Published: June 12, 2026 10:14 PM IST Updated: June 13, 2026 07:54 AM IST
2 minute Read
ടൊറന്റോ ∙ ‘ചരിത്രം കുറിക്കാൻ പോകുന്നു’ – മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിലെ അനൗൺസർ പറഞ്ഞത് യാഥാർഥ്യമായി. തുടക്കം അത്ര മികച്ചതായില്ലെങ്കിലും രാജ്യം സഹആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിൽക്കെ കൈയ്ൽ ലാരിന്റെ ഗോളിലൂടെ കാനഡ സമനില പിടിച്ചു. ജോവോ ലൂകിച്ചിന്റെ ആദ്യ രാജ്യാന്തര ഗോളിലൂടെ മുന്നിലായിരുന്ന ബോസ്നിയയെ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് കാനഡ സമനില ഗോൾ കണ്ടെത്തിയത്. വിജയവും സമനിലയും ഇല്ലാതെ ഏറ്റവുമധികം മത്സരങ്ങൾ എന്ന നാണക്കേടിൽ എല്‍ സാല്‍വഡോറിനൊപ്പമായിരുന്ന കാനഡ ഈ സമനിലയോടെ അത് മറികടന്നു. സമനിലയോടെ ഗ്രൂപ്പ് ബിയിൽ കാനഡയും ബോസ്നിയയും ഓരോ പോയിന്റ് പങ്കിട്ടു. ഇതോടെ, മെക്സിക്കോ (1986), ഖത്തർ (2022) ലോകകപ്പുകളിൽ മൂന്നു മത്സരങ്ങൾ വീതം കളിച്ച് ഒന്നിൽ പോലും ജയിക്കാനാകാതെ മടങ്ങിയ കാനഡ ലോകകപ്പ് ചരിത്രത്തിൽ രാജ്യത്തിന്റെ ആദ്യ പോയിന്റും കുറിച്ചു. 2010-ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സമനില നേടുന്ന ആദ്യത്തെ ആതിഥേയ രാജ്യമായും കാനഡ മാറി. ലോകകപ്പ് ഉദ്ഘാടന മത്സരം തോറ്റ ആതിഥേയ രാജ്യമെന്ന നാണക്കേടും കാനഡ ഒഴിവാക്കി. ഖത്തറാണ് ലോകകപ്പ് ഉദ്ഘാടന മത്സരം തോറ്റ ഏക ആതിഥേയ രാജ്യം.
What you should work next
76 ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ കൈയ്ൽ ലാരിൻ രണ്ടാം മിനിറ്റിൽ തന്റെ ആദ്യ ടച്ചിലൂടെ കാനഡയുടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. ഒരുപിടി ഗോൾ അവസരങ്ങൾ പാഴാക്കി പരാജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് രക്ഷകനായി ലാരിൻ അവതരിച്ചത്. 2022-ൽ അൽഫോൻസോ ഡേവിസിന് ശേഷം ലോകകപ്പിൽ കാനഡയ്ക്കായി ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് ലാരിൻ. നേരത്തെ, ആദ്യ പകുതിയിലെ 21 ാം മിനിറ്റിൽ സ്ട്രൈക്കർ ജോവോ ലുകിച്ചാണ് ബോസ്നിയയുടെ ഗോൾ നേടിയത്. ഇവാൻ ബാസിക്കിന്റെ കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോൾ മുഖത്തേക്ക് നൽകിയ പന്ത് ജോവോ ലുകിച്ച് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പിൽ ബോസ്നിയയുടെ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കോർഡ് ഇതോടെ ജോവോ ലൂക്കിച്ച് സ്വന്തം പേരിൽ കുറിച്ചു. 2014-ൽ ഇറാനെതിരെ എഡിൻ ജെക്കോ 23-ാം മിനിറ്റിലെ ഗോൾ നേട്ടമാണ് മറികടന്നത്.
What you should work next
മത്സരം കിക്കോഫ് ചെയ്ത പിന്നാലെ ബോസ്നിയ ആക്രമണം ആരംഭിച്ചു. ആദ്യ പകുതിയിൽ 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനായില്ല. കാനഡയ്ക്ക് 8 കോർണർ കിക്ക് അവസരങ്ങൾ തുറന്നുകിട്ടിയപ്പോൾ ലഭിച്ച ഏക അവസരം ബോസ്നിയ ഗോളാക്കി മാറ്റി. രണ്ടാം പകുതിയിൽ ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശകരമായി. 53 ാം മിനിറ്റിൽ കനേഡിയൻ താരം റിച്ചി ലാര്യ തൊടുത്തുവിട്ട പന്ത് ക്രോസ് ബാറിൽ തട്ടിയകന്നു. തൊട്ടുപിന്നാലെ 54 ാം മിനിറ്റിൽ ഗോൾ കീപ്പർ മാക്സിം ക്രെപ്പേ മാത്രം മുന്നിൽ നിൽക്കെ ലീഡ് ഉയർത്താനുള്ള കാനഡയുടെ അവസരം എർമെഡിൻ ഡെമിറോവിച്ച് നഷ്ടപ്പെടുത്തി.
നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ടാണ് കാനഡ ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നത്. രണ്ടു ലോകകപ്പുകളിലായി കളിച്ച ആറു മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായില്ലെങ്കിലും കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബൽജിയത്തിനെതിരെ കാനഡയുടെ പ്രകടനം കയ്യടി നേടിയിരുന്നു. നാലു തവണ (1934, 1938, 1982, 2006) ലോക ചാംപ്യന്മാരായ ഇറ്റലിയെ പ്ലേ ഓഫിൽ അട്ടിമറിച്ചാണ് നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ ലോകകപ്പിലേക്കുള്ള ബോസ്നിയയുടെ വരവ്. 2014-ൽ ബ്രസീൽ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് അവർ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. ബ്രസീൽ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോസ്നിയ തോൽപ്പിച്ചിരുന്നു.
English Summary:





English (US) ·