Published: February 16, 2026 10:37 AM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം അവസാനിക്കും മുൻപ് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം വിട്ട് പിസിബി തലവനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പാക്ക് ബാറ്റിങ് നിര തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണു കളി കാണുന്നതു നിർത്തി നഖ്‍വി സ്റ്റേഡിയം വിട്ടത്. മത്സരത്തിനിടെ സ്റ്റേഡിയം വിട്ട നഖ്‍വി ഒരു കറുത്ത കാറിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കാൻ മുന്‍കയ്യെടുത്തത് നഖ്‍വിയായിരുന്നെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍ ഇടപെട്ട് പാക്കിസ്ഥാനെ ലോകകപ്പ് കളിക്കാന്‍ നിർബന്ധിക്കുകയായിരുന്നു. ആതിഥേയരായ ശ്രീലങ്കയും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡും പാക്കിസ്ഥാനെ കളിക്കാനിറക്കണമെന്ന് പിസിബിയോട് അഭ്യർഥിച്ചിരുന്നു. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാമത്തെ വിജയമാണു കൊളംബോയിൽ നേടിയത്. ഇരു ടീമുകളും ഒൻപതു തവണ നേർക്കുനേർ വന്നപ്പോൾ ഒരിക്കൽ മാത്രമാണു പാക്കിസ്ഥാൻ ജയിച്ചത്.
പാക്കിസ്ഥാനെതിരെ 61 റൺസ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസെടുത്തു പുറത്തായി. 34 പന്തിൽ 44 റൺസെടുത്ത മധ്യനിര താരം ഉസ്മാൻ ഖാൻ മാത്രമാണ് പാക്ക് നിരയിൽ പേരിനെങ്കിലും പൊരുതിയത്. ഷഹീൻ അഫ്രീദി (19 പന്തിൽ 23), ശതാബ് ഖാൻ (15 പന്തിൽ 14), ഫഹീം അഷറഫ് (14 പന്തിൽ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 40 പന്തിൽ 77 റൺസടിച്ച ഇഷാൻ കിഷന്‍ അർധസെഞ്ചറി നേടി പുറത്തായി. മൂന്ന് സിക്സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാർ യാദവ് (29 പന്തിൽ 32), തിലക് വർമ (24 പന്തിൽ 25), ശിവം ദുബെ (17 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍.
English Summary:







English (US) ·