Published: September 10, 2026 09:36 AM IST
1 minute Read
ലണ്ടൻ ∙ യുകെയിൽ ക്രിക്കറ്റ് മത്സരത്തിന് എത്തിയ പാക്കിസ്ഥാൻ അണ്ടർ–19 ടീമിനെതിരെ പ്രതിഷേധം. ദക്ഷിണ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിലുള്ള ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയവർ, അവിടെ താമസിച്ചിരുന്ന പാക്കിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം അംഗങ്ങളെ അഭയാർഥികളാണെന്ന് തെറ്റിദ്ധരിച്ച് അവർക്കെതിരെ പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്. യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം. ടെസ്റ്റ് പരമ്പരയ്ക്കായി പാക്കിസ്ഥാന്റെ സീനിയർ ക്രിക്കറ്റ് ടീമും നിലവിൽ ഇംഗ്ലണ്ടിലുണ്ട്.
What you should work next
പോർട്സ്മൗത്ത് തുറമുഖത്ത് കുടിയേറ്റക്കാർ കപ്പലിറങ്ങുന്നത് പ്രതിഷേധക്കാർ തടസ്സപ്പെടുത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവത്തിന് മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവവും. ചൊവ്വാഴ്ച വൈകിട്ട്, പോർട്സ്മൗത്തിലെ കോഷാം എന്ന സ്ഥലത്തുള്ള മാരിയറ്റ് ഹോട്ടലിൽ ഏഷ്യൻ വംശജരായ യുവാക്കളുമായി ഒരു ബസ് എത്തിയെന്ന തരത്തിലുള്ള ഓൺലൈൻ വാർത്തകൾ പ്രചരിച്ചതോടെയാണ് പ്രതിഷേധക്കാർ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടിയേറ്റ വിരുദ്ധ പാർട്ടിയായ ‘റിഫോം യുകെ’യുടെ ഒരു കൗൺസിലർ സംഭവസ്ഥലത്തെത്തുകയും, അവിടെയുണ്ടായിരുന്നത് പാകിസ്ഥാൻ അണ്ടർ–19 ക്രിക്കറ്റ് ടീം അംഗങ്ങളാണെന്ന് സ്ഥിരീകരിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയുമായിരുന്നു. മേഖലയുടെ ചുമതലയുള്ള ഹാംഷെയർ പൊലീസും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. വന്നിരിക്കുന്നത് ക്രിക്കറ്റ് താരങ്ങളാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
‘സ്റ്റാൻഡ് അപ് ടു റേസിസം’ സംഘടനയുടെ ദേശീയ ഓർഗനൈസറായ മൈക്കൽ ബ്രാഡ്‌ലി സംഭവത്തെ ശക്തമായി അപലപിച്ചു. അഭയാർഥികളെയും കുടിയേറ്റക്കാരെയും ബലിയാടാക്കുന്ന പ്രവണത എങ്ങോട്ടാണ് നയിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ‘‘പാക്കിസ്ഥാൻ അണ്ടർ-19 ടീം കുടിയേറ്റക്കാരാണെന്ന സംശയത്തിന്റെ പേരിൽ പ്രതിഷേധം നേരിടേണ്ടി വരുന്നു എന്നതിനർഥം, നഗരത്തിലേക്ക് വരുന്ന കറുത്ത വർഗക്കാരോ ഏഷ്യൻ വംശജരോ ആയ ഏതൊരു കൂട്ടത്തെയും തീവ്ര വലതുപക്ഷക്കാർ ഒരു ലക്ഷ്യമായി കാണുന്നു എന്നാണ്. ഇതിന്റെ അവസാനം എവിടെയായിരിക്കുമെന്ന് വ്യക്തമാണ്.’’– അദ്ദേഹം പറഞ്ഞു.
English Summary:






English (US) ·