2026 ലോകകപ്പില്‍നിന്ന് ഔദ്യോഗികമായി പുറത്തായെന്ന് പാനമ സങ്കടപ്പെട്ടതും ഇനിയും പ്രതീക്ഷയുണ്ടെന്ന് ക്രൊയേഷ്യ സന്തോഷിച്ചതും ഒരു ഗോളിന് അപ്പുറവും ഇപ്പുറവും നിന്നായിരുന്നു. നിർണായക മത്സരത്തിൽ വിജയിച്ച് ക്രൊയേഷ്യ ‘എൽ’ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി നില ഭദ്രമാക്കി. ശക്തമായ മത്സരത്തിന്റെ 54-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ആന്റെ ബുഡിമിര്‍ നേടിയ ഗോളിലാണ് ക്രൊയേഷ്യ വിജയത്തിനൊപ്പം മൂന്നു പോയിന്റും പോക്കറ്റിലാക്കിയത്. ഇതോടെ എല്‍ ഗ്രൂപ്പില്‍ 3 പോയിന്റുമായി ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തില്‍ ഘാനയെ പരാജയപ്പെടുത്തുകയോ, സമനിലയില്‍ പിടിക്കുകയോ ചെയ്താല്‍ അവര്‍ക്ക നോക്കൗട്ട് റൗണ്ടിലേക്കു പ്രവേശിക്കാം. പരാജയപ്പെട്ടാല്‍ ടൂർണമെന്റിൽനിന്നു മടങ്ങേണ്ടിവരുമെന്ന വ്യക്തമായ ധാരണയോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. രണ്ടുപേരും അക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതിയിൽ ഗോൾ പിറന്നില്ല. രണ്ടു ടീമുകള്‍ക്കും ഓരോ അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. എതിരാളിയുടെ ഗോള്‍ മുഖത്തെത്തുമ്പോള്‍ കളി മറക്കുന്ന രീതിയാണ് ഇരു ടീമുകളുടെയും കാര്യത്തില്‍ കണ്ടത്.
What you should work next
പാനമയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും അവര്‍ പ്രത്യാശയോടെയാണു മടങ്ങുന്നത്. യൂറോപ്യന്‍ ഭീമന്മാരായ ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവര്‍ക്കു പുറമെ, ലോകകപ്പില്‍ ഏറ്റവുമധികം വിജയിച്ച ആഫ്രിക്കന്‍ രാജ്യമായ ഘാനയുമുള്ള ഗ്രൂപ്പില്‍ പെട്ടു പോയ പാനമയെ ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുൻപു തന്നെ പണ്ഡിതർ എഴുതിത്തള്ളിയിരുന്നു. എന്നാല്‍, അവരങ്ങനെ എളുപ്പത്തില്‍ കീഴടങ്ങി കൊടുത്തില്ല. ഘാനയ്‌ക്കെതിരെ കൂടുതല്‍ പന്തടക്കം നേടി എന്നതിനു പുറമെ അവര്‍ക്ക് ചില നല്ല അവസരങ്ങള്‍ ലഭിക്കുകയുമുണ്ടായി. എന്നാല്‍, ആ മത്സരത്തില്‍ ഇഞ്ചറി ടൈം ഗോളിലൂടെ 90 മിനിറ്റിലും ടീം നടത്തിയ അവരുടെ കഠിനാധ്വാനം പാഴായി. അതിനു പുറമെ ക്രൊയേഷ്യയ്‌ക്കെതിരെയും അവര്‍ കരുത്തുറ്റ പ്രകടനമാണ് കാഴ്ച്ചവച്ചത്. ബോളിന്റെ നിയന്ത്രണം അധിക നേരം കയ്യടക്കാന്‍ എതിരാളികളെ അനുവദിച്ചില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും യഥാക്രമം രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയ ടീമിനെതിരെ നടത്തിയ പ്രകടനം വിധിയെഴുതുന്നത് പാനമ ഫുട്‌ബോള്‍ ടീമിന് ശോഭനമായ ഭാവിയുണ്ടെന്നു തന്നെയാണ്.
∙ പ്രതിരോധത്തിലൂന്നി മുന്നേറ്റം
ഈ ലോകകപ്പില്‍ പൊതുവെ കണ്ട കാര്യം തങ്ങള്‍ക്കെതിരെ കളിക്കുന്നതു കരുത്തരായ എതിരാളികളാണെങ്കില്‍ പല ടീമുകളും കടുത്ത പ്രതിരോധത്തിന് പ്രാധാന്യം കൊടുക്കുന്നതും, അതില്‍ ഒരു പരിധിവരെ വിജയം കാണുന്നതുമാണ്. ഇതേ ദിവസം നേരത്തെ നടന്ന മത്സരത്തില്‍ ഘാന ഈ തന്ത്രം പയറ്റി ഇംഗ്ലണ്ടിന് കടുത്ത ഇച്ഛാഭംഗം ഉണ്ടാക്കുന്നത് കണ്ടല്ലോ. ആ തന്ത്രം പയറ്റാന്‍ പാനമ തയാറായില്ല. ഇക്കാര്യത്തില്‍ പാനമക്ക് നല്ല ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രശംസ കിട്ടിയേക്കാമെങ്കിലും, അവരുടെ കാര്‍ക്കശ്യമുള്ള കളി രീതി അവരുടെ പുറത്താകലിലേക്ക് നയിക്കുകയും ചെയ്തു. പാനമ മധ്യനിരയിൽ എതിരാളികളോടു മാറ്റുരച്ച് ബോളുമായി കടന്നു കയറി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവ ഗോളാക്കാന്‍ സാധിച്ചില്ല എന്നതാണ് നേരിട്ട പ്രശ്‌നം. അവര്‍ക്കു ലഭിച്ച ഏറ്റവും നല്ല അവസരം കളിയുടെ 67-ാം മിനിറ്റില്‍ ആയിരുന്നു. ബോക്‌സിന്റെ വലതു വശത്തുനിന്ന് മിഖായെല്‍ അമിര്‍ മുറിലോ തൊടുത്ത ഷോട്ട് ഗോളി ലിവാകോവിച് രക്ഷിച്ചെങ്കിലും പന്ത് തിരിച്ച് മുറിലോയുടെ കാല്‍ക്കലെത്തി. ഗോള്‍പോസ്റ്റിന് ലംബമായി നില്‍ക്കുകയായിരുന്ന മുറിലോ ഇത്തവണ ബോള്‍ പാസ് ചെയ്യാന്‍ ശ്രമിക്കുന്നതായിരുന്നു ഉത്തമം. പകരം മറ്റൊരു ഷോട്ട് കൂടെ ഉതിര്‍ക്കാനാണ് മുറിലോ ശ്രമിച്ചത്. അതും കീപ്പര്‍ തടഞ്ഞു. കീപ്പര്‍ തന്റെ കഴിവുകള്‍ പുറത്തെടുത്തു എന്നു പറയാമെങ്കിലും മുറിലോയുടേത് മോശം തീരുമാനമായിരുന്നെന്നു പറയേണ്ടി വരും. എന്നാല്‍, പാനമ തങ്ങളുടെ രണ്ടു മുന്‍കളികളിലും പിന്തുടര്‍ന്ന രീതിയാണ് ഇവിടെയും പ്രദര്‍ശിപ്പിച്ചത്.
തങ്ങള്‍ക്ക് ആദ്യ പോയിന്റുകള്‍ ലഭിച്ചെന്നത് ക്രൊയേഷ്യയ്ക്ക് ഏറെ ആശ്വാസകരമായി തോന്നാമെങ്കിലും അവരുടെ ഫിനിഷിങ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ അവര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ അധിക ദൂരം മുന്നേറാന്‍ സാധിക്കണമെന്നില്ല. സ്ലാട്ട്‌കോ ഡാലിച്ചിന്റെ ക്രൊയേഷ്യ, പാനമയ്ക്ക് എതിരെ നേടിയത് അത്ര വിശ്വാസ്യത തോന്നിപ്പിക്കുന്ന വിജയമല്ല. പാനമയ്ക്ക് ലഭിച്ച അവസരങ്ങള്‍ അവര്‍ മുതലെടുത്തില്ല എന്നത് ക്രൊയേഷ്യയെ തുണച്ചു. കളിയിലെ ഏക ഗോള്‍ വീഴ്ത്തിയത് ഹാഫ്‌ടൈമില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി എത്തിയ ആന്റെ ബുഡിമിര്‍ ആണ്. കളത്തിലെത്തി 8 മിനിറ്റിനുള്ളിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്ത്. ഗോളില്‍ കലാശിച്ചത് ജോസഫ് സ്റ്റാനിസിച് വിങിലൂടെ നടത്തിയ മികച്ച, ക്രമാനുഗതമായ ഒരു മുന്നേറ്റമമായിരുന്നു. വിങ്ങര്‍ പസാലിച്ചുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ ശേഷം ഉത്തമമായ ഇടം കണ്ടെത്തി ബോക്‌സിലേക്ക് ഒരു ക്രോസ് നല്‍കി. ഷോട്ട് ഗോളാകുന്നതു തടയാന്‍ പാനമ കീപ്പര്‍ മൊസ്‌ക്വെറാ ഒരു ശ്രമം നടത്തി. ദൗര്‍ഭാഗ്യവശാല്‍ പന്ത് അദ്ദേഹത്തിന് എത്തിപ്പിടിക്കാനാകുന്നതില്‍ അല്‍പ്പം അകലെ കൂടെ പോകുകയും, കൃത്യം ബുഡിമറിന്റെ മുമ്പില്‍ പോയി പെടുകയുമായിരുന്നു. അദ്ദേഹമാകട്ടെ പിഴവില്ലാതെ അത് ഗോളുമാക്കി.
What you should work next
∙ ക്രൊയേഷ്യ ഇങ്ങനെ മതിയോ?
അടുത്ത ഏതാനും മനിറ്റിനുള്ളില്‍ വെള്ളയും ചോപ്പും ജഴ്സിയിലുള്ള ടീമിന് തങ്ങളുടെ ലീഡ് ഇരട്ടിയാക്കാമായിരുന്നു. കുതിച്ചു കയറിയ ക്രൊയേഷ്യയ്ക്ക് ഗോള്‍ നഷ്ടമായത് ഫോര്‍വേഡ് പാസലിച്ചിന്റെ മോശം തീരുമാനം മൂലമായിരുന്നു. പാനമ 56-ാം മിനിറ്റില്‍ എടുത്ത കോര്‍ണര്‍ ക്ലീയര്‍ ചെയ്ത് മിഡ്ഫീല്‍ഡര്‍ ബാര്‍സെനസിന് ലഭിച്ചു. എന്നാല്‍, പാഞ്ഞു വന്ന ക്രൊയേഷ്യന്‍ കളിക്കാര്‍ അദ്ദേഹത്തെ കബളിപ്പിച്ചു മുന്നേറി. തന്റെ രാജ്യത്തിനു വേണ്ടി 200-ാം മത്സരം കളിക്കുന്ന ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് ബോള്‍ ഫോര്‍വേഡ് പാസലിച്ചിന് എത്തിച്ചു നല്‍കി. (മോഡ്രിച്ചിന്റെ മുന്‍കാല മാജിക് ഓര്‍മിപ്പിക്കുന്ന ഒന്നായിരുന്നു അത്.) പാസലിച്ച് ആകട്ടെ പാനമയുടെ എല്ലാ ഡിഫന്‍ഡര്‍മാര്‍ക്കും അപ്പുറത്തുമായിരുന്നു. അദ്ദേഹം ഷോട്ട് എടുക്കുന്നതിനു മുമ്പ് വിഡിയോ പോസ് ചെയ്തു നോക്കിയാല്‍ ആ ഷോട്ട് ഗോളായില്ലെന്നറിയുന്നത് അദ്ഭുതപ്പെടുത്തുക തന്നെ ചെയ്യും. പാസലിച്ചിന്റെ വലത്തു ഭാഗത്ത് മറ്റൊരു ക്രൊയേഷ്യന്‍ കളിക്കാരന്‍ കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പാസ് നല്‍കുന്നതിനു പകരം ഗോളി മൊസ്‌ക്വെയറയെ നേരിട്ട്, സ്വയം ഗോളടിക്കാന്‍ പാസലിച്ച് ശ്രമിച്ചു. ഗോള്‍കീപ്പര്‍ ആകട്ടെ പാസലിച്ചിനെക്കൊണ്ട് വേഗം ഷോട്ട് എടുപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം പാസലിച്ചിനൊപ്പമുണ്ടായിരുന്ന ക്രൊയേഷ്യന്‍ കളിക്കാരന് മുമ്പില്‍ പാനമയുടെ നെറ്റ് പൂര്‍ണമായും തുറന്നു കിടക്കുകയായിരുന്നു. ഈ അവസരം പാഴായത് പാസലച്ചിന്റെ മോശം തീരുമാനത്തിലൂടെയാണ്.
ടീം വിജയിക്കുകയാണെങ്കില്‍ ഇങ്ങനെ പാഴായിപ്പോയ അവസരങ്ങളെ പറ്റി വലിയ വിമര്‍ശനമൊന്നുമുണ്ടാവില്ല. എന്നാല്‍, ക്രോയേഷ്യയ്ക്ക് ടൂര്‍ണമെന്റില്‍ മുന്നേറണമെന്നുണ്ടെങ്കില്‍ കളി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. മൂന്നാം സ്ഥാനത്തുള്ള അവര്‍ക്കിപ്പോള്‍ നോക്കൗട്ടിലെത്താന്‍ നല്ല സാധ്യതയുണ്ട്. ഘാനയ്ക്ക് എതിരെ വിജയിച്ചാല്‍ അവര്‍ക്ക് അതിനുള്ള അവസരം തെളിയും. എന്നാല്‍, ഇംഗ്ലണ്ടിനെതിരെ ഒരു ഗോളും വഴങ്ങാതിരുന്ന ടീമിനെ പരാജയപ്പെടുത്താന്‍ ക്രൊയേഷ്യയ്ക്ക് നന്നായി അധ്വാനിക്കേണ്ടി വരും. തന്റെ താരങ്ങളായ മോഡ്രിക്കും, പെരിസിച്ചും തങ്ങളുടെ അനുഭവസമ്പത്തും മികവും പുറത്തെടുത്ത്, മുന്‍ വര്‍ഷങ്ങളിലേതു പോലെ മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിക്കും എന്നായിരിക്കും കോച്ച് സ്ലാട്ട്‌കോ ഡാലിച്ച് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ജൂണ്‍ 27ന് നടക്കുന്ന അവരുടെ അന്തിമ ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് മൂന്ന് പോയിന്റും സ്വന്തമാക്കാം.
English Summary:





English (US) ·