Published: June 19, 2026 03:22 AM IST
3 minute Read
74 മിനിറ്റുവരെ സ്കോർ ബോർഡ് 0–0. അതിനു ശേഷം വീണത് അഞ്ച് ഗോളുകൾ, നാലെണ്ണം സ്വിറ്റ്സർലൻഡിന്റെയും ഒരു ആശ്വാസ ഗോൾ ബോസ്നിയയുടേയും വക. ഒടുവിൽ സ്വിറ്റ്സർലൻഡിന് 4–1ന്റെ ഗംഭീര വിജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും. നാടകീയം എന്നതിനു പര്യായമായൊരു പോരാട്ടമാണു കടന്നുപോയത്. ആദ്യ പകുതിയിലെ ബോസ്നിയയുടെ സമനിലപ്പൂട്ട് പൊളിച്ച് ആദ്യം സ്വിറ്റ്സർലൻഡ് ലീഡെടുത്തു. പിന്നീട് കണ്ടത് ഗോൾ മഴ. രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയ സ്വിസ് നിര ഒരു വിജയവും ഒരു സമനിലയും ഉൾപ്പടെ നാലു പോയിന്റ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. പകരക്കാരനായിറങ്ങിയ ഇരട്ട ഗോളുകൾ അടിച്ച 20 വയസ്സുകാരൻ യൊഹാൻ മൻസാംബിയാണ് സ്വിറ്റ്സർലൻഡിന്റെ ആക്രമണങ്ങളുടെ കുന്തമുനയായത്. യുവേഫ യുറോപ്പ ലീഗിൽ ജർമൻ ക്ലബ്ബ് ഫ്രെയ്ബര്‍ഗിനെ ഫൈനലിലെത്തിച്ച താരത്തെ യങ് പ്ലേയർ ഓഫ് ദ് സീസൺ ആയി തിരഞ്ഞെടുത്തിരുന്നു. ബോസ്നിയയ്ക്കെതിരായ ഗംഭീര പ്രകടനത്തോടെ ലോകകപ്പ് മത്സരത്തിലെയും താരം മറ്റാരുമല്ല. ലോകകപ്പ് ഗോൾ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ സ്വിസ് താരമാണ് മൻസാംബി. 1950 ലോകകപ്പില്‍ മെക്സിക്കോയ്ക്കെതിരെ ഗോൾ നേടുമ്പോൾ കിക്കി അന്റനന് 20 വയസ്സും 241 ദിവസവുമായിരുന്നു പ്രായം. ഇപ്പോൾ മൻസാംബിക്ക് പ്രായം 20 വയസ്സും 247 ദിവസവും. ഗോളില്ലാതെ വിരസമായ ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ടാം പകുതിയിലെ ഗോൾ മഴയ്ക്ക് ലൊസാഞ്ചലസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
സ്വിറ്റ്സർലൻഡിനെ ഗോളടിപ്പിക്കാതെ ബോസ്‍നിയ
കരുത്തരായ സ്വിറ്റ്സർലൻഡിന് ആദ്യ പകുതിയുടെ ആദ്യ മിനിറ്റു മുതൽ തന്നെ ആധിപത്യമുണ്ടായിരുന്നു. എന്നാൽ മത്സരത്തിലെ ആദ്യ ഗോൾ നീക്കം നടത്തിയത് ബോസ്നിയ ആയിരുന്നു. രണ്ടാം മിനിറ്റിൽ എഡിൻ സെകോയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. 12–ാം മിനിറ്റിൽ സ്വിസ് ഫോർവേഡ് ഡ്വാന്‍ എൻഡോയെയുടെ നീക്കം. ഗ്രാനിറ്റ് ഷാക്കയിൽനിന്നു പന്തു ലഭിച്ച താരം ബോക്സിന്റെ ഇടതു ഭാഗത്തുനിന്ന് ഷോട്ട് ലക്ഷ്യമിട്ടപ്പോൾ പന്തു വീണത് ഗോൾ വലയുടെ ഒരു വശത്ത്. 23–ാം മിനിറ്റിൽ സ്വിസ് താരം റെമോ ഫ്രോളർ ബോക്സിനു പുറത്തുനിന്ന് എടുത്ത ഷോട്ടും പോസ്റ്റിനു ഭീഷണിയാകാതെ പോയി. കാനഡയെ സമനിലയിൽ തളച്ച ഒത്തിണക്കം സ്വിറ്റ്സർലൻഡിനെതിരെ ബോസ്നിയ ലൈനപ്പിൽ കണ്ടില്ല. സ്വിറ്റ്സർലൻഡിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ ബോസ്നിയന്‍ ഗോള്‍മുഖം പല തവണ വിറച്ചു. എങ്കിലും ഗോൾ കീപ്പർ നിക്കോള വാസിച്ചിന്റെ മികവിൽ ആദ്യ പകുതിയുടെ 40 മിനിറ്റുവരെ ബോസ്നിയ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. മത്സരത്തിന്റെ 41–ാം മിനിറ്റിൽ സ്വന്തം പെനാല്‍റ്റി ഏരിയയിൽനിന്ന് മനോഹരമായ പാസുകൾ നൽകി ബോസ്നിയയുടെ ഗോൾ നീക്കം. സ്വിസ് ബോക്സിലെത്തിയെങ്കിലും ക്യാപ്റ്റൻ എഡിന്‍ സെക്കോയെടുത്ത ഷോട്ട് സ്വിസ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 44–ാം മിനിറ്റിൽ സ്വിസ് മധ്യനിരയുടെ പിഴവിൽ പന്തു തട്ടിയെടുത്ത ബോസ്നിയ വീണ്ടും ബോക്സിലേക്ക് പന്തെത്തിച്ചു. സീഡ് കൊളാസിനാച്ച് സ്വയം ഷോട്ടെടുക്കാതെ ക്രോസ് നൽകാൻ ശ്രമിച്ചതു തിരിച്ചടിയായി. സ്വിസ് താരങ്ങൾ പ്രതിരോധിച്ചതിനു പിന്നാലെ ലഭിച്ച കോർണറും മുതലെടുക്കാന്‍ ബോസ്നിയയ്ക്കു സാധിച്ചില്ല. ആദ്യ പകുതിയുടെ അധിക സമയവും അവസാനിച്ചതോടെ സ്കോർ 0–0. ആദ്യ പകുതിയിൽ പന്തടക്കത്തിൽ സ്വിറ്റ്സർലൻഡിനൊപ്പം പിടിച്ചുനിൽക്കാൻ ബോസ്നിയയ്ക്കു സാധിച്ചു. ഇരുവരും ഓരോ ഓൺ ടാർഗറ്റ് ഷോട്ട് വീതമാണ് ആദ്യ പകുതിയിൽ അടിച്ചത്.
What you should work next
സമനിലപ്പൂട്ട് പൊളിച്ച് ഗോൾ മഴ
സ്വിസ് ആക്രമണങ്ങളോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 56–ാം മിനിറ്റിൽ ഡാൻ എൻഡോയെ, ബോക്സിന്റെ ഇടതു ഭാഗത്തുനിന്ന് നീട്ടി നൽകിയ പന്തിൽ മനോഹരമായൊരു ആക്രോബാറ്റിക് ഷോട്ടിനു ശ്രമിച്ചു. പക്ഷേ ബോസ്നിയന്‍ കീപ്പർ നിക്കോള വാസിച് പന്ത് തടുത്തിട്ടു. 59–ാം മിനിറ്റിൽ എൻഡോയെയെ ഫൗൾ ചെയ്തതിന് ബോസ്നിയയുടെ അമർ ഡെഡിച്ച് മത്സരത്തിലെ ആദ്യ യെല്ലോ കാർഡ് കണ്ടു. 68–ാം മിനിറ്റിൽ പന്തുമായി സ്വിസ് ബോക്സിലെത്തിയ അമർ ഡെഡിച്ച് ഷോട്ട് പായിച്ചെങ്കിലും സ്വിസ് ഗോളി ഗ്രെഗോർ കോബെൽ പ്രതിരോധിച്ചു. റീബൗണ്ടിൽ ബോസ്നിയയ്ക്കു വീണ്ടും അവസരമുണ്ടായിരുന്നെങ്കിലും സ്വിറ്റ്സർലൻഡ് പ്രതിരോധ നിര അതും പരാജയപ്പെടുത്തി. ഗോൾ രഹിത സമനില തുടർന്നതോടെയാണ് ലൈനപ്പിൽ മൂന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ സ്വിറ്റ്സർലൻഡ് തീരുമാനിച്ചത്. റൂബൻ വർഗസും ജിബ്രിൽ സോയും യൊഹാൻ മൻസാംബിയും ഒരുമിച്ച് കളത്തിലിറങ്ങി. ഇതാണ് സ്വിസ് പടയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. 73–ാം മിനിറ്റിൽ പന്തുമായി സ്വിസ് താരങ്ങൾ വീണ്ടും ബോസ്നിയയുടെ ബോക്സിലെത്തി. പന്തു പ്രതിരോധിക്കാൻ ബോസ്നിയൻ താരങ്ങൾ പാടുപെടുന്നതിനിടെയാണ് പെനാൽറ്റി ഏരിയയിൽ നിന്ന് യൊഹാൻ മൻസാംബിയുടെ കാലിൽ പന്തു ലഭിക്കുന്നത്. മനോഹരമായൊരു വോളി മന്‍സാൻബി അടിച്ചതോടെ ബോസ്നിയൻ ഗോളി ഡൈവ് ചെയ്തു പ്രതിരോധിച്ചതാണ്. പക്ഷേ ഗോൾകീപ്പറുടെ ഗ്ലൗവിൽ തട്ടി ഗതിമാറി പന്ത് വലയിൽ തന്നെയാണു വീണത്. സ്കോർ 1–0.
ഗോൾ മടക്കാൻ ബോസ്നിയയുടെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ടീം പത്തുപേരായി ചുരുങ്ങുന്നത്. പന്തുമായി ബോസ്നിയൻ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ച സ്വിസ് താരം എംബോളോയെ താരിഖ് മുഹറമോവിച്ച് ഫൗൾ ചെയ്തു വീഴ്ത്തുകയായിരുന്നു. താരത്തിനു ചുവപ്പു കാർഡ് ലഭിച്ചതോടെ മത്സരത്തിലേക്കു തിരിച്ചുവരാനുള്ള ബോസ്നിയയുടെ സാധ്യതകളും ഏറക്കുറെ അവസാനിച്ചു. ബോസ്നിയ പത്തു പേരായി ചുരുങ്ങിയതോടെ സ്വിറ്റ്സർലൻഡിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 84–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് മത്സരത്തിലെ രണ്ടാം ഗോളും സ്വന്തമാക്കി. പെനാൽറ്റി ഏരിയയിൽനിന്ന് എംബോളോ നൽകിയ പാസിൽ റൂബൻ വർഗാസ് ലക്ഷ്യം കാണുകയായിരുന്നു. സ്കോർ 2–0. അവിടെയും തീർന്നില്ല. 90–ാം മിനിറ്റിൽ മന്‍സാംബി സ്വിറ്റ്സർലൻഡിന്റെ മൂന്നാം ഗോളും നേടി. ബോക്സിനകത്തുനിന്നും റൂബൻ വർഗാസ് നൽകിയ കട്ബാക്ക് പാസ് മൻസാംബി അനായാസം പോസ്റ്റിലേക്കു ലക്ഷ്യമിടുകയായിരുന്നു.
What you should work next
രണ്ടാം പകുതിക്ക് ആറു മിനിറ്റ് അധിക സമയമാണ് അനുവദിച്ചത്. സ്വിറ്റ്സർലൻഡിന്റെ തുടർ ആക്രമണങ്ങൾക്കിടെയാണ് ബോസ്നിയയുടെ ആദ്യ ഗോൾ വരുന്നത്. പകരക്കാരനായി ഇറങ്ങിയ എർമിന്‍ മഹ്മിക്, ആമിർ ഹഡ്സിയാഹ്മെറ്റോവിച്ച് എടുത്ത കോര്‍ണർ കിക്കിൽ ലക്ഷ്യം കണ്ടു. താരത്തിന്റെ തകർപ്പൻ വോളി വലയിലെത്തുകയായിരുന്നു. മത്സരം 3–1ന് അവസാനിക്കും എന്നു കരുതിയിരിക്കെയാണ് വീണ്ടും ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. സ്വിസ് താരത്തെ ബോസ്നിയയുടെ സീഡ് കോലാസിനാച്ച് പെനാൽറ്റി ഏരിയയിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുക്കാനെത്തിയ ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ ഇടം കാൽ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിൽ പതിച്ചു. ഇതോടെയാണ് ഫൈനൽ സ്കോർ 4–1ൽ അവസാനിച്ചത്.
English Summary:





English (US) ·