Published: September 02, 2026 09:34 AM IST
2 minute Read
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സര പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ചയാണ് ബിസിസിഐ സിലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. പേസ് ബോളർ ജസ്പ്രീത് ബുമ്ര ഉൾപ്പെടെ പരുക്കു മൂലം പുറത്തായിരുന്ന ഒരുപിടി താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ബുമ്രയെ കൂടാതെ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ഹർഷിത് റാണ എന്നിവരാണ് മടങ്ങിയെത്തിയത്. എന്നാൽ പരുക്ക് പൂർണമായി ഭേദമായെന്നു തെളിയിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലെ ഇവർക്ക് കളിക്കാൻ സാധിക്കൂ. ഈ താരങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ബോർഡിന് നൂറു ശതമാനം ഉറപ്പില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്. പരുക്കേറ്റ താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ അടുത്തിടെ നേരിട്ട വിമർശനങ്ങൾക്കിടെ, ഇത്തവണ ടീം തിരഞ്ഞെടുപ്പിൽ ബിസിസിഐ പുതിയ സമീപനമാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
What you should work next
പരുക്കേറ്റ താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയുടെ പേരിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് (സിഒഇ) കടുത്ത വിമർശനങ്ങൾ നേരിടുകയായിരുന്നു. ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, വാഷിങ്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയെല്ലാം ടീമിലെടുത്തിരുന്നെങ്കിലും അധികം വൈകാതെ അവർക്ക് വീണ്ടും പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നു. ക്രിക്ബസ് റിപ്പോർട്ട് അനുസരിച്ച്, താരങ്ങളുടെ ഫിറ്റ്നസ് കാര്യത്തിൽ മാനേജ്‌മെന്റിന് 200 ശതമാനം ഉറപ്പില്ലെങ്കിൽ അവരെ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ബിസിസിഐ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
‘‘100 ശതമാനമല്ല, ഒരു താരത്തെ ടീമിലേക്ക് വിട്ടുകൊടുക്കുന്നതിന് മുൻപ് അവരുടെ ലഭ്യതയെക്കുറിച്ച് 200 ശതമാനം ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്.’’– ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു. ടീം തിരഞ്ഞെടുപ്പിൽ പൂർണമായും സുതാര്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് സിഒഇ മേധാവി വി.വി.എസ്. ലക്ഷ്മൺ അടുത്തിടെ ബോർഡിന്റെ നിലപാട് വിശദീകരിച്ചിരുന്നു. ‘‘ഫിറ്റ്നസ് റിപ്പോർട്ടുകളിലും ടീം തിരഞ്ഞെടുപ്പിലും പൂർണമായ സുതാര്യത കൊണ്ടുവരികയാണ് ബിസിസിഐ ചെയ്യുന്നത്. ടീം തിരഞ്ഞെടുപ്പിന് ശേഷം, അത് മാധ്യമങ്ങളിലൂടെ പുറത്തുവിടുമ്പോൾ, ഈ താരങ്ങവെ ഫിറ്റ്നസിന് വിധേയമായാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമായി രേഖപ്പെടുത്താറുണ്ട്. അതായത്, അവർ ഫിറ്റ്നസ് ടെസ്റ്റ് പാസായില്ലെങ്കിൽ, അവർക്ക് പകരം ആരെയാണ് ഉൾപ്പെടുത്തേണ്ടതെന്ന് സിലക്ടർമാർക്ക് കൃത്യമായി അറിയാം. അത് തികച്ചും അടിസ്ഥാനപരമായ ഒരു കാര്യമാണ്.’’– ലക്ഷ്മൺ പറഞ്ഞു.
ചില താരങ്ങളെ ഫിറ്റ്നസ് തെളിയിച്ചാലെ ഉൾപ്പെടുത്തൂ എന്ന നിബന്ധന സംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും വിശദീകരിച്ചു. ‘‘ഒരു രാജ്യാന്തര മത്സരത്തിന് 3-4 ആഴ്ചകൾക്ക് മുൻപാണ് ടീം തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ, തിരഞ്ഞെടുപ്പിന്റെ നിബന്ധനകൾ വ്യക്തമായി രേഖപ്പെടുത്താൻ ബോർഡ് ആഗ്രഹിക്കുന്നു. 21 അല്ലെങ്കിൽ 28 ദിവസത്തിനുള്ളിൽ ആ താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചാൽ, ടീമിലേക്ക് എടുക്കും. ടീം പ്രഖ്യാപിക്കുന്ന ദിവസം കളിക്കാരൻ ഫിറ്റ് അല്ലാത്തതുകൊണ്ട് മാത്രം ആ താരത്തെ ഞങ്ങൾ പൂർണമായി തള്ളിക്കളയാത്തത് ഇതുകൊണ്ടാണ്. മത്സരം കളിക്കേണ്ട സമയമാകുമ്പോഴേക്കും താരം പൂർണ ആരോഗ്യവാനാകാൻ സാധ്യതയുണ്ട്.’’ – ദേവജിത് സൈകിയ പറഞ്ഞു
ജസ്പ്രീത് ബുമ്രയും നിതീഷ് കുമാർ റെഡ്ഡിയും അഫ്ഗാനിസ്ഥാൻ പരമ്പര തുടങ്ങുന്നതിനു മുൻപു തന്നെ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പാതയിലാണ്. എന്നാൽ ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ എന്നിവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അതേ ടീമിനെയാണ് അഫ്ഗാൻ പരമ്പരയ്ക്കും നിയോഗിച്ചിരിക്കുന്നത്. 13നും 15നും 17നുമാണ് മത്സരങ്ങൾ. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും കൗമാരതാരം വൈഭവ് സൂര്യവംശിയും ഇടം നേടി.
എട്ടു മാറ്റംസിംബാബ്‌വെയ്‍ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് എട്ടു മാറ്റങ്ങളാണ് അഫ്ഗാനിസ്ഥാനെതിരെ ബിസിസിഐ സിലക്ഷൻ കമ്മിറ്റി വരുത്തിയത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിൽ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് സിംബാബ്‍വെയ്ക്കെതിരെ ഒരുപിടി പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവരെയെല്ലാം അഫ്ഗാനിസ്ഥാനെതിരെ ഒഴിവാക്കി. പ്രധാന താരങ്ങളെയെല്ലാം തിരിച്ചുകൊണ്ടുവരുകയും ചെയ്തു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള അതേ ടീമിനെയാണ് അഫ്ഗാനിസ്ഥാനെതിരെയും തിരഞ്ഞെടുത്തിരിക്കുന്നത്. പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഏഷ്യൻ ഗെയിംസും നടക്കുന്നതിനാൽ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്.
ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടവർ: റിങ്കു സിങ്, പ്രഭ്സിമ്രാൻ സിങ്, സൂര്യൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ, മായങ്ക് യാദവ്
ടീമിൽ ഉൾപ്പെടുത്തിയവർ: സഞ്ജു സാംസൺ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, ഹർഷിത് റാണ
English Summary:






English (US) ·