Published: April 17, 2026 11:53 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ മുംബൈ താരങ്ങളുടെ വാക് പോര്. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സൂപ്പർ താരം ജസ്പ്രീത് ബുമ്രയും തമ്മിൽ ഫീൽഡ് സെറ്റിങ്ങിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ബുമ്ര പന്തെറിയുന്ന സമയത്ത് ഹാർദിക് ഫീൽഡിങ്ങിൽ മാറ്റങ്ങൾ കൊണ്ടുവന്നതിൽ, ഇന്ത്യൻ പേസർ അസ്വസ്ഥനാകുന്നതും വിഡിയോയില്‍ കാണാം. തുടർച്ചയായി നാലു തോൽവികൾ വഴങ്ങിയ മുംബൈയിൽ താരങ്ങൾ തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
പഞ്ചാബ് ഇന്നിങ്സിൽ ശ്രേയസ് അയ്യർ മികച്ച രീതിയിൽ ബാറ്റു ചെയ്യുമ്പോഴായിരുന്നു ഫീൽഡിങ്ങിൽ പാണ്ഡ്യ മാറ്റങ്ങൾ പരീക്ഷിച്ചത്. എന്നാൽ ഇത് ബുമ്രയ്ക്കു രസിച്ചില്ല. താരം ഗ്രൗണ്ടിൽവച്ച് തന്നെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇടയ്ക്ക് ബുമ്രയും പാണ്ഡ്യയും തമ്മിൽ വാക്പോര് വരെയുണ്ടായെങ്കിലും, ഒടുവിൽ ക്യാപ്റ്റന്റെ തീരുമാനത്തിന് ബുമ്ര വഴങ്ങി. നാലാം തോൽവി വഴങ്ങിയതോടെ താരങ്ങൾക്കെതിരെ രൂക്ഷവിമർശനമാണു പാണ്ഡ്യ ഉയർത്തിയത്. തെറ്റായി എന്താണു സംഭവിച്ചതെന്നു താരങ്ങൾ പരിശോധിക്കണമെന്നും മോശം പ്രകടനങ്ങളിൽ ഉത്തരവാദിത്തം കാണിക്കണമെന്നും മത്സരത്തിനു ശേഷം പാണ്ഡ്യ പ്രതികരിച്ചു.
മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സ് 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അവസാന മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ ബുമ്ര 41 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. സീസണിൽ ബുമ്ര അഞ്ചു മത്സരങ്ങൾ കളിച്ചെങ്കിലും വിക്കറ്റ് സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
അപരാജിത ഇന്നിങ്സുമായി ഓപ്പണർ പ്രഭ്സിമ്രൻ സിങ് (39 പന്തിൽ 80 നോട്ടൗട്ട്) ടീമിനെ മുന്നിൽനിന്നു നയിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (35 പന്തിൽ 66) അർധ സെഞ്ചറിയുമായി ഒപ്പംനിന്നു. മുംബൈ ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറി (60 പന്തിൽ 112*) ഇതോടെ പാഴായി. സീസണിൽ ഇതുവരെ തോൽവി വഴങ്ങാത്ത ഏക ടീമെന്ന റെക്കോർഡും പഞ്ചാബ് നിലനിർത്തി.
മുംബൈയ്ക്കെതിരെ 7 വിക്കറ്റ് ജയത്തോടെ പഞ്ചാബ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്കു കുതിച്ചുകയറി. തുടർച്ചയായ നാലാം തോൽവിയോടെ മുംബൈ പട്ടികയുടെ അടിത്തട്ടിൽ ‘സ്ഥാനം’ നിലനിർത്തി. വാങ്കഡെയിൽ മുംെബൈയെ ഏറ്റവും കൂടുതൽ തവണ തോൽപിക്കുന്ന ടീമെന്ന റെക്കോർഡും (6 തവണ) പഞ്ചാബിനു സ്വന്തമായി.
🚨 HEATED ARGUMENT BETWEEN HARDIK PANDYA AND JASPRIT BUMRAH FOR FIELD PLACEMENT 🚨
When Jasprit Bumrah bowling, Hardik Pandya was seen giving suggestions to him and mounting the tract according to himself, not according to Bumrah.
Jasprit Bumrah argued erstwhile but aboriginal surrendered… pic.twitter.com/kXouus6xJE
English Summary:








English (US) ·