Published: May 21, 2026 07:30 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അടുത്ത ‘പണി’ കൊടുത്ത് ബിസിസിഐ. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീയുടെ പത്ത് ശതമാനം പാണ്ഡ്യ പിഴയായി അടയ്ക്കേണ്ടിവരും. കൂടാതെ അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ താരത്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തപ്പെടും. ‘ക്രിക്കറ്റ് സാമഗ്രികളെ ചൂഷണം ചെയ്തു’ എന്നതാണു പാണ്ഡ്യയ്ക്കെതിരായ കുറ്റം. അതായത് പന്തെറിയുന്നതിനായി റൺഅപെടുക്കാൻ പോകുന്നതിനിടെ ഒരു കൗതുകത്തിന് വെറുതെ വിക്കറ്റിനു മുകളിലുള്ള ബെയ്ൽസ് ഇളക്കിയതാണ് പാണ്ഡ്യയുടെ പേരിലുള്ള നിയമലംഘനം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ 10–ാം ഓവർ എറിയുമ്പോഴായിരുന്നു നടപടിക്കു വഴിയൊരുക്കിയ സംഭവം നടക്കുന്നത്. കുറ്റം സമ്മതിച്ച ഹാർദിക് പാണ്ഡ്യ, മാച്ച് റഫറി രാജീവ് സേഫ് ചുമത്തിയ ശിക്ഷാനടപടി അംഗീകരിച്ചതായും ഐപിഎൽ സംഘാടകർ പ്രസ്താവനയില്‍ അറിയിച്ചു. സീസണിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാലു വിജയങ്ങൾ മാത്രം നേടിയ മുംബൈ നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ സീസണിലെ അവസാന മത്സരം.
ക്യാപ്റ്റനെന്ന നിലയിലും ഓള്‍റൗണ്ടറുടെ റോളിലും പാണ്ഡ്യയ്ക്ക് ഈ സീസണിൽ എടുത്തുപറയാവുന്നൊരു പ്രകടനമില്ല. സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന് 172 റൺസ് മാത്രമാണ് ഇതുവരെ നേടാൻ സാധിച്ചത്. 40 റൺസാണ് ഉയർന്ന സ്കോര്‍. ബോളിങ്ങിലും നിരാശപ്പെടുത്തിയ താരത്തിന് നാലു വിക്കറ്റുകളാണു 2026 ഐപിഎലിൽ നേടാനായത്.
English Summary:







English (US) ·