Published: August 21, 2026 03:44 PM IST Updated: August 21, 2026 03:49 PM IST
1 minute Read
മുംബൈ ∙ സച്ചിൻ തെൻഡുൽക്കറെയും വിരാട് കോലിയെയും താരതമ്യം ചെയ്ത് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സ് നടത്തിയ പരാമർശത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. പേസർമാർക്ക് അനുകൂലമായ വിദേശ പിച്ചുകളിൽ കളിക്കുന്ന കാര്യത്തിൽ സച്ചിനേക്കാൾ മികച്ചത് കോലിയാണെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ അഭിപ്രായം. ഉപഭൂഖണ്ഡത്തിലെ ബാറ്റർമാർക്ക് വഴിവിളക്കായിരുന്നു സച്ചിനെന്നും എന്നാൽ കോലി അദ്ദേഹത്തെ മറികടന്നെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
What you should work next
‘‘പണ്ട് ഇന്ത്യക്കായി ആ ഒരു ട്രെൻഡ് തുടങ്ങിയ സച്ചിൻ തെൻഡുൽക്കറെപ്പോലെയുള്ള ഒരാളെയാണ് ഞാൻ ഓർക്കുന്നത്. എങ്കിലും അതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോലിയെപ്പോലെ അദ്ദേഹം അത്ര മികച്ചതായിരുന്നില്ല. എന്നാൽ ബൗൺസും സീമും ഉള്ള പിച്ചുകളിൽ ഒരു ഉപഭൂഖണ്ഡ ബാറ്റർക്ക് തിളങ്ങാൻ കഴിയുമെന്ന് ആദ്യമായി കാണിച്ചുതന്നത് സച്ചിനാണ്. വിരാട് അതു മുന്നോട്ട് കൊണ്ടുപോവുകയും നിലവാരം കൂടുതൽ ഉയർത്തുകയും ചെയ്തു.’’– ഡിവില്ലിയേഴ്സ് പറഞ്ഞു.
എന്നാൽ ഇതിനെതിരെ ദൊഡ്ഡ ഗണേഷ് രംഗത്തെത്തുകയായിരുന്നു. എ.ബി.ഡിവില്ലിയേഴ്സിനെ പരിഹസിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘‘ആ കഞ്ചാവ് ഇങ്ങോട്ട് തരൂ സഹോദരാ’’ എന്നാണ് ദൊഡ്ഡ ഗണേഷ് എക്സിൽ കുറിച്ചത്. കഞ്ചാവ് ഉപയോഗിച്ചവർക്കു മാത്രമേ സച്ചിനേക്കാൾ മികച്ച താരം കോലിയാണെന്നു പറയാൻ സാധിക്കൂ എന്ന ഉദ്ദേശ്യത്തിലായിരുന്നു ദൊഡ്ഡ ഗണേഷിന്റെ പരാമർശം.
നേരത്തെ, കോലിയുടെയും സച്ചിന്റെയും വിദേശത്തെ മികച്ച പ്രകടനങ്ങളാണ് കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ എന്നിവരുൾപ്പെടെയുള്ള നിലവിലെ ഇന്ത്യൻ താരങ്ങളെ വിദേശ പര്യടനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രേരിപ്പിച്ചതെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാണിച്ചിരുന്നു. ‘‘വിരാടിന്റെയും സച്ചിന്റെയും ചുവടുപിടിച്ച് ആ ഒരു ട്രെൻഡ് പിന്തുടരാൻ തുടങ്ങിയ രാഹുൽ, പടിക്കൽ എന്നിവരെപ്പോലുള്ള ഒട്ടനവധി കളിക്കാർ ഇപ്പോൾ ഇന്ത്യയിലുണ്ട്.’’ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വിജയിക്കാൻ ആവശ്യമായ സാങ്കേതിക തികവുണ്ടായിട്ടും, വിദേശ പിച്ചുകളിൽ രാഹുലിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ഡിവില്ലിയേഴ്സ് സൂചിപ്പിച്ചു.
‘‘മികച്ച സാങ്കേതിക തികവുള്ള കെ.എൽ. രാഹുൽ ഇന്ത്യൻ ബാറ്റിങ് നിരയിലെ ഒരു വലിയ കരുത്താണ്. എന്നാൽ വിദേശത്ത് അദ്ദേഹത്തിന്റെ ശരാശരി 34 മാത്രമാണ്. അതിനാൽ നമ്മൾ കൂടുതൽ പ്രതീക്ഷിക്കും, ആ ഒരു മേഖലയിലാണ് അദ്ദേഹം ഇനി ശ്രദ്ധിക്കേണ്ടത്. ഒരിക്കൽ ക്രീസിൽ നിലയുറപ്പിച്ചാൽ അദ്ദേഹം വലിയ സ്കോറുകൾ നേടണം; വെറുമൊരു 100 റൺസ് മാത്രമല്ല, അതിനെ 180 റൺസ് ആക്കി മാറ്റണം. കാരണം ആദ്യ പന്തിൽ പുറത്താകുന്നതും പുതിയ പന്തിൽ വിക്കറ്റ് നഷ്ടമാകുന്നതുമായ സാഹചര്യങ്ങൾ എപ്പോഴും മുന്നിലുണ്ടാകും. അതുകൊണ്ട് വലിയ സ്കോറുകളെ കൂടുതൽ വലുതാക്കുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം.’’– ഡിവില്ലിയേഴ്സ് പറഞ്ഞു.
English Summary:






English (US) ·