Published: April 25, 2026 10:22 AM IST
1 minute Read
കൊച്ചി ∙ 2008 ഐപിഎലിനിടെയുണ്ടായ ‘സ്ലാപ്ഗേറ്റ്’ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെതിരെ തുറന്നടിച്ച് മലയാളി താരം എസ്.ശ്രീശാന്ത്. വിവാദമായ സംഭവം കച്ചവടമാക്കി ഹർഭജൻ വീണ്ടും ലാഭമുണ്ടാക്കിയതായി ശ്രീശാന്ത് ആരോപിച്ചു. വിവാദത്തെ തമാശയാക്കി ഹർഭജൻ അഭിനയിച്ച ഒരു ടെലിവിഷൻ പരസ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീശാന്ത് മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഹർഭജനോട് ക്ഷമിച്ചുകൊണ്ട് താൻ ധാർമികമായ ഔന്നത്യം പുലർത്താൻ ശ്രമിച്ചെങ്കിലും ആ സംഭവത്തെ വാണിജ്യവൽക്കരിച്ചത് തങ്ങൾ തമ്മിലുള്ള ബന്ധത്തെ എന്നന്നേക്കുമായി തകർത്തെന്ന് ശ്രീശാന്ത് പറഞ്ഞു. ഹർഭജൻ പരസ്യത്തിലൂടെ ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചെന്ന് മാത്രമല്ല, ആ വിഡിയോ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവയ്ക്കാൻ പോലും ആവശ്യപ്പെട്ടെന്ന് ശ്രീശാന്ത് ആരോപിച്ചു.
‘‘അടുത്ത കാലം വരെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു, പക്ഷേ അദ്ദേഹം അതിനെക്കുറിച്ച് വീണ്ടും ഒരു പരസ്യം ചെയ്തു. അതിലൂടെ ഏകദേശം 80 ലക്ഷം മുതൽ 1 കോടി രൂപ വരെ ഉണ്ടാക്കി. എന്നിട്ട് അദ്ദേഹം എന്നെ വിളിച്ച് അതിനെക്കുറിച്ച് ഒരു സ്റ്റോറി ഇടാൻ ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ഞാൻ പൊറുക്കും, പക്ഷേ ഒരിക്കലും മറക്കില്ല’. ആരെങ്കിലും നിങ്ങളോട് തെറ്റ് ചെയ്താൽ, നിങ്ങൾ അവരോട് പൊറുക്കാം, പക്ഷേ ഒരിക്കലും മറക്കരുത്. നിങ്ങൾ മറന്നാൽ, അവർ വീണ്ടും അത് തന്നെ ചെയ്യും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം. അതിൽ സംശയമില്ല.’’– ശ്രീശാന്ത് പറഞ്ഞു.
‘‘ഞാനും പുള്ളിയുമായിട്ട് ഒരു ബന്ധവും ഇല്ല. ഞാൻ എപ്പോഴും ഒരു ബ്രദർ ആണ് എന്നൊക്കെ പറയുമായിരുന്നു. ആയിരുന്നു. ഞാൻ ഇപ്പോൾ എന്റെ ഇൻസ്റ്റയിൽ വരെ പുള്ളിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചത് പൊറുക്കാനാണ്. അദ്ദേഹത്തിനെതിരെ എനിക്ക് ഒരു പരാതിയും ഇല്ല. എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല.’’– ശ്രീശാന്ത് കൂട്ടിച്ചേർത്തു.
അശ്വിനോടൊപ്പമുള്ളതടക്കം പല അഭിമുഖങ്ങളിലും അദ്ദേഹം എന്റെ മകളെക്കുറിച്ച് സംസാരിച്ചു. ഓ, അദ്ദേഹം എത്ര നല്ല വ്യക്തിയാണെന്ന് ആളുകൾ ചിന്തിക്കും. അദ്ദേഹം ഒരു നല്ല വ്യക്തിയായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇന്ത്യക്കായി കളിച്ച കാലം മുതൽ ഇപ്പോൾ വരെ, എന്റെ അഭിപ്രായത്തിൽ അതെല്ലാം വെറും അഭിനയമാണ്. ആ അഭിനയം ശ്രീശാന്ത് അംഗീകരിക്കുന്നില്ല.’’– മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.
എന്താണ് സ്ലാപ്‌ഗേറ്റ് വിവാദം?2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിങ്സ്) തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ മർദിച്ചതിനെത്തുടർന്ന് ശ്രീശാന്ത് കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഹർഭജനെ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിലക്കുകയും താരത്തിന്റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം, മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ഈ സംഭവത്തിന്റെ എച്ച്ഡി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ഇതു വീണ്ടും ചർച്ചയായിരുന്നു.
English Summary:





English (US) ·