Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 25 Apr 2025, 12:28 am
IPL 2025 RCB vs RR: ഐപിഎല്‍ 2025ല്‍ മൂന്നാം തവണയും അവസാന ഓവറില്‍ തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ആര്‍ആറിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെയും സീസണിലെ ഏഴാമത്തേയും തോല്‍വിയാണിത്. പരിക്കേറ്റ സഞ്ജു സാംസണിന് പകരം റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്.
ഹൈലൈറ്റ്:
- ആര്‍ആറിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി
- ആര്‍സിബി പോയിന്റ് നിലയില്‍ മൂന്നാമത്
- ജോഷ് ഹേസില്‍വുഡ് പ്ലെയര്‍ ഓഫ് ദി മാച്ച്
ജയ്‌സ്വാളിന്റെ വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസില്‍വുഡ് ടീമംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ (ഫോട്ടോസ്- Samayam Malayalam) പൊരുതിവീണ് രാജസ്ഥാന്‍, വീണ്ടും അവസാന ഓവറില്‍ തോല്‍വി; സൂപ്പര്‍ ത്രില്ലറില്‍ ആര്‍സിബിക്ക് 11 റണ്‍സ് ജയം
120 പന്തില്‍ 206 എന്ന വലിയ വിജയലക്ഷ്യം മുന്നില്‍ കണ്ട് ക്രീസിലിറങ്ങിയ ആര്‍ആറിനായി യശസ്വി ജയ്‌സ്വാള്‍ ആദ്യ പന്തില്‍ തന്നെ സിക്‌സറോടെ ഗംഭീര തുടക്കമിച്ചു. ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് അദ്ദേഹം ആദ്യ പന്തില്‍ സിക്‌സറടിക്കുന്നത്. ഒന്നില്‍ കൂടുതല്‍ തവണ ആരും ഈ നേട്ടം കൈവരിച്ചിട്ടില്ല. ജയ്‌സ്വാള്‍ 19 പന്തില്‍ 49 റണ്‍സെടുത്തു.
സഞ്ജു സാംസണിന് പകരം ഓപണറായ കൗമാര താരം വൈഭവ് സൂര്യവന്‍ഷി 12 പന്തില്‍ 16 റണ്‍സ് നേടി. നിതീഷ് റാണ 28 (22), റിയാന്‍ പരാഗ് 22 (10), ധ്രുവ് ജുറെല്‍ 47 (34), ഷിംറോണ്‍ ഹിറ്റ്‌മെയര്‍ 11 (8), ശിവം ദുബെ 12 (7) എന്നിവര്‍ പൊതിയെങ്കിലും വിജയത്തിന് അടുത്തെത്താനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ 17 റണ്‍സാണ് ആര്‍ആറിന് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി നേടിയത് അഞ്ച് റണ്‍സ് മാത്രം. ആര്‍സിബിയുടെ ജോഷ് ഹേസില്‍വുഡ് നാല് ഓവറില്‍ 33 റണ്‍സിന് നാല് വിക്കറ്റെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി.
ഇത് മൂന്നാം വണയാണ് അവസാന ഓവറില്‍ ആര്‍ആറിന്റെ തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സിനോടും (സൂപ്പര്‍ ഓവര്‍) ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോടും ചെറിയ സ്‌കോറിനാണ് തോറ്റത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ആര്‍സിബിക്ക് വേണ്ടി ഓപണര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച ഇന്നിങ്‌സിന് തുടക്കംകുറിച്ചു. ഇവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 61 റണ്‍സെടുത്തു.
ഫില്‍ സാള്‍ട്ട് 23 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായ ശേഷമെത്തിയ ദേവ്ദത്ത് പടിക്കല്‍ കിടിലന്‍ ഫോമിലായിരുന്നു. കോഹ്‌ലിക്ക് അദ്ദേഹം മികച്ച പിന്തുണ നല്‍കി.
കോഹ്‌ലി 42 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതം 70 റണ്‍സെടുത്ത് പുറത്തായി. ഈ വേദിയില്‍ 3,500 ടി20 റണ്‍സ് എന്ന നാഴികക്കല്ലും താണ്ടി. ടി20 ക്രിക്കറ്റില്‍ ഒരു വേദിയില്‍ ഇത്രയും റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ താരമാണ്.
ദേവ്ദത്ത് 27 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചയുടന്‍ പുറത്തായി. മൂന്ന് സിക്‌സറുകള്‍ പറത്തിയ അദ്ദേഹം നാല് ബൗണ്ടറികളും പായിച്ചു. ഈ ഘട്ടത്തില്‍ സ്‌കോര്‍ 16.1 ഓവറില്‍ 161ലെത്തിയിരുന്നു.
ടിം ഡേവിഡ് 15 പന്തില്‍ 23 റണ്‍സോടെ റണ്ണൗട്ടായി. അവസാന രണ്ട് ഓവറുകളില്‍ ആഞ്ഞടിച്ച ജിതേഷ് ശര്‍മ ടീം സ്‌കോര്‍ 200 കടത്തി. 10 പന്തില്‍ 20 റണ്‍സോടെ ജിതേഷ് പുറത്താവാതെ നിന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·