Published: April 11, 2026 12:30 PM IST
1 minute Read
ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ജസ്പ്രീത് ബുമ്രയ്ക്കു പിന്നാലെ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിനെതിരെയും തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയതിൽ പ്രതികരിച്ച് വൈഭവ് സൂര്യവംശി. പന്തു നോക്കിയാണു കളിക്കുന്നതെന്നും പന്തെറിയുന്നത് ആരാണെന്നു ശ്രദ്ധിക്കാറില്ലെന്നുമാണു മത്സരത്തിനു പിന്നാലെ വൈഭവിന്റെ പ്രതികരണം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 26 പന്തുകൾ നേരിട്ട വൈഭവ്, ഏഴു സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 78 റൺസെടുത്തു തിളങ്ങിയിരുന്നു. മത്സരത്തിൽ രാജസ്ഥാൻ ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ വൈഭവ് കളിയിലെ താരവുമായി. മത്സരത്തിൽ ആർസിബി ഉയർത്തിയ 202 റൺസ് വിജയലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ രണ്ടോവറുകൾ ബാക്കിനിൽക്കെയാണ് രാജസ്ഥാൻ എത്തിയത്.
‘‘പരിശീലിച്ച കാര്യങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കാനാണു ഞാൻ ശ്രമിച്ചത്. ശരിയാണ് ആരാണ് ബോളറെന്നു നിങ്ങളുടെ മനസ്സിലുണ്ടാകും. പക്ഷേ കളിക്കേണ്ടത് പന്തിനെയാണ്, പന്തെറിയുന്ന ആളെയല്ല. പിതാവ് സഞ്ജീവും രാജസ്ഥാൻ റോയൽസിലെ സപ്പോർട്ട് സ്റ്റാഫ് റോമി ഭിന്ദറും എപ്പോഴും എനിക്കൊപ്പമുണ്ടാകും. ഇതൊരു നീണ്ട യാത്രയാണെന്നും ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കേണ്ട സമയമാണിതെന്നും അവർ പറയാറുണ്ട്.’’– വൈഭവ് സൂര്യവംശി പ്രതികരിച്ചു. ആർസിബിക്കെതിരെ 78 റൺസിൽ പുറത്തായതിൽ നിരാശയുണ്ടെന്നും വൈഭവ് വ്യക്തമാക്കി. 20 റൺസ് കൂടി അധികം നേടിയിരുന്നെങ്കിൽ അത് ടീമിനു കരുത്താകുമായിരുന്നെന്നും വൈഭവ് പ്രതികരിച്ചു.
സീസണിൽ നാലു മത്സരങ്ങൾ കളിച്ച വൈഭവ് രണ്ട് അർധ സെഞ്ചറികളാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ താരം 52 റൺസെടുത്തിരുന്നു. ആകെ 200 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ വൈഭവ് ഒന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സീസണിൽ ഏഴു മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചറിയുൾപ്പടെ 252 റൺസാണ് അടിച്ചെടുത്തത്.
English Summary:








English (US) ·