Published: April 02, 2026 08:31 AM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ്– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ താരങ്ങളുടെ പോര്. ലക്നൗവിന്റെ ഇന്ത്യൻ പേസർ പ്രിൻസ് യാദവും ഡൽഹിയുടെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സും തമ്മിലായിരുന്നു ഗ്രൗണ്ടിൽവച്ച് തർക്കിച്ചത്. ഡൽഹി ബാറ്റിങ്ങിനിടെ പ്രിൻസ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം. പന്ത് സ്റ്റബ്സ് പ്രതിരോധിച്ചപ്പോൾ, ലക്നൗ പേസർ അതു പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ പന്ത് കയ്യിൽ കിട്ടിയില്ല. പിന്നാലെ സ്റ്റബ്സിനടുത്തേക്ക് ഓടിയെത്തിയ പ്രിൻസ് യാദവ് താരത്തെ തുറിച്ചുനോക്കി. ഇരുവരും തമ്മിൽ വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മത്സരത്തിൽ മൂന്നോവറുകൾ പന്തെറിഞ്ഞ പ്രിൻസ് യാദവ്, 20 റൺസ് വഴങ്ങി നാലു വിക്കറ്റുകളാണു വീഴ്ത്തിയത്.
ലക്നൗ ബോളർമാർ കയ്യിലൊതുക്കിയെന്നു കരുതിയ വിജയം സമീർ റിസ്‌വിയിലൂടെയാണ് (47 പന്തിൽ 70 നോട്ടൗട്ട്) ഡൽഹി ക്യാപിറ്റൽസ് റാഞ്ചിയെടുത്തത്. ടോപ് ഓർഡറിലെ കൂട്ടത്തകർച്ചയിൽനിന്ന് തിരിച്ചുകയറിയ ഡൽഹി ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റ് ജയമാണു നേടിയത്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ക്യാപിറ്റൽസിനെ ഇംപാക്ട് പ്ലെയർ സമീർ റിസ്‌വിയും ട്രിസ്റ്റൻ സ്റ്റബ്സും (32 പന്തിൽ 39 നോട്ടൗട്ട്) ചേർന്നുള്ള 119 റൺസിന്റെ അപരാജിത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയതീരത്തെത്തിച്ചത്. സ്കോർ: ലക്നൗ– 18.4 ഓവറിൽ 141. ഡൽഹി– 17.1 ഓവറിൽ 4ന് 145.
142 റൺസിന്റെ താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടർന്ന ഡൽഹിയെ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ലക്നൗ പേസർ മുഹമ്മദ് ഷമി വിറപ്പിച്ചു. നേടിയത് കെ.എൽ.രാഹുലിന്റെ (0) വിലപ്പെട്ട വിക്കറ്റ്. നിതീഷ് റാണയും (15) പാത്തും നിസ്സങ്കയും (1) ക്യാപ്റ്റൻ അക്ഷർ പട്ടേലും (0) വന്നതുപോലെ തിരിച്ചുപോയപ്പോൾ ആദ്യ 5 ഓവറിനിടെ ഡൽഹിക്ക് 4 വിക്കറ്റ് നഷ്ടം. സമീർ റിസ്‌വിയും ട്രിസ്റ്റൻ സ്റ്റബ്സും ഒന്നിച്ചത് അതിനുശേഷമാണ്. ജയം ഉറപ്പിച്ചെന്ന ആവേശത്തിൽ ബോളിങ് തുടർന്ന ലക്നൗവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇരുവരും ക്രീസിലുറച്ചുനിന്നു. സ്റ്റബ്സ് സ്ട്രൈക്ക് റൊട്ടേഷനിൽ ശ്രദ്ധിച്ചപ്പോൾ മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് റിസ്‍വി റൺറേറ്റ് താഴാതെ നോക്കി. 5 ഫോറും 4 സിക്സും പറത്തിയ ഇന്നിങ്സിലൂടെ 17 പന്തുകൾ ബാക്കിനിൽക്കെ റിസ്‍വി ടീമിന്റെ ജയമുറപ്പിച്ചു.
നേരത്തേ 3 വിക്കറ്റ് വീതം നേടിയ ഡൽഹി പേസർമാരായ ലുങ്ഗി എൻഗിഡിയും ടി.നടരാജനും ചേർന്നാണ് ലക്നൗവിനെ ചെറിയ സ്കോറിൽ എറിഞ്ഞൊതുക്കിയത്. മിച്ചൽ മാർഷും (28 പന്തിൽ 35), അബ്ദുൽ സമദും (25 പന്തിൽ 36) പൊരുതിയെങ്കിലും ക്യാപ്റ്റൻ ഋഷഭ് പന്ത് (7), എയ്ഡൻ മാർക്രം (11), നിക്കോളാസ് പുരാൻ (8), ആയുഷ് ബദോനി (0) തുടങ്ങിയ ലക്നൗവിന്റെ വെടിക്കെട്ട് ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. ഋഷഭ് പന്തിനെ ഓപ്പണറാക്കിയ പരീക്ഷണവും വിജയിച്ചില്ല. ഐപിഎലിൽ ആദ്യം ബാറ്റു ചെയ്ത മത്സരങ്ങളിൽ ലക്നൗവിന്റെ ഏറ്റവും മോശം സ്കോറായിരുന്നു ഇത്.
English Summary:








English (US) ·