Published: March 24, 2026 07:18 AM IST Updated: March 24, 2026 01:58 PM IST
1 minute Read
കൊച്ചി ∙ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർച്ചയ്ക്കു പിന്നാലെ പരിശീലക സ്ഥാനത്തു നിന്നു പുറത്തായ ദവീദ് കറ്റാല ഇന്ത്യ വിട്ടു. ഇംഗ്ലിഷ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡുമായി ക്ലബ് ധാരണയിൽ എത്തിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണു വിവരം. പ്രകടനം മോശമായതോടെ ഒഴിവാക്കാൻ ക്ലബ്ബും ഒഴിവാകാൻ കറ്റാലയും തീരുമാനിച്ചിരുന്നു. ശനിയാഴ്ച രാത്രി കൊച്ചിയിൽ പഞ്ചാബ് എഫ്സിയോടു ദയനീയമായി തകർന്നതു പുറത്താകലിനു വേഗം കൂട്ടി.
കറ്റാലയുടെ തുടക്കം നന്നായിരുന്നു. സൂപ്പർ കപ്പിൽ ആദ്യ രണ്ടു കളികളും ജയിച്ച ടീം നോക്കൗട്ടിൽ മുംബൈ സിറ്റി എഫ്സിയോട് ഒരു ഗോളിനു തോറ്റെങ്കിലും പ്രകടനം മോശമല്ലായിരുന്നു. ഐഎസ്എൽ 12 –ാം സീസൺ പ്രതിസന്ധിയിലാകുകയും വൈകുകയും ചെയ്തതോടെ കറ്റാലയുടെ ‘ടീം’ പൊളിഞ്ഞു! അഡ്രിയൻ ലൂണയും ഹെസൂസ് ഹിമെനെയും നോവ സദൂയിയുമൊക്കെ ടീം വിട്ടു. സൂപ്പർ കപ്പിൽ തിളങ്ങിയ കോൾദോ ഒബെയ്റ്റയെപ്പോലെയുള്ള പുത്തൻ വിദേശ താരങ്ങളും ഐഎസ്എൽ നടക്കില്ലെന്നു ഭയന്ന് ഇന്ത്യ വിട്ടു! ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതും മികച്ച വിദേശ താരങ്ങളെ കണ്ടെത്താൻ കഴിയാതെ വന്നതും കറ്റാലയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചും ടീമിനൊപ്പം നിന്ന അദ്ദേഹത്തിനു പക്ഷേ, കിട്ടിയ താരങ്ങളെ കോർത്തിണക്കാനും അവർക്ക് ഇണങ്ങുന്ന ശൈലി രൂപപ്പെടുത്താനും കഴിഞ്ഞില്ല. പഞ്ചാബിനെതിരായ മത്സരത്തലേന്നു മാധ്യമ സമ്മേളനത്തിനൊടുവിൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഐ ആം വറീഡ്. ആകുന്നതെല്ലാം ചെയ്തു. പക്ഷേ... ഒരു ജയം! അതു മതിയായിരുന്നു. അതാണ് എന്റെ പ്രാർഥന’’ – പക്ഷേ, ആ മോഹം സാധ്യമായില്ല.
English Summary:








English (US) ·