ് ലാമിൻ കമാര മുതലെടുത്തു. കമാര നൽകിയ പാസ് സ്വീകരിച്ച് ഇസ്മായില സാർ അനായാസം പന്ത് വലയിലാക്കി
കകരക്കാരനായി കളത്തിലിറങ്ങി വെറും 89 സെക്കൻഡുകൾക്കുള്ളിൽ പേപ്പ് ഗായെ തന്റെ ആദ്യ ഗോൾ നേടി. 59–ാം മിനിറ്റിൽ ബോക്സിന്റെ വലതുഭാഗത്തുനിന്നും താരം തൊടുത്ത മനോഹരമായ ഇടതുകാൽ ഷോട്ട് ഇറാഖ് കീപ്പറെ കീഴടക്കി പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. ഇറാഖ് പ്രതിരോധത്തിന്റെ മറ്റൊരു പിഴവ് മുതലെടുത്ത് പേപ്പ് ഗായെ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. 71–ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്നും താരം ഉതിർത്ത മറ്റൊരു വെടിയുണ്ട പോലുള്ള ഷോട്ട് വീണ്ടും ഇറാഖ് ഗോൾവല ചലിപ്പിച്ചു.
82–ാം മിനിറ്റിലാണ് സെനഗലിന്റെ അഞ്ചാം ഗോൾ. 20 യാർഡ് അകലെ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഇലിമാൻ എൻഡിയായെ തൊടുത്ത തകർപ്പൻ ലോങ് റേഞ്ചർ ഗോളിലൂടെ സെനഗൽ തങ്ങളുടെ അഞ്ചാം ഗോളും വിജയവും ഉറപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 5 ഗോളുകൾ നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് സെനഗൽ.
English Summary:





English (US) ·