പിന്നില്‍നിന്ന് തിരിച്ചടിച്ച് പോർച്ചുഗൽ, പെനൽറ്റി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ക്രൊയേഷ്യ പുറത്ത് (2–1)

2 weeks ago 8

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: July 03, 2026 04:13 AM IST Updated: July 03, 2026 09:27 AM IST

2 minute Read

FBL-WC-2026-MATCH83-POR-CRO
പോർച്ചുഗൽ താരങ്ങളുടെ വിജയാഹ്ലാദം. Photo: COLE BURSTON / AFP

ടൊറന്റോ∙ പിന്നിൽനിന്ന് തിരിച്ചടിച്ച് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ. ക്രൊയേഷ്യയെ 2–1നാണ് പോർച്ചുഗൽ കീഴടക്കിയത്. 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ (68, പെനൽറ്റി), ഗോൺസാലോ റാമോസ് (90+4) എന്നിവരിലൂടെ പോർച്ചുഗൽ മറുപടി നൽകുകയായിരുന്നു. ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വീഴുകയായിരുന്നു.

ഗോൾ രഹിതം ആദ്യ പകുതി

മൂന്നാം മിനിറ്റിൽ ക്രൊയേഷ്യ താരം അന്റെ ബുദിമിറിന്റെ മുന്നേറ്റത്തോടെയാണു മത്സരത്തിനു ചൂടുപിടിച്ചത്. പിന്നാലെ പോർച്ചുഗൽ താരം ബ്രുണോ ഫെർണാണ്ടസിന്റെ ഗോൾ നീക്കം ക്രൊയേഷ്യ ഗോൾ കീപ്പർ തട്ടിയകറ്റി. നാലാം മിനിറ്റിൽ വിറ്റിഞ്ഞയും 13–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഗോളെന്നുറപ്പിച്ച നീക്കങ്ങൾ പോർച്ചുഗലില്‍നിന്നുണ്ടായില്ലെങ്കിലും പന്തിലെ നിയന്ത്രണം വ്യക്തമായിരുന്നു. എന്നാല്‍ മനോഹരമായ പാസിങ് കോംബിനേഷനുകളിലൂടെയാണ് ക്രൊയേഷ്യ ഇതിനു മറുപടി നല്‍കിയത്. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ, പോർച്ചുഗൽ താരം ജോവോ കാൻസലോ നൽകിയ ക്രോസ്, മുന്നേറ്റ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കണക്ട് ചെയ്യാൻ സാധിക്കാതെ പോയി. 34–ാം മിനിറ്റിൽ റഫേൽ ലിയാവോയുടെ കോർണറിൽ പോർച്ചുഗൽ താരം നുനോ മെൻഡസിന്റെ ഗോൾ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. 40–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കോർണറിലൂടെ ക്രൊയേഷ്യ ബോക്സിൽ പന്തെത്തിച്ചെങ്കിലും കണക്ട് ചെയ്യാൻ ആർക്കും സാധിച്ചില്ല. ആദ്യ പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്.

What you should work next

സംഭവ ബഹുലം രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുട‌ക്കത്തിൽ തന്നെ ബുദിമിറിനെ പിൻവലിച്ച ക്രൊയേഷ്യ, പകരക്കാരനായി ഇഗോർ മതനോവിച്ചിനെ കളത്തിലിറക്കി. 48–ാം മിനിറ്റിൽ ക്രൊയേഷ്യ താരം മതിയോ കൊവാച്ചിച്ചിന്റെ ഷോട്ട് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയേഗോ കോസ്റ്റ രക്ഷപെടുത്തി. 49–ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ കോർണറിൽനിന്നുവന്ന നികോള വ്ലാസിച്ചിന്റെ ഗോൾ നീക്കവും പോര്‍ച്ചുഗൽ ഗോളി പ്രതിരോധിച്ചു. രണ്ടാം പകുതിയുടെ അഞ്ചു മിനിറ്റുകൾക്കുള്ളിൽ രണ്ട് അവസരങ്ങൾ സൃഷ്ടിച്ച ക്രൊയേഷ്യ കളി എങ്ങോട്ടാണു പോകുന്നതെന്ന വ്യക്തമായ സൂചനകൾ പോർച്ചുഗലിനു നൽകിയിരുന്നു. 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ ആദ്യ ലീഡെടുത്തു. പെനൽറ്റി ഏരിയയ്ക്കു പുറത്ത് വലതു മൂലയിൽനിന്ന് ജോസിപ് സ്റ്റാനിസിച് ക്രോസ് ചെയ്തു നൽകിയ പന്ത്, വലയിലേക്കു തട്ടിയിട്ട് ഇവാൻ പെരിസിച്ചിന്റെ ഗോളാഘോഷം. 56–ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കായി നിക്കോള വ്ലാസിച് വല കുലുക്കിയെങ്കിലു‍ം ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 58–ാം മിനിറ്റിൽ പോർച്ചുഗൽ താരം റഫേൽ ലിയോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ വല കുലുക്കിയപ്പോഴും ഓഫ് സൈഡിൽ കുരുങ്ങി.

FBL-WC-2026-MATCH83-POR-CRO

ഗോൾ നേട്ടം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: COLE BURSTON / AFP

62–ാം മിനിറ്റിൽ പോർച്ചുഗൽ നാലു മാറ്റങ്ങൾ ടീമിൽ കൊണ്ടുവന്നു. ഗോൺസാലോ റാമോസ്, ബെർനാഡോ സിൽവ, നെൽസൺ സെമഡോ, ഫ്രാൻസിസ്കോ കോൺസികാവോ എന്നിവർ കളത്തിലെത്തി. കോർണറിനിടെ പോർച്ചുഗൽ പ്രതിരോധ താരത്തെ ക്രൊയേഷ്യയുടെ വ്ലാസിച്ച് വീഴ്ത്തിയതിന് വാർ പരിശോധനകൾക്കു ശേഷമാണ് റഫറി പെനൽറ്റി അനുവദിച്ചത്. ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ചിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് കൃത്യമായി വലയിലെത്തിച്ചു. സ്കോർ 1–1. 75–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് തകർപ്പനൊരു സേവിലൂടെ പോർച്ചുഗൽ ഗോളി മറികടന്നു. 81–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ച പോർച്ചുഗൽ പകരക്കാരനായി റൂബൻ നെവസിനെ ഇറക്കി.

മത്സരത്തിന്റെ 87–ാം മിനിറ്റിൽ പോർച്ചുഗല്‍ താരം നുനോ മെൻഡസിന്റെ കോർണറിൽ തല വച്ച് പോര്‍ച്ചുഗലിനെ മുന്നിലെത്തിക്കാനുള്ള റെനാറ്റോ വെയ്ഗയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിക്ക് 10 മിനിറ്റാണ് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. 90+4–ാം മിനിറ്റിൽ പോര്‍ച്ചുഗൽ താരം ഗോൺ‍സാലോ റാമോസ് ടീമിന്റെ രണ്ടാം ഗോൾ നേടി. റാഫേൽ ലിയാവോ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത്, റാമോസ് തല കൊണ്ട് പോസ്റ്റിലേക്കു തട്ടിയിടുകയായിരുന്നു. പോർച്ചുഗൽ മുന്നിൽ. 90+13–ാം മിനിറ്റിൽ ക്രൊയേഷ്യ വീണ്ടും വല കുലുക്കിയെങ്കിലും, വാർ പരിശോധനകൾക്കു ശേഷം മരിയോ പസാലിച്ചിനെതിരെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ പോര്‍ച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ആഘോഷം. ക്രൊയേഷ്യയ്ക്കും ലൂക്ക മോഡ്രിച്ചിനും നിരാശയോടെ മടക്കം.

English Summary:

FIFA World Cup 2026, Portugal vs Croatia Match Live Updates

Read Entire Article