പവർപ്ലേയിൽതന്നെ ഓഫ് സ്പിന്നർമാർ വരും, അഭിഷേക്, വരുൺ തുടരും; സഞ്ജു തകർത്തടിക്കണം, മുന്നിൽ കപ്പ് മാത്രം

2 weeks ago 4

അജയ് ബെൻ

അജയ് ബെൻ

Published: March 08, 2026 08:05 AM IST

2 minute Read

 ആർ.എസ്.ഗോപൻ / മനോരമ
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനത്തിന്റെ ഇടവേളയിൽ, (ഇടതു നിന്ന്) ഇന്ത്യൻ താരങ്ങളായ വരുൺ ചക്രവർത്തി, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവർ. ചിത്രം: ആർ.എസ്.ഗോപൻ / മനോരമ

ഇന്ത്യൻ ഭൂപടത്തിലെന്നതുപോലെ ഇന്ത്യൻ ക്രിക്കറ്റിന്റെയും ഓരത്തായിരുന്നു എന്നും കേരളത്തിന്റെ സ്ഥാനം. 1983 മുതൽ 2024വരെയുള്ള എല്ലാ ലോകകപ്പ് നേട്ടങ്ങളിലും ഭാഗ്യജാതകം പോലെ ഒരു മലയാളിയുണ്ടായിരുന്നെങ്കിലും ഇത്തവണ ഇന്ത്യൻ ബാറ്റിങ്ങിന്റെയും പ്രതീക്ഷകളുടെയും ‘തലസ്ഥാനത്തു’ തന്നെ മലയാളിയുണ്ട്; സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്നു ന്യൂസീലൻഡിനെ നേരിടുമ്പോൾ മലയാളി ആരാധകരുടെ മനസ്സിൽ അലയടിക്കുന്നത് ഈ വള്ളത്തോൾ കവിതയാകും–‘‘ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാവണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ...’’

147 കോടി ജനങ്ങളുടെ പ്രാർഥനയുടെ പിൻബലവുമായി അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിന് ഇന്ത്യൻ ടീം ഫൈനലിന് ഇറങ്ങും. സ്റ്റാർ‍ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. ഭൂമിയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ഒരിക്കൽക്കൂടി ലോക കിരീടത്തിനു മുഖാമുഖം നിൽക്കുമ്പോൾ 2024 ലെ ചാംപ്യൻപട്ടത്തിന്റെ സുന്ദരമായ ഒരു ആവർത്തനമാണ് ടീം ഇന്ത്യ കൊതിക്കുന്നത്. ട്വന്റി20 ഫോർമാറ്റിലെ രാജ്യത്തിന്റെ ഉജ്വല വിജയങ്ങളുടെ പകിട്ടിന് മൂന്നാം കിരീടത്തിലൂടെ ഒരു തിലകക്കുറി. നിലവിൽ 2 കിരീടങ്ങളുമായി വിൻഡീസിനും ഇംഗ്ലണ്ടിനുമൊപ്പമുള്ള ഇന്ത്യയ്ക്കു ട്വന്റി20 ലോകകപ്പ് നേട്ടങ്ങളിൽ ഒറ്റയാനാകാനുള്ള സുവർണാവസരമാണിത്. എന്നാൽ, ഇന്നുവരെ ഒരു ചാംപ്യൻ ടീമിനും ട്വന്റി20 ലോകകപ്പ് നിലനിർത്താനായിട്ടില്ല. 

സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളായവരുമില്ല. അഹമ്മദാബാദിൽ സൂര്യകുമാറിനും സംഘത്തിനും ഇന്നു തോൽപിക്കേണ്ടത് ക്രിക്കറ്റിന്റെ ഈ ചരിത്രത്തെക്കൂടിയാണ്. മറുവശത്ത് ട്വന്റി20 ലോകകപ്പിലെ കന്നിക്കിരീടമാണ് കിവീസിന്റെ ലക്ഷ്യം. മത്സരത്തിനു മുൻപ് വൈകിട്ട് 5.30നു വർണാഭമായ സമാപനസമ്മേളനം നടക്കും. ഗുജറാത്തി ഗാനങ്ങളുമായി ഗായിക ഫാൽഗുനി പഥക്കും പഞ്ചാബി ഗാനങ്ങളും നൃത്തവുമായി സുഖ്ബീർ സിങ്ങും നയിക്കുന്ന പരിപാടിക്കൊപ്പം ലാറ്റിനമേരിക്കൻ പോപ് ഗായകൻ റിക്കി മാർട്ടിന്റെ സംഗീത വിരുന്നും സമാപനച്ചടങ്ങിനെ കളർഫുള്ളാക്കും.

അഭിഷേക്, വരുൺ തുടരും

സെമിഫൈനൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇന്നു കിരീടപ്പോരാട്ടത്തിനുമിറങ്ങുക. ഓപ്പണിങ്ങിൽ അഭിഷേകും സഞ്ജു സാംസണും തുടരും. കഴിഞ്ഞ 2 മത്സരങ്ങളിലും നിരാശപ്പെടുത്തിയ സ്പിന്നർ വരുൺ ചക്രവർത്തിക്കു പകരം കുൽദീപ് യാദവിന് അവസരം നൽകണമെന്ന ആവശ്യമുയർന്നെങ്കിലും ട്വന്റി20യിലെ ഒന്നാം നമ്പർ ബോളറെ നിർണായക പോരാട്ടത്തിൽ ഇന്ത്യ സൈഡ‍് ബെഞ്ചിൽ ഇരുത്തിയേക്കില്ല. 2 വർഷം മുൻപ് ബാർബഡോസിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തളച്ചിട്ട ജസ്പ്രീത് ബുമ്ര ഇന്നും ഫോം ആവർത്തിച്ചാൽ ഇന്ത്യയ്ക്കു പേടിക്കാനില്ല.

ആശങ്കയായി ഓഫ് സ്പിൻ

ഓഫ് സ്പിൻ ബോളിങ്ങിനെതിരെ ഇന്ത്യൻ ബാറ്റർമാരുടെ വീക്ക്നെസിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ടൂർണമെന്റിൽ ഇതുവരെ 15 ഇന്ത്യൻ വിക്കറ്റുകളാണ് ഓഫ് സ്പിന്നർമാർ നേടിയത്. ടൂർണമെന്റിൽ ഈ പന്തുകൾക്കെതിരെ ഏറ്റവും മോശം ശരാശരിയും സ്ട്രൈക്ക് റേറ്റും ഇന്ത്യയുടെ പേരിലാണ്. അഭിഷേക് ശർമ 3 തവണയും ഇഷാൻ കിഷൻ 5 തവണയും തിലക് വർമ 2 തവണയും ഓഫ് സ്പിന്നർമാർക്കു മുന്നിൽ മുട്ടുമടക്കി. ഹാർദിക് പാണ്ഡ്യ ഒഴികെ മറ്റു ബാറ്റർമാർക്കെല്ലാം ഓഫ് സ്പിന്നിനെതിരെ 150ൽ താഴെയാണ് സ്ട്രൈക്ക് റേറ്റ്. ഇന്ത്യയുടെ ഈ ദൗർബല്യം ന്യൂസീലൻഡ് എങ്ങനെ മുതലെടുക്കുമെന്നത് ഇന്നത്തെ മത്സരഫലത്തിൽ നിർണായകമാകും.

മകോൻകീയെ സൂക്ഷിക്കുക

2 ഓഫ് സ്പിന്നർമാർ ഉൾപ്പെടെ 4 സ്പിന്നർമാരുടെ ലൈനപ്പുമായാണ് ന്യൂസീലൻഡ് ഇറങ്ങുന്നത്. സെമിയിലെ രണ്ടാം ഓവറിൽ 2 പന്തുകൾക്കിടെ ദക്ഷിണാഫ്രിക്കൻ ടോപ് ഓർഡറിലെ 2 ഇടംകയ്യൻമാരെ പുറത്താക്കി കളി തിരിച്ച ഓഫ് സ്പിന്നർ കോൾ മകോൻകീയാണ് അവരുടെ വജ്രായുധം. 5 ഇടംകയ്യൻമാരുള്ള ഇന്ത്യൻ ബാറ്റിങ്നിരയെ മെരുക്കാൻ ഇന്നും പവർപ്ലേയിൽ കിവീസ് മകോൻകീയെ പന്തേൽപിച്ചേക്കും.

English Summary:

India vs New Zealand T20 World Cup 2026 Final

Read Entire Article